ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ മൂന്നു കളികളിലായി ഇതേ സമനില തന്നെയാണ് ജംഷഡ്പുരിനും വില്ലനായത്.
ഐ.എസ്.എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുര്‍ എഫ്‌സിയെ നേരിടും ഇരുടീമുകള്‍ നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ രണ്ട് ടീമുകള്‍ക്കും വെല്ലുവിളി സമനില കുരുക്കു തന്നെയാണ്. സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ജയം കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സ് പക്ഷെ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും സമനിലയിൽ കുരുങ്ങുകയായിരുന്നു. സമനില തന്നെയാണ് ജംഷഡ്പൂരിന്റെയും വില്ലൻ. അതുകൊണ്ട് തന്നെ ആക്രമണത്തിലൂന്നിയ ജയം തേടിയുള്ള പോരാട്ടം തന്നെയാകും ഇന്നത്തെ മത്സരം എന്ന് പ്രതീക്ഷിക്കാം.
ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍, നെമാന്യ പെസിച്ച്, മുഹമ്മദ് റാക്കിപ്, ലാല്‍റുവാത്താര എന്നിവരടങ്ങുന്ന പ്രതിരോധ നിരയാണ് തോല്‍വി വഴങ്ങാതെ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ച് നിര്‍ത്തുന്നത്.
ജയിച്ചില്ലെങ്കിലും തോല്‍വി വഴങ്ങില്ലെന്ന നിലപാടിലാണ് ജംഷഡ്പുര്‍ പരിശീലകന്‍ സെസാര്‍ ഫെറാന്‍ഡോ. മാരിയോ ആര്‍ക്വെസ്, കാര്‍ലോസ് കാല്‍വോ, മെമോ എന്നിവരടങ്ങുന്ന മധ്യനിരയാണ് ജെഎഫ്‌സിയുടെ കരുത്ത്. ക്യാപ്റ്റന്‍ ടിരിയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും മോശമല്ല. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഫാറുഖ് ചൗധരി ഉള്‍പ്പെടുന്ന മുന്‍നിരയുടെ ഫിനിഷിംഗ് പിഴവാണ് നിലവിലെ പ്രശ്‌നം.
മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഒരു ജയവും മൂന്ന് സമനിലയുമാണ് നേടിയത്. വൈകീട്ട് 7.30ന് ജംഷഡ്പൂരിലാണ് മത്സരം.