മൂന്ന് പതിറ്റാണ്ട് മുമ്പ് കേരള മണ്ണിലെ ആദ്യ ഏകദിന വിജയം കുറിച്ച പെരുമയുമായാണ് വിന്‍ഡീസ് വീണ്ടുമെത്തുന്നത്; 2014ല്‍ കേരളത്തില്‍ നടന്ന അവസാന ഏകദിനത്തിലും ജയം അവര്‍ക്ക് തന്നെയായിരുന്നു
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ ആദ്യപന്ത് പിച്ചിനെ ചുംബിക്കുമ്പോള്‍ കേരളത്തില്‍ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വേദിയാകുന്ന മൂന്നാമത്തെ സ്റ്റേഡിയമെന്ന ഖ്യാതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സ്വന്തമാകും. ഇതിനുമുമ്പ് തിരുവനന്തപുരത്തെ തന്നെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മാത്രമാണ് കേരളത്തില്‍ അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ നടന്നിട്ടുള്ളത്.
കൃത്യം 34 വര്‍ഷവും ഒരു മാസവും മുമ്പ് 1984 ഒക്ടോബര്‍ ഒന്നിനാണ് കേരളം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സുനില്‍ ഗവാസ്‌കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയും കിംബെര്‍ലി ഹ്യൂജ്‌സിന്റെ ഓസീസും തമ്മിലായിരുന്നു മലയാള മണ്ണിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാമത്തെ ഏകദിനമായിരുന്നു അത്. എന്നാല്‍, ഫലമില്ലാതെ പോകാനായിരുന്നു ഈ മത്സരത്തിന്റെ വിധി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായി. 79 പന്തില്‍ 77 റണ്‍സെടുത്ത ദിലീപ് വെങ്‌സര്‍ക്കാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 7.4 ഓവറില്‍ ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയില്‍ കളി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിനം 1988 ജനുവരി 25ന് ഇന്ത്യയും വിന്‍ഡീസും തമ്മിലായിരുന്നു. ഫില്‍ സിമ്മണ്‍സിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ കേരളത്തിലെ ആദ്യജയം വിന്‍ഡീസ് ആഘോഷിച്ചു. ഒമ്പത് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ ശ്രീകാന്തിന്റെ സെഞ്ച്വറിയുടെയുടെയും (106 പന്തില്‍ 101) മൊഹീന്ദര്‍ അമര്‍നാഥിന്റെ അര്‍ധസെഞ്ച്വറിയുടെയും ബലത്തില്‍ 45 ഓവറില്‍ എട്ടു വിക്കറ്റിന് 239 റണ്‍സെടുത്തു. എന്നാല്‍, ഗ്രീനിഡ്ജിനൊപ്പം (76 പന്തില്‍ 84) 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സിമ്മണ്‍സ് (129 പന്തില്‍ 104 നോട്ടൗട്ട്) ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. രണ്ടാം വിക്കറ്റില്‍ സര്‍ റിച്ചീ റിച്ചാര്‍ഡ്‌സണൊപ്പം (55 പന്തില്‍ 37 നോട്ടൗട്ട്) 77 റണ്‍സ് കൂടി ചേര്‍ത്ത് സിമ്മണ്‍സ് 13 പന്ത് ശേഷിക്കേ വിന്‍ഡീസ് ടീമിനെ വിജയതീരത്ത് എത്തിച്ചു.
ഇതിന് ശേഷം കേരളത്തില്‍ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത് പതിറ്റാണ്ടിന് ശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ 1998 ഏപ്രില്‍ ഒന്നിനാണ്. ഓസീസിനെതിരായ മത്സരത്തില്‍ അജയ് ജഡേയുടെ സെഞ്ച്വറിയുടെ (109 പന്തില്‍ 105) ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്ത ഇന്ത്യ ജയിച്ചത് മറ്റൊരാളുടെ മാന്ത്രിക പ്രകടനത്തിലായിരുന്നു. മറ്റാരുടെയുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ! ബാറ്റിങില്‍ എട്ടു റണ്‍സിന് പുറത്തായ സച്ചില്‍ 32 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ മൂന്നിന് 203 എന്ന നിലയില്‍ ബോളുകളേക്കാള്‍ കുറവ് റണ്‍സ് വേണ്ടിയിരുന്ന കംഗാരുക്കളെ അക്ഷരാര്‍ത്ഥത്തില്‍ സച്ചിന്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. നായകന്‍ സ്റ്റീവ് വോയെ വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച സച്ചിന്‍ മൈക്കല്‍ ബെവന്‍, ഡാരന്‍ ലീമാന്‍, ടോം മൂഡി, ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരെ മടക്കി ഓസീസ് മധ്യനിരയ്ക്ക് കൂച്ചുവിലങ്ങിട്ടു. ഓസീസ് 45.5 ഓവറില്‍ 268 റണ്‍സിന് ഓള്‍ഔട്ടായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും മറ്റാരുമായിരുന്നില്ല. സച്ചിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും ഇതായിരുന്നു. സച്ചിന്റെ ബൗളിങ്ങ് കരിയര്‍ ബെസ്റ്റും.
2000ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാം ഏകദിനം. ഓപ്പണര്‍മാരായ ഗാരി കേഴ്സ്റ്റണും (115) ഹെര്‍ഷല്‍ ഗിബ്‌സും (111) ആദ്യ വിക്കറ്റില്‍ 235 റണ്‍സ് എടുത്തപ്പോള്‍ നിശ്ചിത 50 ഓവറില്‍ ആഫ്രിക്കന്‍ ടീമിന്റെ സ്‌കോര്‍ മൂന്നിന് 301. മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഈ മത്സരത്തില്‍ കരിയറിലെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു എന്നതാണ് കൗതുകരമായ മറ്റൊരു കാര്യം. 43 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ദ്രാവിഡാണ് കൊച്ചിയില്‍ ബെസ്റ്റ് ബൗളിങ് കണ്ടെത്തിയത്. മത്സരത്തില്‍ ഗിബ്‌സിനെയും ക്ലൂസ്‌നെറിനെയും മടക്കിയ ദ്രാവിഡ് കരിയറില്‍ തന്നെ ആകെ നാലു വിക്കറ്റേ നേടിയിട്ടുള്ളൂ. അതേസമയം, ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതിരുന്ന ഇന്ത്യ അജയ് ജഡേജ (92), അസ്ഹറുദ്ദീന്‍ (42), റോബിന്‍ സിങ് (42 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ രണ്ടു പന്ത് ശേഷിക്കേ വിജയം കണ്ടു. കൊച്ചിയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ ജഡേജയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
2002 മാര്‍ച്ചില്‍ താരതമ്യേന ദുര്‍ബലരായ സിംബാബെവെയ്ക്ക് എതിരായി കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പക്ഷേ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഡഗ്ലസ് ഹോണ്ടോയുടെ നാലു വിക്കറ്റ് നേട്ടം 48.3 ഓവറില്‍ 191 റണ്‍സിയൊതുക്കി. 56 റണ്‍സെടുത്ത മുഹമ്മദ് കൈഫ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിങില്‍ സിംബാബെവെ 44.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
2005 ഏപ്രിലില്‍ പാക്കിസ്ഥാന് എതിരായി നടന്ന മത്സരത്തില്‍ ഇന്ത്യക്ക് വീരേന്ദര്‍ സെവാഗ് (108) രാഹുല്‍ ദ്രാവിഡ് (104) എന്നിവരുടെ സെഞ്ച്വറികള്‍ 281 റണ്‍സ് സമ്മാനിച്ചു. കൊച്ചിയില്‍ ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ട (നാല് റണ്‍സ്) സച്ചിന്‍ പന്തുകൊണ്ട് വീണ്ടും ഇന്ദ്രജാലം കാട്ടി. സച്ചിന്‍ കരിയറിലെ രണ്ടാമത്തെയും അവസാനത്തെയും അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ (50 റണ്‍സിന് അഞ്ചു വിക്കറ്റ്) പാക്കിസ്ഥാന്‍ 45.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി.
2006-ല്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഒരു ലോ സ്‌കോറിങ് മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 48.4 ഓവറില്‍ 237ന് പുറത്താക്കിയ ഇന്ത്യ 47.2 ഓവറില്‍ ആറു വിക്കറ്റിന് ലക്ഷ്യം കണ്ടു. രണ്ടു വിക്കറ്റ് വീഴ്ത്തുകയും 48 റണ്‍സെടുക്കുകയും ചെയ്ത യുവരാജ് സിങായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കെവിന്‍ പീറ്റേഴ്‌സണും (77) രാഹുല്‍ ദ്രാവിഡും (65) മാത്രമാണ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയെങ്കിലും കടന്നത്.
കൊച്ചിയില്‍ പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ഓസീസിന് എതിരെയായിരുന്നു. 2007 ഒക്ടോബര്‍ രണ്ടിന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 84 റണ്‍സിനാണ് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 306 റണ്‍സെടുത്ത ഓസീസ് ഇന്ത്യയെ 47.3 ഓവറില്‍ 222ന് ചുരുട്ടിക്കെട്ടി. ഓസീസിനായി ആന്‍ഡ്രൂ സൈമണ്ട്‌സ് (87), ബ്രാഡ് ഹാഡിന്‍ (87), മാത്യു ഹെയ്ഡന്‍ (75) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ തിളിങ്ങിയത് 58 റണ്‍സെടുത്ത എംഎസ് ധോണി മാത്രം. 2010 ഒക്ടോബര്‍ 17ന് വീണ്ടും ഓസീസുമായി മത്സരമുണ്ടായിരുന്നെങ്കിലും മഴ മൂലം ഒരു പന്തു പോലുമെറിയാതെ കളി ഉപേക്ഷിക്കുകയായിരുന്നു.
2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍ തിരികെയെത്തി. ധോണി (72), സുരേഷ് റെയ്‌ന (55), രവീന്ദ്ര ജഡേജ (61 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ടീം 50 ഓവറില്‍ ആറു വിക്കറ്റിന് 285 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 36 ഓവറില്‍ 158ന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ച്വറിക്ക് പുറമേ ഏഴോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ കേമന്‍.
2015 നവംബര്‍ 25ന് നടന്ന മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. 48.5 ഓവറില്‍ 211ന് ഓള്‍ ഔട്ടായി വിന്‍ഡീസിനെ 86 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും 72 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും മികവില്‍ ഇന്ത്യ 88 പന്തും നാലു വിക്കറ്റും ശേഷിക്കേ മറികടന്നു. കോഹ്ലിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍, 2014 ഒക്ടോബര്‍ എട്ടിന് നടന്ന അവസാന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് ടീം തിരിച്ചടിച്ചു. മര്‍ലോണ്‍ സാമുവല്‍സിന്റെ അപരാജിത സെഞ്ച്വറിയുടെയും (126 നോട്ടൗട്ട്) ദിനേശ് രാംദിന്റെ അര്‍ധസെഞ്ച്വറിയുടെയും (61) പലത്തില്‍ ആറു വിക്കറ്റിന് 321 റണ്‍സെടുത്ത വിന്‍ഡീസ് ഇന്ത്യയെ 41 ഓവറില്‍ വെറും 197 റണ്‍സിന് പുറത്താക്കി. ശിഖര്‍ ധവാന്റെ അര്‍ധസെഞ്ച്വറിയും (68) രവീന്ദ്ര ജഡേജയുടെ (33 നോട്ടൗട്ട്) പോരാട്ടവീര്യവും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ എടുത്തുപറയാനുള്ളത്. സാമുവല്‍സ് കളിയിലെ കേമനായി.
പിന്നീട് കേരളത്തില്‍ ഒരു ഇന്റര്‍നാഷണല്‍ മത്സരം നടക്കുന്നത് കഴിഞ്ഞ നവംബര്‍ ഏഴിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20യാണ്. മഴമൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. എട്ടോവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 67 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ആറു വിക്കറ്റിന് 61ല്‍ ഒതുങ്ങി. രണ്ടോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.
ട്വന്റി-20 മത്സരത്തിന് ഒരു വര്‍ഷത്തിനിപ്പുറം ആദ്യ ഏകദിനത്തിന് ഒരുങ്ങുകയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ടീമുകള്‍ എത്തിക്കഴിഞ്ഞു. നിര്‍ണായകമായ മത്സരമാണിത്. ജയിച്ചാല്‍ ഇന്ത്യക്ക് കിരീടം സ്വന്തം. തോറ്റാല്‍ പരമ്പരയില്‍ 2-2 സമനിലയുമായി കിരീടം പങ്കിടേണ്ടിവരും. കഴിഞ്ഞ തവണ കേരളത്തില്‍ കളിച്ചപ്പോഴുള്ള ജയത്തിന്റെ ഓര്‍മകളുമായാകും വിന്‍ഡീസ് കളത്തിലിറങ്ങുക. അന്നത്തെ സെഞ്ച്വറി താരം മര്‍ലോണ്‍ സാമുവല്‍സ് ഇപ്പോഴും ടീമിലുണ്ട്. കന്നി ഏകദിനത്തില്‍ ഒരു ആവേശപ്പോരിനു തന്നെയാണ് ഗ്രീന്‍ഫീല്‍ഡ് വേദിയാകുന്നത്.
* represent image