ക്രിക്കറ്റിനായി പിച്ച് ഒരുക്കുമ്പോള്‍ ഫുട്ബാള്‍ ടര്‍ഫിന് കാര്യമായ കേടുപാടുണ്ടാകുമോയെന്ന കാര്യമുള്‍പ്പെടെ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന വേദിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജിസിഡിഎ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെയും കെസിഎയെയും പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. അതേസമയം കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബാളും നടത്താന്‍ സാധിക്കുമെങ്കില്‍ നടക്കട്ടേയെന്നാണ് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ നിലപാട് ആവര്‍ത്തിച്ചതല്ലാതെ പ്രശ്‌നപരിഹാത്തിനുള്ള മാര്‍ഗങ്ങള്‍ ഒന്നും കണ്ടെത്താന്‍ യോഗത്തിലൂടെ സാധിച്ചില്ല. ക്രിക്കറ്റിനായി പിച്ച് ഒരുക്കുമ്പോള്‍ ഫുട്ബാള്‍ ടര്‍ഫിന് കാര്യമായ കേടുപാടുണ്ടാകുമോയെന്ന കാര്യമുള്‍പ്പെടെ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് ഒടുവില്‍ യോഗത്തില്‍ തീരുമാനമായത്. വിദഗ്ധ സമിതി റിപോര്‍ട്ടിന് ശേഷം പ്രശ്‌നത്തില്‍ അന്തിമ തീരുമാനമാകുമെന്നും ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. നവംബര്‍ ഒന്നിന് മത്സരം തിരുവന്തപുരത്ത് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താത്പര്യ പ്രകാരം കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ഇന്ന് ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ടര്‍ഫിന് കേടുപാടുകള്‍ സംഭവിക്കാതെ ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിയുമോ, ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്ബാളിനു വേണ്ടി പാകപ്പെടുത്താന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് വിദഗ്ധ സമിതി മൂന്നു ദിവസത്തിനകം പരിശോധന നടത്തും. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ല. കെ.സി.എ, കെ.എഫ്.എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ക്കും ജി.സി.ഡി.എക്കും സര്‍ക്കാറിനും അതേ താല്‍പര്യമാണുള്ളത്. ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്ബാളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുടെയും അഭിപ്രായം. അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ടര്‍ഫിനെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ മാത്രമേ തീരുമാനം പുനഃപരിശോധിക്കേണ്ടതുള്ളൂ.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുത്താലും അത് പാലിക്കാനും ബാധ്യസ്ഥരാണ്. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബാള്‍ കൊച്ചിയിലും എന്ന വാദത്തോടും യോജിപ്പില്ല. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബാളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നാണ് പൊതുഅഭിപ്രായം. കോടികള്‍ മുടക്കി നിര്‍മ്മിച്ച ടര്‍ഫ് കുത്തിപ്പൊളിക്കുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി എ.സി മൊയ്തീന്‍ സൂചിപ്പിച്ചിരുന്നു. സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഐ.എസ്.എല്‍ മത്സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികള്‍ നല്‍കുന്ന സൂചന.
സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരൂമാനമാണെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഗ്രൗണ്ട് ഒരുക്കാന്‍ നവംബര്‍ വരെ സമയമുണ്ട്. കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെ.എസി.എക്കാണ്. രണ്ടു സ്റ്റേഡിയവും ബി.സി.സി.ഐ അംഗീകരിച്ചതാണ്. കെ.സി.എയുടെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചാല്‍ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.
കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന് സച്ചിന്‍