ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയിന്റുമായി ബാഴ്‌സ മുന്നിലെത്തി
ചാമ്പ്യന്‍സ് ലീഗ് സൂപ്പര്‍ പോരാട്ടത്തില്‍ ബാഴ്‌സലോണക്കും ലിവര്‍പൂളിനും വിജയം. ബാഴ്‌സ ഇന്റര്‍മിലാനെയും ലിവര്‍പൂള്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയുമാണ് തോല്‍പ്പിച്ചത്. പിഎസ്ജി-നാപ്പോളി മത്സരം സമനിലയില്‍ പിരിഞ്ഞു. അത്‌ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ടും തോല്‍പ്പിച്ചു.
മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ കരുത്തരായ ഇന്റര്‍മിലാനെ സ്വന്തം മൈതാനമായ ന്യൂ ക്യാമ്പിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പിച്ചത്. 32ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 83ാം മിനിറ്റില് ജോഡി ആല്‍ബ ലീഡുയര്‍ത്തി. പരിക്കിനെ തുടര്‍ന്ന് മെസി വിട്ട് നിന്ന മത്സരത്തിലാണ് ബാഴ്‌സ തകര്‍പ്പന്‍ പ്രകടനവുമായി വിജയശ്രീലാളിതരായത്.
.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയിന്റുമായി ബാഴ്‌സ മുന്നിലെത്തി. തോറ്റെങ്കിലും ഇന്റര്‍മിലാന്‍ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചത്.മുഹമ്മദ് സലാ ഇരട്ട ഗോള്‍ നേടി തിളങ്ങിയ മത്സരത്തില്‍ സാഡിയോ മാനയും റോബര്‍ട്ടോ ഫിര്‍മിനോയും ഓരോ ഗോള്‍ വീതവും നേടി.
അതേസമയം പിഎസ്ജി-നാപ്പോളി മത്സരം രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ട് മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്തു. റാഫേല്‍ ഗ്വെരേരോ ഇരട്ട ഗോള്‍ നേടി. ആക്സല്‍ വിറ്റ്സല്‍, ജാഡോണ്‍ സാഞ്ചോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ടോട്ടനത്തെ പിഎസ്‌വി ഐന്തോവൻ സമനിലയില്‍ തളയ്ക്കുകയായിരുന്നു.