ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ജേതാക്കളാക്കിയ യൂർഗൻ ക്ലോപ്പ് മികച്ച പുരുഷ ടീം പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു.
അർജന്റീനിയൻ സൂപ്പർ താരവും ബാർസലോണ സ്ട്രൈക്കറുമായ ലയണൽ മെസ്സി വീണ്ടും ഫിഫയുടെ (ഫിഫ ദി ബെസ്റ്റ്) മികച്ച താരം. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്കിന് കൂടുതൽ സാധ്യത കൽപ്പിച്ച ഇത്തവണ പക്ഷേ പ്രവചനങ്ങളെ എല്ലാം മറികടന്ന് മെസ്സിതന്നെ ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
യുഎസ് താരം മേഗൻ റപ്പിനോയാണ് മികച്ച വനിതാതാരം. ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ജേതാക്കളാക്കിയ യൂർഗൻ ക്ലോപ്പ് മികച്ച പുരുഷ ടീം പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ഹംഗേറിയൻ ഫുട്ബോളർ ഡാനിയൽ സോറിക്കാണ് ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് . ഡെബ്രസെൻ എഫ്സിക്കായി നേടിയ ഗോളാണു ഡാനിയലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
2009, 2010,2011, 2012, 2015 വർഷങ്ങളിൽ മുൻപ് മുൻപ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട് 32 കാരനായ മെസ്സി. ലാലിഗയിലെ കിരീട വിജയവും ചാംപ്യൻസ് ലീഗിലെ സെമി പ്രകടനവുമാണ് മെസ്സിക്ക് തുണയായത്. യുവേഫ പുരസ്കാരത്തിന് സമാനമായി മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുംമറികടന്ന് വാൻ ദെയ്ക് ഫിഫയുടെ ലോക ഫുട്ബോളറാകുമെന്നായിരുന്നു ഫുട്ബോൾ ആരാധകർ പരക്കെ പ്രതീക്ഷിച്ചിരുന്നത്.
മറ്റു പുരസ്കാരങ്ങൾ
ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബെക്കറാണ് മികച്ച ഗോള്‍ കീപ്പർ. മികച്ച വനിതാ ടീം കോച്ചായി വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജിൽ എല്ലിസ് തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ലോകകപ്പിൽ 2–ാം സ്ഥാനക്കാരായ നെതർലൻഡ്സ് ടീമിന്റെ ഗോൾക്കീപ്പറായിരുന്ന സാറി വാൻ വീനെൻന്താൽ മികച്ച വനിതാ ഗോൾകീപ്പറായി. ലോകകപ്പിൽ ഗോൾഡൻ ഗ്ലവ് പുരസ്കാരവും ഇവർക്കായിരുന്നു.
ലീഡ്സ് യുണൈറ്റഡിനും പരിശീലകൻ മാർസെലോ ബിയെൽസയ്ക്കുമാണ് ഫെയർപ്ലേ പുരസ്കാരം. ആസ്റ്റൺവില്ലയുടെ താരം പരുക്കേറ്റു വീണുകിടന്നപ്പോൾ ലീഡ്സ് നേടിയ ഗോളിനു പകരമായി ഒരു ഗോൾ വഴങ്ങാൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടതിനാണു പുരസ്കാരം.