വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസാണ് ആര്‍ച്ചറുടെ ജന്മനാട്.
ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ തിളങ്ങി വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ട താരമായിരുന്നു ജോഫ്ര ആര്‍ച്ചര്‍. എന്നാല്‍ താരത്തെ സംബന്ധിച്ച് ഈ മത്സരം ഒരു മധുര പ്രതികാരം കൂടിയായിരുന്നു. കരീബിന്‍ വംശജനായ താരം മറുചേരിയില്‍ ഇംഗ്ലീഷ് നിരയ്‌ക്കൊപ്പം നിന്ന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. വെസ്റ്റ് ഇന്‍ഡീസില്‍ തന്റെ മികവ് തിരിച്ചറിയാത്തവര്‍ക്കുള്ള മറുപടി ആയിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തില്‍ ഒമ്പത് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേട്ടമാണ് കൊയ്തത്. സതാംടണിലെ വിക്കറ്റില്‍ മറുചേരിയില്‍ നിന്ന് കരീബിയന്‍ ബാറ്റിംഗ് നിരയെ മടക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിച്ചു കാണും, അയാളെ അന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ ഇന്നിത് സംഭവിക്കില്ലായിരുന്നുവെന്ന്. വിന്‍ഡീസ് ടീമില്‍ ഇടം നല്‍കാത്തതിനെ നിരാശനായ താരം ഇംഗ്ലണ്ടിലെത്തുകയായിരുന്നു.
വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസാണ് ആര്‍ച്ചറുടെ ജന്മനാട്. ക്രിക്കറ്റില്‍ പ്രതിഭാ ദാരിദ്യമില്ലാത്ത നാട്ടില്‍ ആര്‍ച്ചറുടെ മികവ് വിന്‍ഡീസ് ബോര്‍ഡ് കാര്യമാക്കിയില്ല. അണ്ടര്‍ 19 ല്‍ നന്നായി കളിച്ച താരത്തിന് ലോകകപ്പില്‍ അവസരം കിട്ടിയില്ല. അതുണ്ടാക്കിയ വേദനയ്ക്കു പിന്നാലെ പരുക്കും. അതോടെ, ആര്‍ച്ചറെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മറന്നു. പ്രതിസന്ധിയില്‍ ആര്‍ച്ചര്‍ക്ക് തുണയായത് ഇംഗ്ലീഷ് ടീമില്‍ കളിക്കുന്ന കരീബിയന്‍ വംശജന്‍ ക്രിസ് ജോര്‍ഡന്‍. ജോര്‍ഡന്‍ വഴി സസക്‌സ് കൗണ്ടിയിലേക്ക്.
സസെക്‌സില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചതോടെ, താരം ഇംഗ്ലണ്ട് സെലക്ടര്‍മാരില്‍ മതിപ്പുണ്ടാക്കി. പക്ഷേ, വെല്ലുവിളിയായി റസിഡന്‍ഷ്യല്‍ നിയമം. ഇംഗ്ലീഷ് ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ 7 വര്‍ഷം ഇംഗ്ലണ്ടില്‍ താമസിച്ചിരിക്കണം. അങ്ങനെയെങ്കില്‍ 2016ല്‍ ഇംഗ്ലണ്ടിലെത്തിയ താരം 2022 വരെ കാത്തിരിക്കണംദേശീയ ജഴ്‌സി അണിയാന്‍. എന്നാല്‍ താരത്തിന്റെ പ്രകടനം കണ്ണടച്ച് മറന്ന് കളയാന്‍ അവര്‍ തയാറല്ലായിരുന്നു.
ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച താരത്തിന് മുന്നില്‍ നിയമങ്ങള്‍ വഴി മാറി. ഏഴുവര്‍ഷത്തെ റസിഡന്‍സി എന്നത് മൂന്നുവര്‍ഷമാക്കി കുറച്ചു. അങ്ങനെ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലീഷ് ജേഴ്‌സി അണിയുകയായിരുന്നു.