മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞു കുളിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(ഐഎസ്എല്‍) ജംഷഡ്പുര്‍ എഫ്സിയോട് ബ്ലാസ്‌റ്റേഴ്‌സിന് സമനില.കാര്‍ലോസ് കാല്‍വോയുടെ ഗോളിലൂടെ ജംഷഡ്പൂർ മുന്നിലെത്തിയപ്പോൾ സീമിന്‍ലെന്‍ ദംഗലിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സ്റ്റിനെ തോൽവിയിൽ നിന്നും കര കയറ്റിയത്.
ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്റ്റേഴ്സിന് മൂന്ന് തോല്‍വിയും നേരിടേണ്ടി വന്നു. 11 മത്സരങ്ങളില്‍ 16 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ജംഷഡ്പുര്‍. 65ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ജംഷ്ഡപുരിന് ഗോള്‍ നേടികൊടുത്തത്. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങ് പന്തുമായി വന്ന കാഹിലിനെ ഫൗള്‍ ചെയ്‌തെന്ന് കാണിച്ചാണ് പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ റിപ്ലേകളില്‍ ഫൗള്‍ നടന്നത് ബോക്സിന് പുറത്താണെന്ന് വ്യക്തമായിരുന്നു. കിക്കെടുത്ത കാല്‍വോ സ്‌കോര്‍ 1-0 ല്‍ എത്തിച്ചു.
പിന്നീട് 77ാം മിനിറ്റില്‍ ദംഗലിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കുകയായിരുന്നു. ജംഷഡ്പുര്‍ ബോക്സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ദംഗല്‍ ഗോള്‍ നേടി. സ്റ്റൊജാനോവിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. അവസാനം മിനിറ്റില്‍ മാരിയോ അര്‍ക്വസിന്റെ ഹെഡ്ഡര്‍ ധീരജ് തട്ടിയിട്ടതോടെ മത്സരത്തിന് അവസാന വിസില്‍ മുഴങ്ങി.
മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞു കുളിച്ചു. 21ാം മിനിറ്റില്‍ മൈതാന മധ്യത്തില്‍ നിന്നും പന്തുമായി മുന്നേറിയ കെസിറോണ്‍ കിസിറ്റോ ജംഷഡ്പുര്‍ ബോക്സിലേക്ക്. പ്രതിരോധത്തിനിടെ പന്ത് സഹലിന് ലഭിച്ചു. ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ വീണു കിടക്കെ സഹല്‍ എടുത്ത ഷോട്ട് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. 34ാം മിനിറ്റിലും കിട്ടിയ അവസരം ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തി. വലത് വിങ്ങില്‍ നിന്ന് ഹാളിചരണ്‍ നര്‍സാരി നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ തട്ടിയിട്ടു. ഗോള്‍ കീപ്പര്‍ വീണു കിടന്നിട്ടും ദംങ്കലെടുത്ത ഷോട്ട് വലയിലെത്തിയില്ല. ഗോള്‍ ലൈനില്‍ പ്രതിരോധ നിര തടുത്തിട്ടു.