ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് നേടിയ 326 റണ്‍സ് മറികടന്ന് ലീഡ് നേടണമെങ്കില്‍ 154 റണ്‍സ് കൂടി ചേര്‍ക്കണം.
നായകൻ വിരാട് കോഹ്ലിയുടേയും, അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് മികവില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ കുതിക്കുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 172/3 എന്ന നിലയിലാണ്.നേരത്തെ ഓസ്‌ടേലിയയുടെ ഒന്നാം ഇന്നിംഗ്സ് 326 റൺസിന് അവസാനിച്ചിരുന്നു.
ഇന്ന് 277/6 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയും, കെ.എല്‍ രാഹുലും പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ രണ്ടക്കം പിന്നിട്ടിരുന്നില്ല. പിന്നീട് വിരാട് കോഹ്ലിയും, പുജാരയും ചേര്‍ന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.24 റണ്‍സെടുത്ത പുജാര പുറത്താകുമ്പോള്‍ ഇന്ത്യ 82/3 എന്ന നിലയിലായിരുന്നു.
പിന്നീട് എത്തിയ അജിങ്ക്യ രഹാനെ സ്‌കോറിംഗിന് വേഗം കൂടി. കോഹ്ലിയും രഹാനെയും അനായാസം ഓസീസ് ബോളര്‍മാരെ നേരിടാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോറും ഉയര്‍ന്നു. ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തി ഇരുവരും ബാറ്റിംഗ് തുടര്‍ന്നതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 82 റണ്‍സോടെ വിരാട് കോഹ്ലിയും, 51 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.