‘റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം എനിക്കായിരുന്നെങ്കില്‍ താരം ഒരിക്കലും ക്ലബ് വിടില്ലായിരുന്നു.’
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം റയല്‍മാഡ്രിഡിനെ കാര്യമായി ബാധിച്ചെന്ന് പ്രതിരോധ താരം നാച്ചോ. റൊണാള്‍ഡോയുടെ അഭാവം ക്ലബിനെ ബാധിക്കില്ലെന്ന് നിരവധി താരങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രതികരണവുമായി നാച്ചോ രംഗത്തെത്തിയിരിക്കുന്നത്.
“ക്രിസ്റ്റിയാനോ തങ്ങളുടെ ടീമില്‍ തന്നെ തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഏറെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പമായിരുന്നു റൊണാള്‍ഡോ കളിയില്‍ വ്യത്യസ്തത കൊണ്ടു വരുന്ന താരമാണ് അദ്ദേഹം. ടീമില്‍ നിന്ന് അദ്ദേഹം പോയത് തങ്ങള്‍ക്ക് പറ്റിയ പിഴവാണ്. ‘റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം എനിക്കായിരുന്നെങ്കില്‍ താരം ഒരിക്കലും ക്ലബ് വിടില്ലായിരുന്നു.” നാച്ചോ പറഞ്ഞു.
റയല്‍ മാഡ്രിഡിന് അത്രയേറെ പ്രധാനപ്പെട്ട താരമായിരുന്ന റൊണാള്‍ഡോ ഇപ്പോഴും ടീമിലുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ താരത്തെ ട്രാന്‍സ്ഫറില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഞങ്ങള്‍ക്കായില്ല. പുതിയ ക്ലബില്‍ റൊണാള്‍ഡോക്ക് എല്ലാ വിധ ആശംസകളും നേരുന്നു. താരത്തിന്റെ അഭാവം മറികടന്ന് ടീമിനെ ഉയരങ്ങളിലെത്തിക്കുകയാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യമെന്നും ഗോൾ മീഡിയയോട് നാച്ചോ പറഞ്ഞു.
ഒന്‍പതു വര്‍ഷത്തെ റയല്‍ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ യുവന്റസിലേക്കു ചേക്കേറിയത്.
ക്രിസ്റ്റിയാനോയുടെ അഭാവം റയല്‍ മാഡ്രിഡിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നത് അവരുടെ സമീപകാലത്തെ പ്രകടനങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണ്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും റയല്‍ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങി. ഈ മത്സരങ്ങളില്ലെല്ലാം ഗോള്‍ അടിക്കുന്നതില്‍ ടീമിന്റെ മുന്നേറ്റ നിര പരാജയപ്പെട്ടിരുന്നു. എന്നാല്‍ യുവന്റസിലേക്കെത്തിയ റൊണാള്‍ഡോ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് വിജയങ്ങള്‍ സമ്മാനിക്കുന്നു. സീസണിലെ എല്ലാ മത്സരങ്ങളിലും അവര്‍ വിജയം നേടി കഴിഞ്ഞു.