UPDATES

കായികം

ഏഷ്യന്‍ കപ്പ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബുട്ടിയ

നിലവിലെ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കുകയാണ് ആദ്യ ലക്ഷ്യം. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടെ 23 അംഗ ഇന്ത്യന്‍ സംഘം ആഴ്ചകള്‍ക്കുമുന്നേ യുഎഇയില്‍ എത്തിയിരുന്നു

പതിനേഴാം ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ജനുവരി അഞ്ചിന് യുഎഇയില്‍ തുടക്കമാകാനിരിക്കെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബുട്ടിയ. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബൂട്ടിയ. രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍ ടീമിന് 50-50 സാധ്യതയുണ്ടെന്നാണ് ബുട്ടിയ പറയുന്നത്. ടീമിന്റെ കഴിവില്‍ വിശ്വസിക്കുന്നതോടൊപ്പം ടീമിന്റെ വിജയത്തിനായി എല്ലാവരും ഒറ്റകെട്ടായി പരിശ്രമിക്കണം. ഫുട്‌ബോള്‍ കഴിവിനെയും കഠിനാധ്വാനത്തിന്റെയും ഭാഗ്യത്തിന്റെയും കളിയാണ്. തായ്‌ലന്‍ഡ്, യുഎഇ ,ബഹ്‌റൈന്‍ എന്നീ മികച്ച ടീമുകള്‍ക്കൊപ്പമുള്ള കളി എന്തുകൊണ്ടും ആവേശകരമായിരിക്കുമെന്നും, ഇത്രയും വലിയ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന അനുഭവം തീര്‍ച്ചയായും ഓരോ ടീം അംഗത്തിനും ആസ്വദിക്കാന്‍ സാധിക്കുമെന്നും  ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ  കറുത്തമുത്ത് ഐ എം വിജയനൊപ്പം കളിയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. താന്‍ കളിക്കാനിറങ്ങുന്ന സമയത്ത് സീനിയര്‍ ആയിരുന്ന വിജയന്‍ പകര്‍ന്നു നല്‍കിയ  ആത്മവിശ്വാസത്തെയും മാര്‍ഗനിര്‍ദ്ദേശത്തെയും ബുട്ടിയ ഓര്‍ത്തെടുക്കുന്നു.  ജനുവരി 5 മുതല്‍ ഫെബ്രുവരി 2 വരെ യുഎഇയിലാണ് ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കുന്ന മഹാ മാമാങ്കം നടക്കുന്നത്. ബുട്ടിയയുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കാണാനും അവര്‍ക്കൊപ്പം സമയം പങ്കുവെക്കാനും ഏറ്റുമുട്ടാനും കഴിയുന്നു എന്നത് തന്നെയാണ് ഏഷ്യന്‍ കപ്പുപോലെയുള്ള വലിയ കളികളുടെ നേട്ടവും പ്രാധാന്യവും. ഏത് കളിക്കിറങ്ങുമ്പോഴും നമ്മുടെ തൊട്ടടുത്ത വിജയങ്ങളിലായിരിക്കണം ശ്രദ്ധിക്കേണ്ടത് . എന്നുകരുതി ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യങ്ങള്‍ വേണ്ടന്നല്ല, എന്നാലും പടി പടിയായുള്ള വിജയമായിരിക്കണം ഓരോ ടീമിന്റെയയും ലക്ഷ്യം. ഇന്ത്യന്‍ ടീമിന്റെ പല വിജയകരമായ മുഹൂര്‍ത്തങ്ങളിലും മുന്നില്‍ നിന്ന് നയിച്ചയാളാണ് ബുട്ടിയ .2011 ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയെങ്കിലും സാരമായ പരിക്കുകള്‍ പറ്റിയ തിനാല്‍ കളിക്കളത്തിനുള്ളില്‍ വളരെ കുറച്ചു നേരം മാത്രമേ ബുട്ടിയയ്ക്ക് നില്‍ക്കാനായിരുന്നുള്ളൂ. എങ്കിലും ഗ്രൗണ്ടിന് വെളിയിലുള്ള ബുട്ടിയയുടെ പ്രവര്‍ത്തനങ്ങള്‍ അന്നേ പ്രശംസിക്കപ്പെട്ടതാണ്. വിചാരിച്ചപോലെകളിക്കാനായില്ലെങ്കിലും സ്വന്തം രാജ്യം ടൂര്‍ണ്ണമെന്റില്‍ യോഗ്യത നേടിയതിന്റെ ആഹ്ലാദമായിരുന്നു മനസ്സ് നിറയെ എന്ന് ബുട്ടിയ ഓര്‍ത്തെടുക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങളാണ് 62 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പിനായി പോരാട്ടത്തിനിറങ്ങുന്നത്. ഏഷ്യയിലെ പരമ്പരാഗത ശക്തികളായ ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കൊപ്പം നിലവിലെ ചാമ്പ്യനായ ഓസ്ട്രേലിയയും കിരീട സാധ്യതയുള്ളവരാണ്.

നിലവിലെ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കുകയാണ് ആദ്യ ലക്ഷ്യം. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടെ 23 അംഗ ഇന്ത്യന്‍ സംഘം ആഴ്ചകള്‍ക്കുമുന്നേ യുഎഇയില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം: ലാല്‍റുവാത്താറ, പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തോടിക, സലാം രഞ്ജന്‍, സുഭാശിഷ് ബോസ്, സാര്‍ഥക് ഗൊലൂയി, നാരായണ്‍ ദാസ്. മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, പ്രണോയ് ഹാള്‍ദെര്‍, വിനിത് റായ്, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, ഗെര്‍മന്‍ പി സിങ്, ഹാളീചരണ്‍ നാര്‍സറി, ആഷിഖ് കുരുണിയന്‍, ലല്ലിയാന്‍സുവാല ചങ്തെ. മുന്നേറ്റം: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, മന്‍വീര്‍ സിങ്, ബല്‍വന്ത് സിങ്, ഫാറൂഖ് ചൗധരി, സുമീത് പാസി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍