റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരാധകര്‍ ബൊക്ക ജൂനിയേഴ്‌സിന്റെ ടീം ബസ് ആക്രമിക്കുകയായിരുന്നു. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്
അർജന്റീനയുടെ ക്ലബ് ഫുട്ബോൾ രംഗം എത്രകണ്ട് അക്രമാസക്തരാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ക്ലബ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ദേശീയ താരങ്ങളടക്കം സഞ്ചരിച്ച ബസ് ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്‍റീനയില്‍ നിന്ന് പുറത്തുവരുന്നത്. ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ രണ്ടാംപാദ മത്സരം നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ആരാധകര്‍ ബൊക്ക ജൂനിയേഴ്‌സിന്റെ ടീം ബസ് ആക്രമിക്കുകയായിരുന്നു. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കാര്‍ലോസ് ടെവസ്, പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലകറക്കം അനുഭവപ്പെട്ടതിനാല്‍ ടെവസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരസിന് കണ്ണിന് ഗുരുതരമായ പരിക്കേറ്റപ്പോല്‍ ലമാര്‍ഡോയുടെ തലയിലാണ് കല്ലേറ് കൊണ്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ബൊക്ക ആരാധകര്‍ റിവര്‍പ്ലേറ്റ് താരങ്ങളെ ആക്രമിച്ചിട്ടുണ്ട്.
ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പാണ് കോപ്പ ലിബര്‍ട്ടഡോഴ്‌സ്. എങ്കിലും അര്‍ജന്റീനയിലെ ഏറ്റവും വലിയ രണ്ട് ക്ലബുകളായ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബൊണേരോയില്‍ നടന്ന ആദ്യപാദ മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ കലാശിച്ചു. അതുകൊണ്ട് തന്നെ രണ്ടാംപാദ മത്സരം നിര്‍ണായകമായിരുന്നു. മത്സരത്തിന്റെ സമ്മർദവും, കാലങ്ങളായി നില നിൽക്കുന്ന പകയുമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.
എന്നാൽ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മുഴുവന്‍ രാജ്യത്തിനും നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് മുന്‍ അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട പ്രതികരിച്ചത്. ആക്രമത്തെ തുടർന്ന് മാറ്റി വെച്ച മത്സരം ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.