ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് പ്രസിഡന്‍റ് തന്‍റെ സന്തോഷം താരങ്ങളെ അറിയിച്ചത്.
ഡേവിസ് കപ്പ് ടെന്നീസില്‍ വിജയം നേടിയ ക്രൊയേഷ്യന്‍ താരങ്ങളെ പ്രചോദിപ്പിക്കാനും രാജ്യത്തിന്‍റെ പതാകയെ സൂചിപ്പിക്കുന്ന ജഴ്സിയണിഞ്ഞ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച് എത്തിയത് ശ്രദ്ധേയമായി. റഷ്യൻ ലോകകപ്പിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തികളിൽ ഒരാൾ ആയി മാധ്യമങ്ങൾ വാഴ്ത്തിയ ഭരണാധികാരി ആയിരുന്നു കൊളിന്ദ.
റഷ്യൻ മൈതാനങ്ങളിൽ മോഡ്രിച്ചും എംബപ്പേയും ഹാരി കെയ്‌നും താരങ്ങളായപ്പോൾ ഗാലറിയിൽ താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ് കൊളിന്‍ഡയാണ്. വിഐപി ലോഞ്ചില്‍ മറ്റ് അതിഥികള്‍ക്കൊപ്പമിരുന്ന് വെറുതെ മത്സരം വീക്ഷിക്കുകയായിരുന്നില്ല അവര്‍. ക്രൊയേഷ്യന്‍ ജഴ്‌സിയണിഞ്ഞ് ഹൃദയം കൊണ്ട് അവരും പന്തുതട്ടുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഓരോ സെക്കന്‍ഡിലും ആര്‍ത്തിരമ്പുകയായിരുന്നു കൊളിന്‍ഡ. ഇത്രത്തോളം മറ്റേത് പ്രസിഡന്‍റിന് സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനാകും. ടീമിന്റെ വിജയത്തിൽ ആഹ്ലാദ നൃത്തം ചവിട്ടാനും പ്രസിഡന്റ് എന്ന സ്ഥാനം അവർക്കു തടസ്സമായില്ല. ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് ഇവര്‍ക്കുള്ള വിശേഷണം.
ഡേവിസ് കപ്പ് ക്രൊയേഷ്യ സ്വന്തമാക്കിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് പ്രസിഡന്‍റ് തന്‍റെ സന്തോഷം താരങ്ങളെ അറിയിച്ചത്. ഡേവിസ് കപ്പ് ഫെെനല്‍ വേദിയിലെ ചിത്രങ്ങള്‍ കൊളിന്ദ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആതിഥേയരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ രണ്ടാം വട്ടം ഡേവിസ് കപ്പില്‍ മുത്തമിട്ടത്. കലാശ പോരില്‍ ഫ്രാന്‍സിന്‍റെ ലൂക്കാസ് പൗളവിലിനെ 7-6(3),6-3,6-3 എന്ന സ്കോറിനാണ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ 3-1 എന്ന വ്യക്തമായ ലീഡോടെ ക്രൊയേഷ്യ വിജയം സ്വന്തമാക്കുകയായിരുന്നു.