അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1 – 0 നു മുന്നിൽ എത്തി.
എജ്ബാസ്റ്റണ്‍ ടെസ്റ്റിൽ സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തിയ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കു 31 റണ്‍സിന്റെ തോല്‍വി. ക്യാപ്റ്റൻ കോഹ്‌ലിയുടെ നേതൃത്വത്തിൽ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് 162 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1 – 0 നു മുന്നിൽ എത്തി.
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 110 നിലയിൽ നാലാം ദിനം മത്സരം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ നഷ്ടമായി. 93 പന്തില്‍ നാലു ബൗണ്ടറികളോടെ കോഹ്ലി 51 റൺസെടുത്ത കോഹ്ലി ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കി. മൂന്നു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍.ബിയില്‍ കുരുക്കി. ഇതോടെ അവസാന വിക്കറ്റിലെ ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലുംബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്കിന് പിടികൊടുത്ത് മടങ്ങിയതോടെ ഇംഗ്ലീഷുകാര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിവസം ലഞ്ചിന് ശേഷം 194 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ടീം ഇന്ത്യക്ക് 46 റൺസെടുക്കുന്നതിനിടയിൽ 3 വിക്കറ്റുകൾ നഷ്ടമായി . ഓപണർ മുരളി വിജയ്, ധവാൻ എന്നിവരെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ബ്രോഡ് ഇംഗ്ലണ്ടിന് മേധാവിത്തം സമ്മാനിച്ചു. രാഹുലിനെ സ്റ്റോക്‌സും, രഹാനയെ കരാനും മടക്കിയയച്ചപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി.
നേരത്തെ വന്‍ തകര്‍ച്ചയുടെ മൈതാനത്തായിരുന്നു ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്. ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നുള്ള പേസ് -സ്പിന്‍ ആക്രമണത്തില്‍ ആടിയുലഞ്ഞ ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു. 100 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ലീഡ്. ഇന്ത്യ മൂന്നാം ദിവസം തന്നെ മല്‍സരം സ്വന്തമാക്കുമെന്ന അവസ്ഥ. അവിടെ നിന്നുമാണ് 20 കാരനായ സാം കൂറാന്റെ പ്രകടനം ആണ് ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
180 ല്‍ അവസാനിച്ച ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്‌ക്കോറര്‍ കുറാനായിരുന്നു. 65 പന്തില്‍ 63 റണ്‍സ്. ഇടം കൈയന്‍ സീമറില്‍ നിന്നും ഓള്‍റൗണ്ടറിലേക്കുള്ള കുറാന്റെ പ്രയാണമാണ് ഇംഗ്ലണ്ടിന് എജ്ബാസ്റ്റണ്‍ നല്‍കുന്ന വലിയ സംഭാവന. അംഗീകൃത ബാറ്റ്സ്മാനെ പോലെ നല്ല ഷോട്ടുകള്‍. രണ്ട് വട്ടം അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഒമ്പത് തവണ അതിര്‍ത്തിയും കടത്തി. ഇന്ത്യന്‍ നായകന്‍ വിരാത് കോലി നിയോഗിച്ച നാല് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞിട്ടും ആ പ്രതിരോധം ഉദ്ദേശം ഒന്നര മണിക്കൂറോളം ഭേദിക്കാനായില്ല. ഇടക്ക്് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചപ്പോഴും കുറാന്റെ ആത്മവിശ്വാസം ചോര്‍ന്നില്ല. തുടര്‍ന്ന് വീണ്ടുമെത്തിയാണ് അദ്ദേഹം കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി സ്വന്തമാക്കിയത്.
രാവിലെ കണ്ടത് വന്‍ തകര്‍ച്ചയായിരുന്നു. തലേ ദിവസം തന്നെ ടീമിലെ വിശ്വസ്തനായ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിരുന്നു. ഒമ്പത് റണ്‍സായിരുന്നു കുക്ക് പുറത്താവുമ്പോള്‍ ടീം സ്‌ക്കോര്‍. ഇന്നലെ ജെന്നിംഗ്സായിരുന്നു ആദ്യം മടങ്ങിയത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ചെറിയ പരുക്കേറ്റ ജെന്നിംഗ്സ് ആ വേദന പ്രകടിപ്പിക്കാതെ കളിച്ചുവെങ്കിലും അശ്വിന്റെ തിരിഞ്ഞ പന്തിനെ പ്രതിരോധിക്കുന്നതിനിടെ ലോകേഷ് രാഹുലിന്റെ കരങ്ങളിലെത്തി. പിറകെ നായകന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായി. എന്നും ഇന്ത്യക്ക് തലവേദനയാവാറുള്ള റൂട്ട് അശ്വിന്റെ വേഗതയിലാണ് തളര്‍ന്നത്. ക്യാച്ച് രാഹുലിന് തന്നെ. നായകന്റെ സമ്പാദ്യം 14 റണ്‍സ്. മലാനും ബെയര്‍സ്റ്റോയും പൊരുതാന്‍ നോക്കി. പക്ഷേ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ നേട്ടമുണ്ടാവാതിരുന്ന ഇഷാന്തിന്റെ മൂവിംഗ് സ്പെല്ലില്‍ രണ്ട് പേരും വേഗം മടങ്ങി. മലാന്‍ 20 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്റ്റോ 28 ല്‍ മടങ്ങി. പിന്നെയുളള പ്രതീക്ഷ ബെന്‍ സ്റ്റോക്ക്സിലായിരുന്നു. അദ്ദേഹത്തിനും പക്ഷേ ഇഷാന്ത് അവസരം നല്‍കിയില്ല. ബട്ലര്‍ നേടിയതാവട്ടെ ഒരു റണ്‍ മാത്രം. ഇവിടെയായിരുന്നു കുറാന്‍ എത്തിയത്. പിന്നെ കണ്ടതായിരുന്നു പൊരുതല്‍. റഷീദായിരുന്നു കൂട്ട്. സ്‌ക്കോര്‍ 87 ല്‍ നിന്നും രണ്ട് പേരും ചേര്‍ന്ന് 135 വരെ എത്തിച്ചു. ഇഷാന്ത് 13 ഓവറില്‍ 51 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.