യുവതാരം ഋഷഭ് പന്തിനു ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. ഷെയിന്‍ വോണ്‍ കളി മതിയാക്കിയപ്പോള്‍ വലിയൊരു വിടവാണ് ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായത്. ഇപ്പോഴും ടീമിനു വോണിന്റെ വിടവ് നികത്തുവാന്‍ സാധിച്ചിട്ടില്ലെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു. സമാനമായ സ്ഥിതിയാണ് ഇന്ത്യയുടെ ”ബിഗ് 4” താരങ്ങള്‍ വിട വാങ്ങിയപ്പോഴും സംഭവിച്ചത്. അത് പോലെ തന്നെയാണ് എംഎസ് ധോണിയുടെ കാര്യം. കീപ്പിംഗ്-ബാറ്റ്‌സ്മാന്‍ പൊസിഷനില്‍ പകരം വയ്ക്കാനാകാത്ത താരമാണ് ധോണി. ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ താരത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താനാകൂ.
മഹേന്ദ്രസിംഗ് ധോണിയെ പുകഴ്ത്തി ഇതിനു മുമ്പും ഗില്‍ക്രിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. ധോണിയുടെ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം വിലകുറച്ച് കാണരുത്. ഇന്ത്യ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലത് തന്നെ. അതേസമയം ധോണിയെ പോലുള്ള അനുഭവ സമ്പന്നരെ നിലനിര്‍ത്തുന്നതു ടീമിന് ഗുണമേ ചെയ്യൂ ഗില്‍ക്രിസറ്റ് പറഞ്ഞു.
അതേസമയം യുവതാരം ഋഷഭ് പന്തിനു ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറയ്പ്പിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആഡം ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു . പന്ത് ക്വിന്റണ്‍ ഡി ക്കോക്കിനെ പോലൊരു കളിക്കാരനാണ്. പന്തിന്റെ ബാറ്റിംഗ്, കീപ്പിംഗ് ശൈലി ദക്ഷിണാഫ്രിക്കന്‍ താരത്തിനു സമാനമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുവാന്‍ ശേഷിയുള്ള താരമാണ് ഋഷഭ് പന്ത്. എന്നാല്‍ താരത്തിനു ആവശ്യമായ സമയം ഇന്ത്യ നല്‍കേണ്ടതുണ്ട്. രണ്ട്-മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കരുതെന്നും ഓസ്‌ട്രേലിയന്‍ ഗില്‍ക്രിസ്റ്റ് പറഞ്ഞു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പന്തിന് ടീമില്‍ ഇടം നല്‍കണമെന്നും ഒന്നോ രണ്ടോ മത്സരങ്ങള്‍ പരിഗണിച്ച് താരങ്ങളെ ഒഴിവാക്കിയാല്‍ ശരിയല്ലെന്നും ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞു.