UPDATES

ഇ പിയെ തൊടാതെ ശ്രീമതിയെ തള്ളി പിണറായി

അഴിമുഖം പ്രതിനിധി

പി കെ ശ്രീമതി ടീച്ചര്‍ മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് പിണറായി വിജയന്‍. ഒരു മന്ത്രിക്ക് മൂന്നു പേരെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ എടുക്കാം. ഡ്രൈവര്‍മാരില്‍ ഒരാളെയും വീട്ടിനകത്ത് രണ്ടു പേരെയും. അങ്ങനെയായിരിക്കാം അവര്‍ മരുമകളെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക. എന്നാല്‍ മരുമകള്‍ക്ക് പ്രമോഷന്‍ കൊടുത്തത് അനുചിതമായി എന്നു പാര്‍ട്ടി കണ്ടെത്തിയതാണ് എന്നും അത് പിന്നീട്  റദ്ദാക്കുകയുണ്ടായി എന്നും പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മരുമകളുടെ നിയമനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശദീകരിക്കാന്‍ പി കെ ശ്രീമതി ശ്രമിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കകം ആ പോസ്റ്റ് പിന്‍വലിക്കപ്പെടുകയായിരുന്നു. 

പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: 
വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത് . എങ്കിലും 10കൊല്ലം മുന്‍പ് നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു. പാര്‍ട്ടിക്കു പോറലേല്‍ക്കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നു പാര്‍ട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്‌ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ.സ്റ്റാഫിലുളളവരേയും അപ്‌ഗ്രേഡു ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ മീഡിയാ ശക്തമായ വിമര്‍ശനം എനിക്കു നേരേ മാത്രം ഉയര്‍ത്തി .പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച്. രാജി വെച്ചു. ഇപോള്‍ മീഡിയയും ബി. ജെ.പി. കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.

പി കെ ശ്രീമതി നിയമിച്ചത് മരുമകളെ ആണെന്ന് പാര്‍ട്ടി അറിഞ്ഞില്ല എന്നു പറയുന്നതിലൂടെ അവരുടെ വാദങ്ങള്‍ തള്ളിക്കളയുകയാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൂടിയായ പിണറായി വിജയന്‍. അതേ സമയം ഇ പി ജയരാജന്‍ വിവാദത്തില്‍ എന്തെങ്കിലും പറയാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. 

അതേ സമയം സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നു വി എസ് പറഞ്ഞിട്ടുണ്ടല്ലോ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് യു ഡി എഫ് പ്രചരണമാണ് എന്നും യു ഡി എഫ് അല്ല എല്‍ ഡി എഫ് , കോണ്‍ഗ്രസ്സ് അല്ല സി പി എം എന്നുമാണ് പിണറായി പ്രതികരിച്ചത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍