ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.
താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് വെളുപ്പെടുത്തുന്ന രാജ്യത്തെ അദ്യ കായിക താരമായി ഇന്ത്യയുടെ വേഗതയേറിയ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. വർഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നുമാണ് 23 കാരിയായ ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തൽ. ഇത് എന്റെ സ്വകാര്യതയാണ്, അതിനാൽ തന്റെ പങ്കാളിയാരെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നും ദ്യുതിചന്ദ് വ്യക്തമാക്കുന്നു. ദി ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു പ്രതികരണം.
നേരത്തെ പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിക്കപ്പെടാതിരുന്ന വ്യക്തി കൂടിയാണ് ദ്യുതി. പിന്നീട് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ദ്യുതി ട്രാക്കിൽ തിരിച്ചെത്തിയത്.
‘ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ആത്മസഖിയെ കണ്ടെത്തിയിരിക്കുന്നു. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. സ്‌നേഹത്തേക്കാള്‍ വലിയ വികാരമില്ല. അത് നിഷേധിക്കാന്‍ പാടില്ല. നിലവില്‍ എന്റെ ശ്രദ്ധ മുഴുവന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലുമാണ്. ഭാവിയില്‍ അവളോടൊപ്പം ഒരുമിച്ച് ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് എപ്പോഴും ഞാന്‍ പിന്തുണ നല്‍കാറുണ്ട്.’ സ്വവർഗ്ഗാനുരാഗം കുറ്റകരമാക്കുന്ന ഇന്ത്യൻ നിയമത്തിലെ സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി വ്യക്തമാക്കി. ദ്യുതി പറയുന്നു.
100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയാണ് ദ്യുതി ചന്ദ്. 2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലും ഒഡീഷയിലെ ജജ്പുര്‍ സ്വദേശിയായ താരം നേടിയിരുന്നു. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പും ടോക്കിയോ ഒളിമ്പിക്‌സിനും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന താരം കൂടിയാണ് ഈ ഇരുപത്തിമൂന്നുകാരി.