അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയുമായി വരവറിയിച്ച 18കാരന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും
കൈക്കലാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തകാലത്തെങ്ങും ഒരു യുവതാരത്തിന് കിട്ടാത്ത പ്രശംസയാണ് പ്രിഥ്വി ഷായ്ക്ക് ലഭിക്കുന്നത്. ഓരോ മത്സരം കഴിയുമ്പോര്‍ താരത്തിനെ അഭിനന്ദിച്ച് ആശംസകളുമായി നിരവധി പേരാണ് പ്രതികരിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയുമായി വരവറിയിച്ച 18കാരന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും കൈക്കലാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്.
ആദ്യ ടെസ്റ്റിലെ സെഞ്ച്വറി നേടി തകര്‍പ്പന്‍ വരവറിയിച്ച താരം. ഇന്ത്യ’ ക്രിക്കറ്റിലെ ഇതിഹാസം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറയെന്നും പ്രിഥ്വിയെ വിശേഷിപ്പിക്കുന്നു. താരത്തിനെ പ്രശംസിച്ച് സമ്മര്‍ദത്തിലാക്കരുതെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവർ ആവർത്തിക്കുമ്പോൾ പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരവും ടീം കോച്ചുമായ രവി ശാസ്ത്രിയാണ്.
ലോക ക്രിക്കറ്റിലെ മൂന്ന് മുന്‍ ഇതിഹാസങ്ങളുമായാണ് പ്രിഥ്വിയെ ശാസ്ത്രി താരതമ്യം ചെയ്യുന്നത്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുമായി പ്രിഥ്വിയുടെ ശൈലിക്ക് ഏറെ സാമ്യമുണ്ടെന്ന് ശാസ്ത്രി പറയുന്നു. ക്രീസിലേക്ക് ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ നടത്തത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമായും പ്രിഥ്വിക്കു സാമ്യമുണ്ടെന്ന് കോച്ച് ചൂണ്ടിക്കാട്ടുന്നു. ഈ പ്രകടനം തലയ്ക്കു പിടിക്കാതെ കഠിനാധ്വാനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുള്ള താരമാണ് പ്രിഥ്വിയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
“ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രം ജനിച്ച താരമാണ് പ്രിഥ്വി. എട്ടാമത്തെ വയസ്സ് മുതല്‍ മുംബൈയിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിച്ച് നടന്ന താരം കഠിനാധ്വാനത്തിലൂടെയാണ് ഇന്നു കാണുന്ന നിലയിലേക്ക് വളർന്നതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. പ്രിഥ്വിയുടെ ബാറ്റിങ് കാണുന്നത് തന്നെ മനസ്സിന് ആനന്ദമാണ്. ഫോം നിലനിര്‍ത്തുന്നതോടൊപ്പം കഠിനാധ്വാനം തുടരുകയും ചെയ്താല്‍ മികച്ചൊരു ഭാവി താരത്തിനുണ്ടാവുമെന്നും കോച്ച് പറഞ്ഞു.
ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഇത്രയേറെ പ്രശംസ ലഭിക്കുകയെന്നത് മുന്നോട്ടുള്ള പാതയില്‍ കൂടുതല്‍ ആത്മവിശ്വാസമേകുമെന്നതില്‍ തര്‍ക്കമില്ല. അതേസമയം ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിനെ കുറ്റപ്പെടുത്താന്‍ കോച്ച് ശാസ്ത്രി തയ്യാറായില്ല. രാഹുല്‍ ലോകോത്തര താരമാണ്. ചിലപ്പോള്‍ അവന്‍ നല്ല പ്രകടനം നടത്താന്‍ കൂടുതലായി ശ്രമിക്കും. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്ന താരമാണ് രാഹുലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും പേസര്‍ ഉമേഷ് യാദവിന്റെ പ്രകടനങ്ങളെയും അഭിനന്ദിക്കാന്‍ ശാസ്ത്രി മറന്നില്ല. ഉമേഷിന്റെ പ്രകടനം വളരെയേറെ സന്തോഷം നല്‍കുന്നു. തനിക്കു ലഭിച്ച അവസരം നന്നായി ഉപയോഗിക്കാന്‍ പന്തിനു സാധിച്ചുവെന്നും ശാസ്ത്രി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര ഇന്ത്യ 2-0നാണ് നേടിയത്.