മറ്റു മത്സരങ്ങളിൽ വമ്പന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തോറ്റു.
ഒലെ സോൾഷെയർ ഇടക്കാല പരിശീലകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് റെഡ് ഡെവിൾസ് കാർഡിഫ് സിറ്റിയെ തകർത്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ലിന്‍ഗാര്‍ഡ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്ദെര്‍ ഹെരേര, അന്തോണി മാര്‍ഷ്യല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം അടിച്ചു. വിക്ടര്‍ കാമറസയാണ് കാര്‍ഡിഫിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ദര്‍ ഹെരേര നേടിയൊരു ലോങ് റേഞ്ച് ഗോള്‍ ശ്രദ്ധേയമായി.മത്സരത്തില്‍ 29ാം മിനുറ്റിലായിരുന്നു സ്‌പാനിഷ് താരം ലോങ് റേഞ്ചിലൂടെ പന്ത് വലയിലെത്തിച്ചത്.
മറ്റു മത്സരങ്ങളിൽ വമ്പന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തോറ്റു. ക്രിസ്റ്റല്‍ പാലസാണ് സിറ്റിയെ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാലസിന്റെ ജയം. അതേസമയം സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെൽസി ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു. 51-ാം മിനുട്ടിൽ ജാമി വാർഡിയാണ് ലെസ്റ്ററിനായി ഗോൾ നേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ നിലവിലെ പോയിന്റ് നില അനുസരിച്ച് 48 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 44 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് 39 പോയിന്റാണ്. 18 കളിയിൽ 37 പോയിന്‍റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്‌സണലിന് പുറകിൽ ആറാം സ്ഥാനത് ആണ്.