റിപോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും, റാഫേല്‍ വരാനെ രണ്ടാമതും, കെയിലിന്‍ എംബാപ്പെ മൂന്നാമതുമാണ്.
മെസിയേയും റൊണാള്‍ഡോയേയും മറികടന്ന് ബാലണ്‍ഡിഓര്‍ പുരസ്‌കാരവും മോഡ്രിച്ചിനെ തേടിയെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലില്‍ എത്തിച്ചതുള്‍പ്പെടെ മിന്നും പ്രകടനം കാഴച വെച്ചതോടെയാണ് പുരസ്‌കാരം മോഡ്രിച്ച് ഉറപ്പിച്ചതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ സൂത്രധാരന്റെ വേഷമായിരുന്നു മോഡ്രിച്ചിന്. ലോകകപ്പ് ഫൈനലിലേക്കുള്ള ക്രൊയേഷ്യയുടെ സ്വപ്ന പ്രയാണം നയിച്ചതും ഇതേ മോഡ്രിച്ച് തന്നെയായിരുന്നു. അതുകൊണ്ട് പുരസ്‌കാരത്തിന് താരം അര്‍ഹനാണെന്ന് വാദിക്കുന്നവര്‍ ഏറെയാണ്.
പുറത്തു വരുന്ന റിപോര്‍ട്ടുകളനുസരിച്ചാണെങ്കില്‍ 2009ന് ശേഷം ആദ്യമായിട്ടായിരിക്കും മെസിയോ റൊണാള്‍ഡോയോ അല്ലാതെ മറ്റൊരാള്‍ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാകുന്നത്. അഞ്ച് തവണ മെസിയും നാല് തവണ റൊണാള്‍ഡോയും ബാലണ്‍ഡിഓര്‍ പുരസ്‌കാരം നേടി.
2008ല്‍ ഡൈനാമോ സാഗ്രബില്‍ നിന്നും ടോട്ടന്‍ഹാം ഹോട്ട്സ്പറിലൂടെയാണ് മോഡ്രിച്ച് പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. 16.5 മില്യണ്‍ പൗണ്ടിനെത്തിയ മോഡ്രിച്ചിന് ടോട്ടന്‍ഹാമിലെ തുടക്കകാലം ഫോമില്ലായ്മയുടേയും സമ്മര്‍ദ്ദങ്ങളുടേയുമായിരുന്നു. ശാരീരിക ക്ഷമതയില്ലെന്നും പ്രീമിയര്‍ ലീഗിലെ കളിക്കാരനുവേണ്ട ശരീര ഭാരം പോലുമില്ലെന്നുവരെ വിമര്‍ശനങ്ങളുയര്‍ന്നു.
കഠിനപ്രയത്നത്തിലൂടെയാണ് ടോട്ടന്‍ഹാമില്‍ മോഡ്രിച്ച് മുന്‍നിരയിലേക്കുയര്‍ന്നത്. 2012ല്‍ 30 മില്യണ്‍ പൗണ്ടിനാണ് റയല്‍ മാഡ്രിഡിലേക്ക് മോഡ്രിച്ച് എത്തുന്നത്. ടോട്ടന്‍ഹാമിലേക്കാള്‍ മോശം തുടക്കമായിരുന്നു റയലില്‍ മോഡ്രിച്ചിനെ കാത്തിരുന്നത്. ആദ്യവര്‍ഷം ഡിസംബറിലെത്തിയപ്പോള്‍ 19 മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് മോഡ്രിച്ച് നേടിയത്. ഓരോ മത്സരത്തിലും ശരാശരി കളിച്ചസമയം 38 മിനുറ്റ് മാത്രം. ഇതോടെയാണ് ലാലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരനെന്ന വിമര്‍ശം മോഡ്രിച്ച് കേള്‍ക്കേണ്ടിവന്നത്. റിപോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും, റാഫേല്‍ വരാനെ രണ്ടാമതും, കെയിലിന്‍ എംബാപ്പെ മൂന്നാമതുമാണ്.
ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്