മത്സരം സമനിലയിലാക്കാനുള്ള ടോട്ടന്‍ഹാമിന്റെ ലക്ഷ്യങ്ങളെ തകര്‍ത്ത് ബാഴ്‌സയ്ക്ക് മെസി വിജയം സമ്മാനിക്കുകയായിരുന്നു.
രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ടോട്ടന്‍ ഹാമിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തി ബാഴ്‌സലോണ. മത്സരത്തില്‍ പൂര്‍ണ ആധിപത്യം ബാഴ്‌സലോണയുടേത് ആയിരുന്നതു കൊണ്ട് ടോട്ടന്‍ ഹാമിനെയും അവരുടെ ആരാധകരെയും മത്സരം കൂടുതല്‍ നിരാശരാക്കി. മത്സരത്തിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കളി ബാഴസലോണ വരുതിയിലാക്കിയിരുന്നു.
മത്സരം തുടങ്ങി 90 ാം സെക്കന്റില്‍ കൗട്ടെനോയിലൂടെ ബാഴ്‌സലോണ ലീഡ് നേടി . മെസിയും ആല്‍ബയും ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റമായിരുന്നു കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ പിറക്കുന്നതിന് സഹായകമായത്. ആദ്യ ഗോള്‍ മടക്കാന്‍ ടോട്ടന്‍ഹാമിനെ അനുവദിക്കാതെ 28 ാം മിനിറ്റില്‍ ബാഴ്‌സലോണ വീണ്ടും ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. റാകിറ്റിച്ചിലൂടെയാണ് ബാഴ്‌സലോണയ്ക്ക് ഇത്തവണ ഗോള്‍ പിറന്നത്.
ടോട്ടന്‍ ഹാം രണ്ടാം പകുതിയുടെ 52 ാം മിനിറ്റില്‍ കെയ്‌നിലൂടെ ഗോള്‍ മടക്കി. 2-1 എന്ന നിലിയല്‍ കളി എത്തിച്ചു. ഈ സമയങ്ങളിലൊക്കെയും മെസി ടോട്ടന്‍ഹാമിന്റെ ഗോള്‍ പോസ്റ്റിലേക്ക് ആഞ്ഞടിച്ചെങ്കിലും പോസ്റ്റില്‍ തട്ടി എല്ലാം തിരികെയെത്തി. പിന്നീട് ടോട്ടന്‍ഹാമിന്റെ ഒന്നാം ഗോളിന് ശേഷമാണ് മെസി ഒരു ഗോള്‍ കണ്ടെത്തിയത്. സ്കോർ 3-1
66 ാം മിനിറ്റില്‍ ലമേലയുടെ ഗോളിലൂടെ ടോട്ടന്‍ഹാം കളിയില്‍ തിരിച്ചു വരവ് അറിയിച്ചു. ബോക്‌സിനുപുറത്തു നിന്ന് ലക്ഷ്യത്തിലേക്ക് അടിച്ച പന്ത് ബഴ്‌സലോണയുടെ വല ചലിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു ഗോള്‍ അടിച്ച് കളി സമനിലയാക്കാന്‍ ടോട്ടന്‍ഹാം പെരുതിയെങ്കിലും തന്റെ രണ്ടാം ഗോളിലൂടെ മെസി മത്സരം 4-2 എന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.
മത്സരത്തില്‍ ലയണല്‍ മെസിയുടെ മിന്നും പ്രകടനമാണ് കളി ബാഴസയ്ക്ക് അനുകൂലമാക്കിയത്. ടോട്ടന്‍ഹാമിന്റെ വലയിലേക്ക് നിരവധി ഷോട്ടുകള്‍ അടിക്കുകയും സഹതാരങ്ങള്‍ക്ക് ഗോള്‍ അവസരം ഒരുക്കി നല്‍കുകയും ചെയ്തു മെസി. ടോട്ടന്‍ഹാമിന്റെ പോസ്‌ററിലേക്ക് നാലു മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത മെസി രണ്ടിലും വിജയം കാണുകയായിരുന്നു. ഒടുവില്‍ മത്സരം സമനിലയിലാക്കാനുള്ള ടോട്ടന്‍ഹാമിന്റെ ലക്ഷ്യങ്ങളെ തകര്‍ത്ത് ബാഴസയ്ക്ക് മെസി വിജയം സമ്മാനിക്കുകയായിരുന്നു.