UPDATES

കായികം

ഇന്ത്യ ജയിക്കാന്‍ കാരണം ഇതാണ്; ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

ന്യൂസിലന്‍ഡില്‍ ചരിത്രത്തില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളും ജയിക്കാനുള്ള ലക്ഷ്യത്തിലാണ്. നാലാം മത്സരം ഇന്ന് നടക്കാനിരിക്കെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ന്യൂസിലന്‍ഡ്. ലോകകപ്പ്  അടുത്തിരിക്കുന്നതിനാല്‍ ഇന്ത്യയോട് ഏകപക്ഷീയമായി തോല്‍ക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നതിനാല്‍ മാറ്റങ്ങളോടെയാകും ന്യൂസിലന്‍ഡ് അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കായി ഇറങ്ങുക.

ഇന്ത്യ ഏറ്റവും മികച്ച ടീമാണെന്നാണ് തോല്‍വിക്കിടയിലും ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്നര്‍ പറയുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഇന്ത്യയ്ക്കെതിരായ പരമ്പരയിലാണ് തിരിച്ചുവന്നത്. തുടക്കത്തില്‍തന്നെ വിക്കറ്റ് നേടുന്നതില്‍ ബൗളര്‍മാരുടെ കഴിവില്ലായ്മയും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിലുള്ള വീഴ്ചയുമാണ് ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് പ്രധാന കാരണമെന്ന് താരം പറഞ്ഞു.

ഏറ്റവും മികച്ച ടീമിനെതിരെയാണ് തങ്ങള്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ അത്ര മോശക്കാരാണെന്ന് കരുതുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. എന്നാല്‍, അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. മധ്യ ഓവറുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയണമായിരുന്നു. ആക്രമണാത്മക ക്രിക്കറ്റാണ് തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്നും സാന്റ്നര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കുക എളുപ്പമല്ലെന്നും താരം പറയുന്നുണ്ട്. അവര്‍ പുറത്താകാന്‍ ഇഷ്ടപ്പെടുന്നവരല്ല. അതുതന്നെയാണ് ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന ഘടകവും. അവരെ പുറത്താക്കാന്‍ ഇനിയും വഴികള്‍ അന്വേഷിക്കേണ്ടതുണ്ട്. മൂന്നാം ഏകദിനത്തില്‍ ബാറ്റിങ്ങില്‍ തങ്ങള്‍ തിരിച്ചുവരുന്ന സൂചനകള്‍ കാണുന്നുണ്ടെന്നും ശേഷിക്കുന്ന മത്സങ്ങളില്‍ വിജയവഴിയിലെത്തുമെന്നും സാന്റ്നര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍