നേരത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ വനിതാ ടീം കിരീടം നേടിയത്.
ഇംഗ്ലണ്ട് ഒരുക്കിയ സ്പിന്‍ വലയില്‍ കുരുങ്ങിയ ഇന്ത്യ ട്വന്റി 20 വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായി. ഒരു ഘട്ടത്തില്‍ 14 ഓവറില്‍ 2 ന് 89 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് 112 ല്‍ അവസാനിക്കുകയായിരുന്നു. മിതാലി രാജിനെ ഒഴിവാക്കി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ മെച്ചപ്പെട്ട സ്‌കോര്‍ നേടാന്‍ ടീമിന് ആയില്ല. 34 റണ്‍സെടുത്ത സ്മൃതി മന്ദാന ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും 112 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ് അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ഹര്‍മന്‍പ്രീതിന് 16 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 24 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമായി തുടക്കം പിഴച്ചെങ്കിലും ആമി എല്ലെന്‍ ജോണ്‍സും നത്താലി സ്‌കിവറും ടീമിനു മികച്ച അടിത്തറയാണ് നല്‍കിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ അപരാജിതമായി നിന്ന് 92 റണ്‍സാണ് നേടിയത്. 74 പന്തില്‍ നിന്നാണ് ഇവരുടെ ഈ കൂട്ടുകെട്ട്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ തികച്ചാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചത്. 17 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ ജയം. 54 റണ്‍സ് നേടിയ നത്താലി സ്‌കിവര്‍ ബൗണ്ടറി നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവും സൃഷ്ടിക്കാനായില്ല. ഇന്ത്യയ്ക്കായി രാധ യാദവും ദീപ്തി ശര്‍മ്മയും ഓരോ വിക്കറ്റ് നേടി. നേരത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ വനിതാ ടീം കിരീടം നേടിയത്.
വിന്‍ഡീസിനെ തോൽപ്പിച്ച ഓസ്ട്രേലിയയും ഫൈനലിലെത്തി. വെസ്റ്റ് ഇൻഡീസിനെതിരെ 72 റണ്‍സ് ജയത്തോടെ ഫൈനലിലെത്തിയ ഓസീസിന് ഞായറാഴ്ച നാലാം കിരീടത്തിനുളള അവസരമാണ്.