UPDATES

കായികം

ക്രിസ്റ്റ്യാനോ കുടുങ്ങുമോ ?പീഡനാരോപണവുമായി ഒരു യുവതി കൂടി രംഗത്ത്

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് ഇക്കാര്യത്തില്‍ റൊണാള്‍ഡോ പ്രതികരിച്ചത്.

അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക പീഡനാരോപണത്തിന് പിന്നാലെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡോക്കെതിരെ പീഡനാരോപണവുമായി ഒരു യുവതി കൂടി രംഗത്തെത്തി.കാതറീന്റെ ആരോപണത്തോട് സമാനമായി  ഒരു പാര്‍ട്ടിക്കിടയില്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ യുവതിയുടെയും പരാതിയെന്ന് കാതറീന്റെ അഭിഭാഷക ലെസ്ലി സ്റ്റൊവാ പറയുന്നു. അതേസമയം യുവതിയുടെ പേര് വെളിപ്പെടുത്താന്‍ സ്റ്റൊവാ തയ്യാറായില്ല. പുതിയ ആരോപണങ്ങള്‍ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്റ്റോവാള്‍ അറിയിച്ചു.

2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി കാതറിന്‍ മയോര്‍ഗ എന്ന അമേരിക്കന്‍ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്. ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റൊരു ആരോപണം
കൂടി ഉയര്‍ന്നിരിക്കുന്നത്.

തുടരെ തുടരെ ഉണ്ടാകുന്ന പീഡനാരോപണത്തില്‍ മുപ്പത്തിമൂന്നുകാരനായ സൂപ്പര്‍ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു. അതേസമയം റൊണാള്‍ഡോയുമായി കരാറുള്ള ഇറ്റാലിയന്‍ ക്ലബ് യുവന്റസ് താരത്തിനൊപ്പമാണ്.  എന്നാല്‍ റൊണാള്‍ഡോയുമായി പരസ്യ കരാറുള്ള നൈക്കി ഉള്‍പ്പെടെയുള്ള കമ്പനികള്‍ താരത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്.

2009ല്‍ ലാസ് വേഗാസിലെ ഒരു ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പീഡനം ആരോപിച്ച ആദ്യ യുവതി കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്.  അന്നു മയോര്‍ഗക്ക് രണ്ടര ലക്ഷം യൂറോ പ്രതിഫലമായി നല്‍കി കേസ് ഒത്തു തീര്‍പ്പിലാക്കിയെങ്കിലും അതു തന്നെ ഭീഷണിപ്പെടുത്തിയാണ് ചെയ്തതെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്. ലാസ് വേഗാസ് പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൊണാള്‍ഡോക്കെതിരെ പീഡന അരോപണം നടത്തിയ രണ്ടാമത്തെ യുവതി നല്‍കിയ തെളിവുകള്‍ പോലീസിന് കൈമാറുമെന്ന് അഭിഭാഷക അറിയിച്ചു. അതേ സമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് ഇക്കാര്യത്തില്‍ റൊണാള്‍ഡോ പ്രതികരിച്ചത്. സ്വയം പ്രശസ്തരാവാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും താരം പ്രതികരിച്ചിരുന്നു.

ഓ, ക്രിസ്റ്റ്യാനോ; ബൂട്ടഴിപ്പിക്കുമോ കാതറിന്‍ മയോര്‍ഗയുടെ ലൈംഗികാരോപണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍