UPDATES

ട്രെന്‍ഡിങ്ങ്

ഇന്ന് ഹീറോ ആയി മാറിയ ഈ ഇംഗ്ലീഷ് കോച്ച് അന്ന് വില്ലനായിരുന്നു!

1996 യൂറോകപ്പിന്റെ നിരാശാജനകമായ ഓർമ്മകൾ മായ്ച്ചു കളയാൻ തങ്ങളുടെ പരിശീലകന് ഒരു ലോകകപ്പ് തന്നെ ഇംഗ്ളീഷ് ടീം നേടി കൊടുത്താൽ അതിലപ്പുറം ഗുരുദക്ഷിണ നൽകാനില്ല

അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ‘ചക് ദേ ഇന്ത്യ’ എന്ന ബോളിവുഡ് ചിത്രത്തോട് നേരിയ സാമ്യം ഉണ്ടായിരുന്നു റഷ്യൻ ലോകകപ്പിലെ ഇംഗ്ലണ്ട് – കൊളംബിയ പ്രീ ക്വാർട്ടർ മത്സരം. 1996-ല്‍ യൂറോക്കപ്പ് നടന്നത് ഇം​ഗ്ലണ്ടിലായിരുന്നു. ഇം​ഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അവര്‍ തന്നെയായിരുന്നു ഫേവറിറ്റുകള്‍. അവരുടെ ടീമും മികച്ചതായിരുന്നു.ടീമിലെ പ്രതിരോധ നിരക്കാരനായിരുന്നു സൗത്ത് ​ഗേറ്റ്. അന്ന് ഇം​ഗ്ലണ്ട് സെമിയിലെത്തി. അവിടെ എതിരാളികള്‍ ജര്‍മനി. 75,000-ലേറ കാണികളുടെ മുന്നില്‍ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലയിലായതിനാല്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങി.ആദ്യം കിക്കെടുത്തത് ജര്‍മനിയായിരുന്നു.

ഇരു ടീമുകളും ആദ്യ അഞ്ച് അവസരം വീതം ​ഗോളാക്കി. മത്സരം സഡന്‍ ഡെത്തിലേക്ക്. ആറാം കിക്കെടുക്കാനെത്തിയ ജര്‍മനിയുടെ ആന്ദ്രേസ് മൊള്ളറിന് പിഴച്ചില്ല. ഇം​ഗ്ലണ്ടിന്റെ ആറാം കിക്ക് വിശ്വസ്താനിയ സൗത്ത്​ഗേറ്റ് എടുക്കാനെത്തി. എന്നാല്‍ സൗത്ത്​ഗേറ്റിന്റെ കിക്ക് ജര്‍മന്‍ ​ഗോളി ആന്ദ്രേ കോപ്കെ തട്ടിയകറ്റി. ഇം​ഗ്ലണ്ട് പുറത്ത്. പിന്നീട് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ജര്‍മനി കിരീടം ചൂടി.അന്ന് സ്വന്തം രാജ്യത്ത് സ്വന്തം കാണികളുടെ മുന്നില്‍ തലതാഴ്ത്തി നടന്നുനീങ്ങിയ സൗത്ത്​ഗേറ്റ് ഇന്ന് ഇംഗ്ലണ്ടിന്റെ പരിശീലകൻ ആണ്. ഷൂട്ട് ഔട്ടിലെ ശാപം ഇംഗ്ലണ്ടിനെ വിടാതെ പിന്തുടർന്നു. 2006 ലോകകപ്പ് ക്വാർട്ടറിൽ അടക്കം മൂന്നു മേജർ ടൂർണമെന്റുകളിൽ ഇംഗ്ലണ്ട് പുറത്തായത് ഷൂട്ട് ഔട്ടിൽ ആണ്.

കൊളംബിയക്കെതിരെ പ്രീ ക്വാർട്ടർ മത്സരം ഷൂട്ട് ഔട്ടിലേക്കു നീങ്ങിയപ്പോൾ ഇംഗ്ളീഷ് നിര ഭയന്നതും ആ ചരിത്രം തന്നെ. എന്നാൽ ഗോളി പിക്‌ഫോഡിന്റെ ഗംഭീര പ്രകടനത്തിന്റെ സഹായത്തോടെ ഇംഗ്ലണ്ട് കൊളംബിയയെ മറികടന്ന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയപ്പോൾ ഏറ്റവും സന്തോഷിച്ചത് കോച്ച് സൗത്ത് ഗെറ്റ് ആണ്.

കേവലം ഒരു വിജയം എന്നതിനപ്പുറം 22 വർഷത്തിന് ശേഷം ഉള്ള ഒരു തിരിച്ചു വരവ് കൂടിയായിരുന്നു ഇംഗ്ളീഷ് ടീം കണ്ട ഏറ്റവും മികച്ച ഒരു പരിശീലകന്. താൻ ഇപ്പോൾ തന്നെ വീട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്നില്ല എന്നായിരുന്നു മത്സര ശേഷം ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റ് മനസ്സു തുറന്നത്.

സ്വീഡനെയാണ് ഇംഗ്ലണ്ടിന് ക്വാർട്ടറിൽ നേരിടേണ്ടി വരിക.എന്നാൽ സ്വീഡനെ നിസ്സാരമായി കാണുന്നില്ലെന്നും മത്സരം കടുപ്പമേറിയതാകുമെന്നായിരുന്നു കോച്ചിൽ നിന്നുള്ള അഭിപ്രായം. ഞങ്ങൾക്ക് ഞങ്ങളുടേതായ കഥയും ചരിത്രവും കുറിക്കണമെന്ന് യുവ കോച്ച് ഐ.ടി.വി യോട് വെളിപ്പെടുത്തി.

മികച്ച കളിക്കാരും ടീമുo ഉണ്ടായിട്ടും ലോകകപ്പ് മത്സരങ്ങളിൽ നിന്ന് എല്ലാ തവണയും തല താഴ്ത്തി മടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. എന്നാൽ ഇത്തവണ യുവ രക്തവുമായി കളിക്കാൻ വന്ന ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നും നിർഭാഗ്യം പിന്തുടർന്നിരുന്ന ത്രീ ലയൺസിന് ഇത്തവണ ഭാഗ്യങ്ങളുടെ പെരുമഴയാണ്.

ക്വാർട്ടറിൽ സ്വീഡനെ നേരിടുന്ന ടീമിന് ജയിക്കാനായാൽ സെമിയിൽ റഷ്യയേയോ ക്രൊയേഷ്യ യേയോയാണ് നേരിടേണ്ടി വരിക. എന്തായാലും ഫൈനൽ വരെ കാര്യങ്ങൾ വളരെ ലളിതമാണ് ഇംഗ്ലണ്ടിന്.1996 യൂറോകപ്പിന്റെ നിരാശാജനകമായ ഓർമ്മകൾ മായ്ച്ചു കളയാൻ തങ്ങളുടെ പരിശീലകന് ഒരു ലോകകപ്പ് തന്നെ ഇംഗ്ളീഷ് ടീം നേടി കൊടുത്താൽ അതിലപ്പുറം ഗുരുദക്ഷിണ നൽകാനില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍