കഴിഞ്ഞ ലോകകപ്പിന് തൊട്ടുമുമ്പാണ് സ്പാനിഷ് ടീമിന്റെ പരിശീലകനായിരുന്ന ലൊപെടെയിയെ റയല്‍ മാഡ്രിഡ് സിദാന്റെ പകരക്കാരനായി നിയമിച്ചത്. തുടര്‍ന്ന് സ്പാനിഷ് ടീം ലോപെടെയിയെ പുറത്താക്കിയിരുന്നു.
ലാലീഗയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് ടീമില്‍ അഴിച്ചുപണിയെന്ന് റിപ്പോട്ടുകൾ. ലാലീഗയില്‍ നാലാം തോല്‍വിയും വഴങ്ങിയതോടെ റയല്‍ മാഡ്രിഡ് പരിശീലകന്‍ ജൂലിയന്‍ ലൊപെടെയിയെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലൊപെടെയിക്ക് പകരക്കാരനായി ചെല്‍സി മുന്‍ പരിശീലകന്‍ അന്റോണിയോ കോന്റെയാണ് റയല്‍ മാഡ്രിഡില്‍ എത്തിക്കാനാണ് ശ്രമം.
കോന്റെ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് വിവരം. റയലിന്റെ മോശം പ്രകടനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്ളോരന്റീനോ പെരസ് അതൃപ്തനാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഫ്ളോരന്റീനോ പെരസ് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും ഉറപ്പാണ്.
അതേസമയം, റയലിന്റ മുന്‍പരിശീലകന്‍ സിദാനെ തിരികെ എത്തിക്കണമെന്നാണ് ഒരു വശത്തു നിന്നുള്ള ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സിദാന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ബാഴ്സലോണയോട് സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതാണ് നടപടി പെട്ടന്നാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ ക്ലബ്ബിന് പ്രതീക്ഷിച്ച രീതിയില്‍ നേട്ടത്തിലെത്താന്‍ സാധിക്കാത്താതിനെ തുടര്‍ന്ന് ലൊപെടെയിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ലോകകപ്പിന് തൊട്ടുമുമ്പാണ് സ്പാനിഷ് ടീമിന്റെ പരിശീലകനായിരുന്ന ലൊപെടെയിയെ റയല്‍ മാഡ്രിഡ് സിദാന്റെ പകരക്കാരനായി നിയമിച്ചത്. തുടര്‍ന്ന് സ്പാനിഷ് ടീം ലോപെടെയിയെ പുറത്താക്കിയിരുന്നു. ലോപെടെയി എത്തിയ ശേഷം റയല്‍ മാഡ്രിഡ് ഇതുവരെ എടുത്തപറയാവുന്ന ഒറ്റജയം പോലും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ചെല്‍സിയില്‍ നിന്നും പുറത്തായ ഇറ്റാലിയന്‍ പരിശീലകന്‍ കോന്റെ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. കഠിന പരിശീലന മുറകള്‍ക്ക് പേരുകേട്ട കോന്റെ ടീമിലെത്തിയാല്‍ ക്ലബില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.