നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോവിച്ചിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2018.
സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ മറികടന്ന് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന നദാല്‍ പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന് തൊട്ടു മുന്‍പ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ എടിപി ഫൈനല്‍സിലും നദാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ 2018 അവസാനിക്കുമ്പോള്‍ ദ്യോക്കോവിച്ച് ആയിരിക്കും ലോക ഒന്നാം നമ്പര്‍.
അതെ സമയം നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോവിച്ചിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2018. പരിക്കിനെത്തുടർന്ന് ദീർഘകാലമായി വിട്ടുനിന്നതിനുശേഷം തിരിച്ചെത്തിയ ദ്യൊക്ക്യോവിച് ഈ വര്ഷം വിമ്പിൾഡണും, യു എസ് ഓപ്പണും സ്വന്തമാക്കിയിരുന്നു.
വിംബിൾഡണിനു മുൻപുള്ള ആറ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ ദ്യോക്കോവിച്ചിന് ഫൈനലിൽ കടക്കാനായിരുന്നില്ല. 2017ലെ യുഎസ് ഓപ്പണിൽനിന്നു പിൻമാറിയ താരം ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിൽ മടങ്ങി. എന്നാൽ ടെന്നീസിന്റെ മെക്കയായ വിംബിൾഡണിലെ കിരീടധാരണത്തോടെ ദ്യോക്കോവിച്ച് രാജകീയമായിത്തന്നെ വീണ്ടെടുക്കുകയായിരുന്നു.
2008ലെ ഓസ്‌ട്രേലിയൻ ഒാപ്പണിലാണ് ദ്യോക്കോവിച്ച് തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടിയത്. ദ്യോക്കോവിച്ചിനെതിരെ തന്ത്രം മെനയാൻ എളുപ്പമല്ലെന്ന നദാലിന്റെ അനുഭവസാക്ഷ്യം വിരൽചൂണ്ടുന്നത്, സെർബിയൻ താരത്തിന്റെ പൂർണതയോട് അടുത്തുനിൽക്കുന്ന കേളീ രീതിയിലേക്കാണ്. റാഫ‐ റോജൻ ഗ്ലാമറിന്റെ നിഴലിൽ കഴിയേണ്ടിവന്നിട്ടും തന്റെ കഴിവും കരുത്തും രാകിമിനുക്കി നേട്ടങ്ങളിലേക്ക് റാക്കറ്റ് വീശാൻ ദ്യോക്കോവിച്ചിന് കഴിഞ്ഞുവെന്നത് സമാനതകളില്ലാത്ത പോരാട്ടവീറിന്റെയും അർപ്പണത്തിന്റെയും സാക്ഷ്യപത്രമാണ്.