ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് മീറ്റിനിടെ തന്നെ ഗോമതി ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഗോമതി മാരിമുത്തു നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. മുപ്പതുകാരിയായ താരത്തിന്റെ മൂത്ര സാമ്പിളില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയിഡിന്റെ അംശം കണ്ടെത്തി. ഏപ്രിൽ 22ന‌് നടത്തിയ എ സാമ്പിൾ പരിശോധനയിലാണ് ഗോമതി മരുന്നടിച്ചതായി തെളിഞ്ഞത്.ഇതോടെ താരത്തിന് അധികൃതര്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ ഗോമതിക്ക‌് നാല് വർഷം വിലക്ക‌് ലഭിക്കും. മെഡല്‍ തിരികെ വാങ്ങുകയും ചെയ്യും. ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ തമിഴ്‌നാട്ടുകാരിയായ ഗോമതി സ്വര്‍ണം നേടിയിരുന്നു.
ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് മീറ്റിനിടെ തന്നെ ഗോമതി ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഇക്കാര്യം കൃത്യസമയത്ത് അധികൃതരെ അറിയിക്കുന്നതില്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) വീഴ്ചവരുത്തിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. നാഡ ഇക്കാര്യം സമയത്ത് അറിയിച്ചിരുന്നുവെങ്കില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കില്ലായിരുന്നുവെന്ന് അത്‌ലറ്റ്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.