സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്‌ലിനെയും എര്‍വിന്‍ ലെവിസിനെയുമാണ് ഇര്‍ഫാന്‍ മല്‍സരത്തില്‍ പുറത്താക്കിയത്.
ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ഇടംകൈയ്യന്‍ പേസറായ ഇര്‍ഫാന്‍ പുതിയ നേട്ടം കൈവരിച്ചത്. നാല് ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോഡാണ് ഇര്‍ഫാന്‍ സ്വന്തമാക്കിയത്. ട്വന്റി ട്വന്റി ബാറ്സ്മാന്മാരുടെ മാത്രം കളി ആണെന്ന വാദത്തിനു കനത്ത തിരിച്ചടിയാവുകയാണ് ഇർഫാന്റെ പ്രകടനം.
കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സിനെതിരായ മല്‍സരത്തിലായിരുന്നു ബാര്‍ബഡോസ് ട്രിഡെന്‍സ് താരമായ മുഹമ്മദ് ഇര്‍ഫാന്റെ മാസ്മരിക ബൗളിങ് പ്രകടനം.മല്‍സരത്തില്‍ നാല് ഓവറില്‍ ഇര്‍ഫാന്‍ വഴങ്ങിയത് വെറും ഒരു റണ്‍സ് മാത്രമായിരുന്നു. നാല് ഓവറില്‍ മൂന്ന് മെയ്ഡനുള്‍പ്പെടെ രണ്ട് വിക്കറ്റും സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ ഒരു റണ്‍സ് വിട്ടുകൊടുത്തത്. ട്വന്റി-ട്വന്റിയില്‍ നാല് ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോഡാണ് 36 കാരനായ ഇര്‍ഫാന്‍ തന്റെ പേരില്‍ കുറിച്ചത്.
സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്‌ലിനെയും എര്‍വിന്‍ ലെവിസിനെയുമാണ് ഇര്‍ഫാന്‍ മല്‍സരത്തില്‍ പുറത്താക്കിയത്. ഒന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ കൂടിയായ ഗെയ്‌ലിനെ ഇര്‍ഫാന്‍ പുറത്താക്കുകയായിരുന്നു.ബൗളിങില്‍ പുതിയ റെക്കോഡിട്ടെങ്കിലും ഇര്‍ഫാന്റെ ടീമായ ട്രിഡെന്‍സ് മല്‍സരത്തില്‍ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ സെന്റ് കിറ്റ്‌സ് 18.5 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യത്തിലെത്തുകയായിരുന്നു. 60 റണ്‍സെടുത്ത ബ്രണ്ടന്‍ കിങിന്റെ മികച്ച ഇന്നിങ്‌സാണ് സെന്റ് കിറ്റ്‌സിന് വിജയം സമ്മാനിച്ചത്. മുഹമ്മദ് ഇര്‍ഫാനാണ് കളിയിലെ കേമൻ.