നിലവിൽ അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾ കൈകാര്യം ചെയ്യുന്ന 47 കേസുകളില്‍ ഒന്നിലും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്ന് ‘വാഡ’ പറഞ്ഞു.
റഷ്യൻ ഉത്തേജക വിരുദ്ധ സമിതിക്കെതിരെ (റുസാഡ) ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) വീണ്ടും നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ജനുവരിയിൽ ‘റുസാഡ’ ‘വാഡ’ക്ക് കൈമാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധനാ ഫലങ്ങളിൽ കൃത്രിമത്വം ഏറെയാണെന്നാണ് ‘വാഡ’ പറയുന്നത്. 2015 മുതൽ വിലക്കു നേരിടുന്ന റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ‘വാഡ’ കുറ്റമുക്തമാക്കിയത്.
ടോക്യോ ഒളിമ്പിക്സ് അടുത്തെത്തി നിൽക്കെ ‘റുസാഡ’യുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നത് റഷ്യൻ കായികരംഗത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. മൂന്നാഴ്ചക്കകം കൃത്യമായ റിപ്പോർട്ട് നൽകാനാണ് ‘വാഡ’ ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ പരാജയപ്പെട്ടാല്‍ അടുത്ത വർഷം റഷ്യയെ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഒഴിവാക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കുമേല്‍ (ഐഒസി) സമ്മർദ്ദമുണ്ടാകും. കായിക താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഒളിമ്പിക് വേദികളിൽ അമേരിക്കക്കും ചൈനക്കും വലിയ ഭീഷണിയാകാറുള്ള റഷ്യക്ക് ഇതോടെ ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിയാതെവരും.
മോസ്കോ ലബോറട്ടറിയിൽ പരിശോധന നടത്തിയ ഫലങ്ങളിലാണ് ഗുരുതരമായ പിശകുകൾ ‘വാഡ’ കണ്ടുപിടിച്ചത്. നേരത്തെയുള്ള വിലക്ക് നീക്കുമ്പോള്‍ ‘വാഡ’ റഷ്യൻ ഉത്തേജക വിരുദ്ധ സമിതിക്കുമുന്‍പില്‍ വെച്ച നിബന്ധനയായിരുന്നു എല്ലാ കായികതാരങ്ങളുടെയും ഉത്തേജക പരിശോധനാ ഫലങ്ങള്‍ കൈമാറണമെന്നത്. നിലവില്‍ തുടർച്ചയായ രണ്ടാംതവണയും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽനിന്ന് റഷ്യ പുറത്താണ്. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷനാണ് വിലക്ക് നീട്ടുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ചാമ്പ്യൻഷിപ്പിന് നാലു ദിവസം മാത്രം ശേഷിക്കെയാണ് നടപടി. അതേസമയം, മൂന്നാഴ്ചക്കകം ബന്ധപ്പെട്ട ഏജൻസിക്ക് റിപ്പോർട്ട് നൽകുമെന്ന് റഷ്യൻ ഉത്തേജക വിരുദ്ധ സമിതി ചെയർമാൻ അലക്സാണ്ടർ ഇവ്ലേവ് വ്യക്തമാക്കി.
നിലവിൽ അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾ കൈകാര്യം ചെയ്യുന്ന 47 കേസുകളില്‍ ഒന്നിലും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്ന് ‘വാഡ’ പറഞ്ഞു. വാഡയുടെ കംപ്ലയിൻസ് റിവ്യൂ കമ്മിറ്റി ചെയർമാനായ ജോനാഥൻ ടെയ്‌ലർ തിങ്കളാഴ്ച ടോക്കിയോയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുമുമ്പാകെ ‘റുസാഡ’യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിച്ചു. കൈമാറിയ വിവരങ്ങളിൽ എന്തു തെറ്റാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ‘വാഡ’യുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് റഷ്യൻ കായിക മന്ത്രി പവൽ കൊളോബ്കോവ് പറഞ്ഞു.