താരലേലത്തിന്റെ സമയ മാറ്റം സംബന്ധിച്ച് സ്റ്റാര്‍ സ്പോട്സിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
പുത്തൻ മാറ്റങ്ങളുമായി പുതിയ സീസണ്‍ ഐപിഎല്‍ താരലേലം. പഴയ സീസണുകളില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ താരലേലം തുടങ്ങുക വൈകുന്നേരം മൂന്ന് മണിക്കായിരിക്കും. താരലേലത്തിന്റെ സമയ മാറ്റം സംബന്ധിച്ച് സ്റ്റാര്‍ സ്പോട്സിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ലേലം രാത്രി 9.30 വരെ നീണ്ടുനില്‍ക്കും. പ്രൈം ടൈമില്‍ താരലേലം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ താരലേലത്തിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇത്തവണ ജയ്പൂരില്‍ നടക്കുന്ന പുതിയ താരലേലം വൈകിട്ടത്തേയ്ക്ക് മാറ്റാനുളള കാരണം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പെര്‍ത്ത് ടെസ്റ്റ് അന്ന് നടക്കുന്നതും സമയമാറ്റത്തിന് കാരണമായി. മത്സരത്തിന്റെ അഞ്ചാംദിനത്തിലെ കളി കഴിഞ്ഞ ശേഷമാകും ലേലം.
അതേസമയം ഐപിഎല്ലില്‍ വേദിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് മത്സരങ്ങളുടെ വേദി സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുന്നത്. വിഷയത്തില്‍ ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡി ഉടന്‍ തീരുമാനമെടുക്കും. ഇന്ത്യയ്ക്ക് പുറമെ യുഎഇയും ദക്ഷിണാഫ്രിക്കയുമാണ് ഐപിഎല്‍ വേദിയായി പരിഗണിക്കുന്നത്.