1978 മാഡ്രിഡ് ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ അവസാന എട്ടിലെത്തിയത്.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്രനേട്ടം. ലണ്ടനില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ ഇറ്റലിയെ തോൽപ്പിച്ചു ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടു. 40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. 1978 മാഡ്രിഡ് ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ അവസാന എട്ടിലെത്തിയത്. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ പോരാട്ടം. വ്യാഴാഴ്ചയാണ് ഇന്ത്യ അയര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍.
പൂള്‍ ഘട്ടത്തില്‍ തപ്പിത്തടഞ്ഞ് നോക്കൗട്ടിലെത്തിയ ഇന്ത്യ, ഇറ്റലിയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്.ആദ്യ പത്തു മിനുട്ടിൽ തന്നെ ലാല്‍റെംസിമയിയിലൂടെ ലീഡ് നേടിയ ഇന്ത്യ മത്സരത്തിലുടനീളം ഈ ആധിപത്യം നില നിർത്തി. 45 ആം മിനുട്ടിൽ നേഹ ഗോയലും, 55 മിനുട്ടിൽ വന്ദനയും ഗോൾ നേടി പട്ടിക തികച്ചു. ഗോൾ നേടുന്നതോടൊപ്പം ഗോള്‍ വഴങ്ങാതിരിക്കുകയെന്ന തന്ത്രം ഇന്ത്യയുടെ പ്രതിരോധം ഫലവത്താക്കിയപ്പോൾ മത്സരം ഏകപക്ഷീയമായി ടീം ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ആക്രമണനിര ഇപ്പോൾ ഏതു വമ്പൻ ടീമിനെയും നേരിടാൻ സജ്ജമാണ്.