ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വിജയിക്കണമെങ്കില്‍ മികച്ച പ്രകടനം പുറത്തിറക്കേണ്ടി വരുമെന്ന് അമര്‍നാഥ്
1983ലെ വിജയം വരെ ലോകകപ്പിന് പോകുന്നതിനെ ആരും ഗൗരവമായി കണ്ടിട്ടിട്ടില്ലെന്ന് മൊഹിന്ദര്‍ അമര്‍നാഥ്. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിച്ചപ്പോഴാണ് അമര്‍നാഥ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജയത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ‘നമുക്ക് വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിക്കണം’ എന്നാണ് അന്ന് കപില്‍ ദേവ് തങ്ങളോട് പറഞ്ഞതെന്നും എന്നാല്‍ ശക്തമായ ടീമിനെ എങ്ങനെ തോല്‍പ്പിക്കുമെന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടായിരുന്നെന്നും അമര്‍നാഥ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കളിക്കളം നമ്മെ തുണയ്ക്കുകയായിരുന്നു. ഭാഗ്യം നമുക്കൊപ്പമായിരുന്നു. ഇന്ത്യ ക്രിക്കറ്റ് ലോകകകപ്പില്‍ മുത്തമിട്ടത് ആ വര്‍ഷമാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാകാത്ത കാര്യം അതായിരുന്നെന്നും അമര്‍നാഥ് പറയുന്നു. അക്കാലത്ത് ക്രിക്കറ്റിനും കളിക്കാര്‍ക്കും ഇന്നത്തെയത്ര പൊലിമയുണ്ടായിരുന്നില്ല. ക്രിക്കറ്റ് കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും വലിയ പ്രാധാന്യമുണ്ടയിരുന്നില്ല. 1983ലെ ആ മത്സരത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവം മാറുകയായിരുന്നെന്നും ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും മാന്‍ ഓഫ് ദ മാച്ച് ആയ അമര്‍നാഥ് പറയുന്നു.
അന്ന് കളിക്കാരെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. എല്ലാവരും സ്വതന്ത്രരായിരുന്നു. കളിക്കാര്‍ സ്വതന്ത്ര വ്യക്തിത്വങ്ങളായിരുന്നെങ്കിലും ശക്തമായ ബന്ധം എല്ലാവരും തമ്മിലുണ്ടായിരുന്നു. നല്ല ക്രിക്കറ്റര്‍ നല്ല അച്ചടക്കമുള്ള ആളായിരിക്കും. ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചയും തൊട്ടറിയാന്‍ അയാള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ ജീവിതത്തെപ്പറ്റി വ്യക്തമായ വീക്ഷണം വച്ചുപുലര്‍ത്താനും കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇന്ന് ക്രിക്കറ് കാശെറിഞ്ഞ് തമാശ കാണുന്ന കളിയായി മാറിയെന്നും അമര്‍നാഥി ചൂണ്ടിക്കാട്ടുന്നു. ഐപിഎല്ലിലെല്ലാം അത് കാണാം. മുമ്പ് ഡാന്‍സ് കാണാന്‍ കൊത്തളങ്ങളില്‍ പോയിരുന്നെങ്കില്‍ ഇന്ന് ഗ്രൗണ്ടിലിരുന്നാല്‍ മതി എന്നായി കാര്യങ്ങള്‍. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ചിയര്‍ ഗേള്‍സ് എത്തുന്ന അവസ്ഥയായെന്നും അമര്‍നാഥ്.
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വിജയിക്കണമെങ്കില്‍ മികച്ച പ്രകടനം പുറത്തിറക്കേണ്ടി വരുമെന്ന് അമര്‍നാഥ് പറയുന്നു. മികച്ച ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തെ മുന്‍നിര്‍ത്തിയായിരിക്കും വിജയസാധ്യതകള്‍. രണ്ട് മൂന്ന് ഓള്‍റൗണ്ടര്‍മാരുണ്ടെങ്കില്‍ ടീമിനെ അനായാസം വിജയത്തിലെത്തിക്കാനാകും. ക്രിക്കറ്റില്‍ ഒരേസമയം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മികച്ച കളിക്കാരാണ് അവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സുരക്ഷിതരാണ്. ബൗളിംഗ് നിര കരുത്തരാണെന്നും അമര്‍നാഥ് കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ലാലാ അമര്‍നാഥിന്റെ മകനാണ് മൊഹിന്ദര്‍ അമര്‍നാഥ്. ജിമ്മി എന്ന പേരില്‍ ക്രിക്കറ്റിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അമര്‍നാഥിനെ ക്രിക്കറ്റിലെ എക്കാലത്തെയും ജെന്റില്‍മാനാണ്. രണ്ട് പതിറ്റാണ്ട് കാലത്തോളം മുന്‍നിര ബാറ്റ്‌സ്മാന്‍ പദവി നിലനിര്‍ത്തി. ഒട്ടേറെ തവണ ടീമില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോഴും ഓരോ തവണയും മികവുറ്റ പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ മൂന്നാം സ്ഥാനത്തായിരുന്നു എല്ലാക്കാലത്തും ബാറ്റ് ചെയ്തത്. മികച്ച ബൗളര്‍ കൂടിയായിരുന്ന അമര്‍നാഥ് പന്തിനെ സ്വിങ് ചെയ്യിക്കുന്നതിലും കട്ട് ചെയ്യിക്കുന്നതിലും അപാരമായ കയ്യടക്കവും പ്രകടമാക്കി.
read more:എട്ടുനിലയിലാണ് പൊട്ടിയത്; ‘രണ്ടാം നവോത്ഥാനം’ സിപിഎം പരണത്ത് വെക്കുമോ?