UPDATES

ട്രെന്‍ഡിങ്ങ്

ആദ്യ നാല് മിനുട്ടില്‍ രണ്ടു ഗോളുകള്‍, പിന്നീട് ഗോളില്ലാ രസംകൊല്ലി കളി, ഒടുവില്‍ ഷൂട്ടൌട്ടില്‍ ക്രൊയേഷ്യ അകത്ത്

ഡെന്‍മാര്‍ക്ക് താരങ്ങളുടെ മൂന്നു കിക്ക് ഗോൾകീപ്പർ സുബാസിച്ച് തടുത്തിട്ടു.

ഇരുടീമുകളും ആദ്യ അഞ്ച് മിനിറ്റുള്ളില്‍ നേടിയ ഗോളുകളെ കൂടാതെ മറ്റൊന്നും പിറക്കാത്ത ക്രൊയേഷ്യ- ഡെന്‍മാര്‍ക്ക് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടെങ്കിലും ഫലം ഉണ്ടായില്ല. എക്സ്ട്രാ ടൈമിലെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല. കിക്ക്‌ എടുത്ത മോഡ്രിച്ചിന്റെ ഷോട്ട് ഡാനിഷ് ഗോളി തടഞ്ഞു, നേരത്തെ ഡെന്മാർക്കിനു വേണ്ടി യോര്‍ഗന്‍സെന്നും ക്രൊയേഷ്യക്ക് വേണ്ടി മൻസൂക്കിച്ചും ആണ് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ 3–2നു ക്രൊയേഷ്യ വിജയിച്ചു. ഡെന്‍മാര്‍ക്ക് താരങ്ങളുടെ മൂന്നു കിക്ക് ഗോൾകീപ്പർ സുബാസിച്ച് തടുത്തിട്ടു.

നിഷ്‌നി സ്‌റ്റേഡിയത്തില്‍ 75000ലധികം വരുന്ന കാണികൾ ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിക്കും മുൻപ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നു, ഒന്നാം മിനിറ്റില്‍ തന്നെ യോര്‍ഗന്‍സനിന്റെ ഗോളിലൂടെ ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. ത്രോയില്‍ നിന്നുള്ള പന്ത് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ യോര്‍ഗന്‍സെന്‍ പോസ്റ്റിലേക്കടിച്ചു. ആ പന്ത് ക്രൊയേഷ്യയുടെ ഗോളി സുബാസിച്ചിന്റെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു. 1 -0 കണ്ടത് യാഥാർഥ്യമാണോ സ്വപ്നമാണോ എന്ന് ഡെൻമാർക്ക്‌ ആരാധകർ ചിന്തിച്ചു തീരും മുൻപ് നാലാം മിനിറ്റില്‍ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിച്ചു. ക്രോസ് ക്ലിയർ ചെയ്യാൻ ഡാനിഷ് ഡിഫൻഡർമാർ നടത്തിയ ശ്രമത്തിനൊടുവിൽ ക്രിസ്റ്റെൻസന്റെ മുഖത്തിടിച്ച പന്ത് ചെന്നു വീണത് മാൻസൂക്കിന്റെ വലങ്കാലിൽ. പത്ത് വാര അകലെ നിന്ന് മാൻസൂക്കിച്ച് പായിച്ച തകർപ്പൻ ഷോട്ട് ഡെൻമാർക്ക്‌ വലയിൽ പതിച്ചു. 1 -1

നിഷ്‌നി സ്റ്റേഡിയത്തി ഗോൾ മഴ പെയ്യും എന്ന് പ്രതീക്ഷ നൽകിയ ആദ്യ പത്തു മിനുട്ടുകൾ. 20 മിനുട്ടിൽ വീണ്ടും ഒരു ഗോളിനുള്ള സാധ്യത ഉയർന്നു മരിയോ മാന്‍സൂക്കിച്ചിനെ ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് പെനാല്‍റ്റിക്കായി ക്രോയേഷ്യന്‍ താരങ്ങളുടെ അപ്പീല്‍, പക്ഷെ റഫറി വഴങ്ങിയില്ല. ഇരു ടീമുകളും മാറി മാറി ആക്രമണം നടത്തിയപ്പോൾ മത്സരം പ്രവചനാതീതമായി. 27 മിനുട്ടിൽ ഡാനിഷ് താരം മാര്‍ട്ടിന്‍ ബ്രാത്ത് വെയ്റ്റ് ഒരു തുറന്ന അവസരം പാഴാക്കി. ബ്രാത്ത്‌വെയ്റ്റിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ തടസ്സപ്പെടുത്തി. സെക്കന്റുകൾക്കുള്ളിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയുടെ കൗണ്ടർ പെരിസിച്ചിന്റെ ആദ്യ ഷോട്ട് പിഴക്കുകയും രണ്ടാമത്തെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോകുകയും ചെയ്തു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഡെൻമാർക്ക്‌ 1 ക്രൊയേഷ്യ 1

ആന്ദ്രെ ക്രിസ്റ്റന്‍സെനെ കയറ്റി ലാസെ ഷോണെ ഇറക്കിയ ഡെൻമാർക്ക്‌ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ ആയില്ല, അതിനിടെ ക്രൊയേഷ്യയുടെ മാര്‍ട്ടിന്‍ ബ്രാത്ത് വെയ്റ്റ് തുടർച്ചയായ രണ്ടാം അവസരവും പാഴാക്കി. അന്‍പത്തിയാറാം മിനുട്ടിൽ ബോക്‌സില്‍ നിന്ന് ലഭിച്ച അവസരമൊത്തൊരു പന്ത് ബ്രാത്ത് വെയ്റ്റ് പുറത്തേക്കടിച്ചു. ആദ്യ പകുതിയേ അപേക്ഷിച്ചു മത്സരം കൂടുതൽ വരണ്ടതായി, ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും ഇരു കൂട്ടരും നടത്തിയില്ല.

മത്സരത്തിന്റെ അവസാന പത്ത് മിനുട്ടിൽ ക്രൊയേഷ്യ രണ്ടും ഡാനിഷ് പട ഒരവസരവും പാഴാക്കി, നിശ്ചിത സമയത്തിന് ശേഷം മൂന്നു മിനുട്ട് അധികം അനുവദിച്ചെങ്കിലും ഫലം ഉണ്ടായില്ല. മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു, ആദ്യ പത്തു മിനുട്ടിൽ പോരാട്ടം വെറും അണയാൻ പോകുന്ന തീയുടെ ആളിക്കത്തൽ ആണെന്ന് തെളിയിച്ചു കൊണ്ട് എക്സ്ട്രാ ടൈമിലും ഗോളുകൾ പിറന്നില്ല. ഇത് വരെയുള്ള പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഏറ്റവും വിരസമായ മത്സരം. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ചില നാടകീയതകൾ അരങ്ങേറി, പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ആന്റെ റെബിച്ചിനെ ഡെന്മാർക് ഡിഫൻഡർ യോര്‍ഗന്‍സന്‍ ഫൗള്‍ ചെയ്തതിനു റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ലോകോത്തര സ്‌ട്രൈക്കർ ലൂക്കാ മോഡ്രിച്ചെടുത്ത പെനാല്‍റ്റി ഡാനിഷ് ഗോളി കെസ്പര്‍ മിഷേല്‍ തടുത്തു. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ. മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക്. ഒരേ ദിവസം രണ്ടു ഷൂട്ട് ഔട്ടുകൾ. ഷൂട്ടൌട്ടില്‍ 3-2 എന്ന നിലയില്‍ ക്രൊയേഷ്യ ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍