ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ലിവര്‍പൂള്‍ ആരാധകരെ നിരാശയിലാഴ്ത്തി. ലിവര്‍പൂളിന്റെ കപ്പ് പോരാട്ടത്തിലെ പ്രധാന പ്രതീക്ഷയായ മൊഹമ്മദ് സാല റിയല്‍ മാഡ്രിഡിനെതിരെ ഉള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കേറ്റു പുറത്തു പോവുകയും മത്സരം ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിരുന്നു. റയല്‍ മാഡ്രിഡിനെതിരെ മികച്ച രീതിയില്‍ മത്സരം ആരംഭിച്ച ലിവര്‍പൂള്‍ റയല്‍ ഡിഫന്‍സിനെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന സമയത്തായിരുന്നു സാലയുടെ പരിക്ക്.
സെര്‍ജിയോ റാമോസിന്റെ ചലഞ്ചില്‍ നിന്നാണ് സാലയ്ക്ക് ഷോള്‍ഡറിന് പരിക്കേറ്റത്. ആദ്യം കളി തുടരാന്‍ സാല ശ്രമിച്ചെങ്കിലും പിന്നീട് വേദന കാരണം പിന്‍വാങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഈജിപ്ഷ്യന്‍ താരം കളം വിട്ടത്. സാലയുടെ വിടവാങ്ങല്‍ കണ്ട ലിവര്‍പൂള്‍ ആരാധകരും കണ്ണീരിലായി. ഷോള്‍ഡറിനാണ് പരിക്ക് എന്നതിനാല്‍ സാലയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീസണില്‍ ലിവര്‍പൂളിനായി 44 ഗോളുകള്‍ നേടിയ താരമാണ് സാല.
എന്നാല്‍ റാമോസിന്റെ ചലഞ്ചിനെതിരെ ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് രംഗത്തെത്തി, ‘സാലയെ വീഴ്ത്തിയ സെര്‍ജിയോ റാമോസിന്റെ പ്രതിരോധനീക്കം റസ്ലിങ് പോലെയാണ്, തോറ്റശേഷം പറയുന്ന വര്‍ത്തമാനമല്ല താന്‍ പറയുന്നതെന്നും ക്ലോപ്പ് പറഞ്ഞു. സാലയ്ക്ക് പരിക്കേറ്റത് ലിവര്‍പൂള്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തു, ഇത് റിയല്‍ മുതാലാക്കി’. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ലിവർപൂൾ ആരാധകർ അതിരൂക്ഷമായാണ് റാമോസിന്റെ മൂവിനെതിരെ പ്രതിഷേധിച്ചത്. ഫൗള്‍ നടന്ന ശേഷം റഫറിയുമൊത്തുള്ള റാമോസിന്റെയും, സാലയുടെയും ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ക്ളോപ്പിന്റെ പേരിലുള്ള ഫാൻ പേജിൽ ആരാധകർ ഇപ്രകാരം കുറിച്ചു ‘പ്രിയ റാമോസ്, മാഡിഡ് ആരാധകര്‍ക്ക് നിങ്ങള്‍ ഒരു ഹീറോ ആയിരിക്കാം, എന്നാല്‍ മറ്റു ഫുട്ബാള്‍ പ്രേമികള്‍ക്ക് ഈ കളിയെ ബാധിച്ച ഒരു അര്‍ബുദമാണ് നിങ്ങള്‍’. ക്‌ളോപ്പിന്റെ പ്രതികരണം യൂറോപ്യന്‍ ഫുട്ബാളില്‍ വലിയ സംവാദങ്ങള്‍ക്ക് തിരി തെളിയിച്ചേക്കും.