UPDATES

കായികം

ചരിത്രത്തില്‍ ആദ്യമായി ഒരിന്ത്യക്കാരന്‍ ഫിഫ ലോകകപ്പില്‍ പന്തുമായി മൈതാനത്ത്

ബെല്‍ജിയവും പാനമയും തമ്മിലുള്ള മല്‍സരത്തിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് 120 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായി ഋഷി തേജ് പന്തുമായി ഗ്രൗണ്ടിലിറങ്ങിയത്

ലോകകപ്പില്‍ ഇന്ത്യന്‍ ടീം പന്ത് തട്ടുന്നത് സ്വപ്നമായി തുടരുകയാണെങ്കിലും റഷ്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന ലോകകപ്പില്‍ മൈതാനത്തിറങ്ങി ഒരിന്ത്യക്കാരന്‍ രാജ്യത്തിന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ദിവസം ബെല്‍ജിയവും പനാമയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനം സമ്മാനിക്കുന്ന ആ ചരിത്ര നിമിഷം അരങ്ങേറിയത്.

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ബോള്‍ കാരിയറുടെ വേഷത്തിലെത്തിയ 10 വയസ്സുകാരന്‍ ഋഷി തേജായിരുന്നു അത്. ബെല്‍ജിയവും പാനമയും തമ്മിലുള്ള മല്‍സരത്തിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് 120 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായി ഋഷി തേജ് പന്തുമായി ഗ്രൗണ്ടിലിറങ്ങിയത്.

ഒഫീഷ്യല്‍ മാച്ച് ബോള്‍ കരിയര്‍ പ്രോഗ്രാമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 64 കുട്ടികളില്‍ ഒരാളായിരുന്നു ഋഷി തേജ്. ‘ഇപ്പോഴും അതൊരു സ്വപ്നമായി തോന്നുന്നു. റഷ്യയിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതിനൊപ്പം കളിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഈ അവസരം ഉപയോഗിക്കും’ എന്നാണ് ഋഷി തേജ് റഷ്യയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ബ്രസീലും കോസ്റ്റാറിക്കയും തമ്മിലുള്ള മല്‍സരത്തിന്റെ മുന്നോടിയായി ആന്ധ്രപ്രദേശില്‍ നിന്നുള്ള നതാനിയ ജോണ്‍ കെയും റഷ്യയില്‍ ഇന്ത്യയുടെ സാന്നിധ്യമായി ഗ്രൗണ്ടിലിറങ്ങും. കൂടാതെ നോയിഡയിലെ പ്രശരണ്‍ പ്രകാശ്, ഗുരുഗ്രാമിലെ ആദിത്യ ബത്ര, മുംബൈയിലെ സ്‌കോട്ട് ആഷ്ലി റോഡ്രിഗ്വസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട കളികള്‍ കാണുന്നതിന് സ്റ്റേഡിയത്തിലുണ്ടാവും.

ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ കുറിച്ച് ഛേത്രി വാചാലനായി ‘ ഈ കുട്ടികളുടെ കഴിവുകള്‍ തന്നെ അദ്ഭുതപ്പെടുത്തി’ ലോകോത്തര കളിക്കാരുടെ പ്രകടനം അടുത്തു കാണുന്നതിന് അവസരം ലഭിച്ച ഈ കുരുന്നുകളോട് അസൂയ തോന്നുന്നുവെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.

ഓട്ടോമൊബൈല്‍ കമ്പനിയായ കിയ മോട്ടോഴ്സും ഫിഫയുമായി ചേര്‍ന്നാണ് 2018-ലെ ലോകകപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുന്നതിന് അവസരമൊരുക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍