UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോഫ്ര ആര്‍ച്ചര്‍ കസറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ജോഫ്ര ഏഴോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി

ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ അടിപതറിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെതിരെ 104 റണ്‍സിന്റെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 311 റണ്‍സ് പിന്‍തുടര്‍ന്ന ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 89 ബെന്‍ സ്റ്റോക്‌സ് റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ ജേസണ്‍ റോയ്(54), ജോ റൂട്ട്(51), ഓയിന്‍ മോര്‍ഗന്‍(57) എന്നിവരും മികച്ച പിന്തുണ നല്‍കിയാണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനു കനത്ത പ്രഹരമാണ് ജോഫ്ര ആര്‍ച്ചര്‍ നല്‍കിയത്. നാലാം ഓവറിന്റെ അഞ്ചാം പന്തില്‍ ജോഫ്ര ഹഷിം അംലയുടെ ഹെല്‍മറ്റില്‍ പന്തെറിഞ്ഞ് കയറ്റിയപ്പോള്‍ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെയും(11) ഫാഫ് ഡു പ്ലെസിയെയും(5) ഓവറുകളുടെ വ്യത്യാസത്തില്‍ ജോഫ്ര വീഴ്ത്തുകയായിരുന്നു.

44/2 എന്ന നിലയില്‍ നിന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ക്വിന്റണ്‍ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ദക്ഷിണാഫ്രിക്കയെ തിരിച്ചു കൊണ്ടുവന്നു. പിന്നീട്  68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയത്. തന്റെ അടുത്ത സ്‌പെല്ലിനു മടങ്ങിയെത്തിയ ജോഫ്ര 50 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനെ പുറത്താക്കിയതേടെ ദക്ഷിണാഫ്രിക്ക പരാജയം മുന്നില്‍ കണ്ടു.

പിന്നീട് 24 റണ്‍സുമായി ആന്‍ഡിലെ ഫെഹ്ലുക്വായോ പൊരുതിയെങ്കിലും താരത്തിനും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. ക്യാച്ച് ഓഫ് ദി ടൂര്‍ണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായാണ് ബെന്‍ സ്റ്റോക്‌സ് ഫെഹ്ലുക്വായോയുടെ വിക്കറ്റ് ആദില്‍ റഷീദിനു നേടിക്കൊടുത്തത്. ക്രീസിലേക്ക് വീണ്ടും മടങ്ങിയെത്തിയ അംലയ്ക്ക് 13 റണ്‍സേ നേടാനായുള്ളു. പിന്നീട് വാലറ്റം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ടും ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍