UPDATES

യാത്ര

ഒരു 10 രൂപ തരാമോ, എന്റെ കയ്യില്‍ രൂപയൊന്നുമില്ല: അജ്മീര്‍-പുഷ്‌കര്‍ യാത്ര നോട്ട് നിരോധന കാലത്ത് ഒരു ഏകാന്ത യാത്രികന്റെ ജയ്പൂര്‍ അനുഭവങ്ങള്‍

Avatar

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ഒന്നാം ഭാഗം- ജയ്സാല്മീര്‍, ബിക്കാനീര്‍, മൌണ്ട് അബു, ഉദയ്പൂര്‍, ജോധ്പൂര്‍; എന്നെ കൊതിപ്പിച്ച സ്ഥലങ്ങള്‍

 ജയ്പൂറിലെ യൂത്ത് ഹോസ്റ്റലിലെ പൊടി തങ്ങി നില്‍ക്കുന്ന ആ ഡോര്‍മിറ്ററിയില്‍ കിടന്നു ഞാന്‍ ഭാവി യാത്ര പരിപാടികള്‍ ആലോചിച്ചു. രാവിലെ 6.15 നു അജ്മീറിലേക്ക് ഒരു ട്രെയിന്‍ ഉണ്ട്, സെക്കണ്ട് സിറ്റിംഗ് സീറ്റ് ലഭ്യമാണ്. ഒന്നും ആലോചിക്കാതെ ബുക്ക് ചെയ്തു. വെളുപ്പിനെ ഓട്ടോ ബുക്ക് ചെയ്തപ്പോള്‍ 2 പേര്‍ മടി കാണിച്ചെങ്കിലും അടുത്തയാള്‍ ഓക്കെ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. തലേ ദിവസം ഉച്ചക്കും രാത്രിയും ഭക്ഷണം കഴിച്ചിട്ടില്ല, പക്ഷെ എന്തുകൊണ്ടോ വലിയ ക്ഷീണം തോന്നിയില്ല. ഇന്നലെ മുതല്‍ ക്ഷീണം തോന്നുമ്പോള്‍, യാത്ര ആരംഭിച്ചപ്പോള്‍ എടുത്തു വെച്ച ഗ്ലൂക്കോസ് ഇടയ്ക്കിടെ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. പൊതുവേ ചായ ഭ്രാന്തനായ എന്നെ ചായകോപ്പകള്‍ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു. അപ്പോഴൊക്കെ പോക്കറ്റിലെ 20 രൂപയില്‍ ഞാന്‍ മുറുക്കി പിടിക്കും. പൈസ കിട്ടണമെങ്കില്‍ ഈ ദിവസം കൂടി കഴിയണം. അത് പക്ഷെ ഏതൊക്കെ എടിഎമ്മുകളില്‍ ലഭ്യമാകും എന്നതിനെ കുറിച്ച് ഒരു രൂപവുമില്ല. ചിന്തകളെ തല്‍ക്കാലം ഒഴിവാക്കി അജ്മീറില്‍ ഇറങ്ങി. ശരീഫ് ദര്‍ഗയിലേക്കുള്ള വഴിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ബാഗും ഏറ്റി പിടിച്ച് നടത്തം ആരംഭിച്ചു. 10 രൂപ തന്നാല്‍ മതി ദര്‍ഗയിലാക്കാം എന്ന വാക്കുകളെ തീരെ ഗൗനിക്കാതെ മുന്നോട്ട് നടന്നു. അവിടെ ചെന്നപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം വരുന്നതെ ഉണ്ടായിരുന്നുള്ളൂ. വലിയ ബാഗും പിടിച്ച് ദര്‍ഗയില്‍ കേറാന്‍ സമ്മതിക്കില്ല. അത് സൂക്ഷിക്കാനുള്ള ഇടത്തില്‍ 10 രൂപ കൊടുക്കണം. എന്ത് ചെയ്യണമെന്നു ആലോചിക്കാന്‍ ഞാന്‍ തലച്ചോറിനു കുറച്ച് സമയം കൊടുത്തു.

ഏറെ നേരത്തെ വിലയിരുത്തലിനു ശേഷം എന്നോട് വല്യ കാര്യത്തില്‍ മനസ് മൊഴിഞ്ഞു, ആരോടെങ്കിലും ചോദിക്കുക. എത്ര ലളിതമായ ഉത്തരം. കാത്തിരുന്നു, അലിവുള്ള ഒരു മുഖം കണ്ടെത്താന്‍. വലിയ അലങ്കാരങ്ങള്‍ ഒന്നും ഇല്ലാതെ ആ മനുഷ്യനോട് ചോദിച്ചു ‘ഒരു 10 രൂപ തരാമോ? എന്റെ കയ്യില്‍ രൂപയൊന്നും ഇല്ല‘ ഇത്ര നാളത്തെ ഇത്തരം തെണ്ടല്‍ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നത്, ഒരിക്കലും ഒരു കൂട്ടത്തോട് ചോദിക്കരുത്. കാരണം ഒരുപാട് പേരെ നമുക്ക് മനസിലാക്കിക്കേണ്ടി വരും. അതുകൊണ്ട് ഒറ്റയാള്‍, ഒറ്റ ചോദ്യം. 10 ന്റെ ഒരു നാണയം എന്റെ കയ്യിലേക്ക് തന്നിട്ട് ഒന്നും മിണ്ടാതെ നാല്‍പതിനോട് അടുക്കുന്ന ആ മനുഷ്യന്‍ ദര്‍ഗയിലേക്കുള്ള വഴിയിലേക്ക് നടന്നു നീങ്ങി. ഞാന്‍ ബാഗ് ഒരിടത്ത് വെക്കാന്‍ രണ്ടാം ഗേറ്റിന്റെ അടുത്തോട്ട് പോയി. തറയില്‍ നിന്നും ഒരു നില താഴെയുള്ള ഒരു കെട്ടിടത്തിലാണ് ബാഗ് സൂക്ഷിക്കുന്ന സ്ഥലം. അവിടെ ചെന്നു രസീതും വാങ്ങി മുകളിലോട്ട് കേറി വരുമ്പോള്‍ ഒരു ചരട് കിടക്കുന്നു, പുറത്ത് ആളുകള്‍ വില്പനക്ക് വെച്ചിട്ടുണ്ട് അത്തരം ചരടുകള്‍. തുച്ഛമായ വിലയെ ഉള്ളു. മൂന്ന് എണ്ണം 10 രൂപക്ക് ഒരാള്‍ വാങ്ങുന്നത് ഞാന്‍ കണ്ടിരുന്നു. ഇത് നീളം കുറവാണ്. പക്ഷെ കനം ഉണ്ട്. ഞാന്‍ അത് കയ്യിലെടുത്ത് ദര്‍ഗയിലേക്ക് നടന്നു. ആളുകള്‍ ഇരുന്നു നേര്‍ച്ചയിടാന്‍ ആണെന്ന് തോന്നുന്നു. ഇടതു വശത്തായി ഒരു കൂറ്റന്‍ ഭണ്ഡാരം വെച്ചിട്ടുണ്ട്, പുറമേ നിന്ന് കണ്ടതല്ലാതെ ഞാന്‍ തൊട്ട് അടുത്തേക്ക് ചെന്നില്ല, എന്ത് ഉണ്ടായിട്ടാ അങ്ങോട്ട് പോവുന്നത്.

പിന്നെ പോയത് ശരീര ശുദ്ധി വരുത്താനുള്ള ജലം സജ്ജീകരിച്ചിട്ടുള്ള ഭാഗത്തേക്കാണ്. അതും കടന്നു ചെല്ലുമ്പോള്‍ ആണ് ഖ്വാജ മോയിനുദീന്‍ ചിസ്തിയുടെ കബറിടം, അതിന്റെ പുറമേയുള്ള കമ്പികളില്‍ ആളുകള്‍ ചരടുകള്‍ കെട്ടുന്നത് കണ്ടു. എന്റെ കയ്യിലെ ചരടു ഞാന്‍ രണ്ടായി പകുത്തു, ദൈവത്തിനുള്ളത് ദൈവത്തിനും ശ്രീനാഥിനുള്ളത് ശ്രീനാഥിനും. എനിക്കുള്ളത് ഒരു മാല പോലെ കഴുത്തില്‍ ഇട്ടു. അവിടെത്തേക്കുള്ളത് നിശബ്ദനായി അവിടെ കൊരുത്തു. ആളുകള്‍ പ്രാര്‍ത്ഥന നിര്‍ഭരരായി അകത്തേക്ക് കടക്കുന്നു. ഞാനും കടന്നു. ശിരസ്സ് ആ ചുമരില്‍ സ്പര്‍ശിക്കുമ്പോള്‍ എന്റെ മനസ് ശൂന്യമായിരുന്നു. എന്നില്‍ കരുണയായിരിക്കണമേ എന്ന് പിന്നീട് ഞാന്‍ പ്രാര്‍ഥിച്ചു. തിരക്ക് നിയന്ത്രിക്കുന്നവര്‍ പുറത്തേക്ക് കടത്തി വിടാന്‍ ശ്രമിക്കുന്നുണ്ട്. അത് അനുസരിച്ച് ഞാന്‍ കടന്നു. മനസ്സില്‍ അപ്പോഴും ഖ്വാജ മേരേ ഖ്വാജ ആരോ പാടുന്നുണ്ടായിരുന്നു. നുസ്രത് ഫത്തേ അലിഖാന്‍ ആ തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ ഖാവാലിയും. ഒരുപാട് സൂഫിവര്യന്മാരുടെ ഇടങ്ങളുണ്ട് ആ ദര്‍ഗയില്‍ അങ്ങോളം ഇങ്ങോളം. പതിയെ പുറത്തിറങ്ങി.

പുഷ്‌കര്‍ ആണ് ഇനി അടുത്ത ഇടം. പുഷ്‌കറിന്റെ മുഖ്യ ആകര്‍ഷണം കാര്‍ത്തിക മാസത്തിലെ ഏകാദശി മുതല്‍ കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്രനെ കാണുന്നത് വരെ നടക്കുന്ന പുഷ്‌കര്‍ മേളയാണ്. അപ്പോള്‍ നടക്കുന്ന ഒട്ടക പ്രദര്‍ശനവും കച്ചവടങ്ങളും ഒരുപാട് പ്രശസ്തമാണ്. പുഷ്‌കര്‍ മേളയുടെ തിയ്യതിക്കനുസരിച്ചാണ് ഈ യാത്ര മനസ്സില്‍ വിരിഞ്ഞത് പോലും. അജ്മീറില്‍ നിന്നും വലിയ റിക്ഷകളില്‍ പുഷ്‌കറിലേക്ക് സവാരി ലഭ്യമാണ്. പക്ഷെ നമ്മുടെ കയ്യിലുള്ള 20 രൂപക്ക് ഒക്കില്ല അത്. 17 കിലോ മീറ്ററില്‍ പരം ദൂരമുണ്ട് അജ്മീറും പുഷ്‌കറും തമ്മില്‍. ബസ് സ്റ്റാന്റ് ചോദിച്ച് മനസിലാക്കി. കുറച്ചേറെ നടക്കാനുണ്ട്, നടപ്പാരംഭിച്ചു. ബസ് പെട്ടെന്ന് തന്നെ കിട്ടി. ചാര്‍ജ് ചോദിച്ചു 16 രൂപ, ഹാവൂ ഭാഗ്യം 4 രൂപ കൂടുതല്‍ മിച്ചം ഉണ്ട് നമ്മുടെ കയ്യില്‍. യാത്രക്കാരും കണ്ടക്ടറും തമ്മില്‍ 500, 1000 നോട്ടുകളെ ചൊല്ലി തര്‍ക്കമാരംഭിച്ചു. എന്റെ അടുത്തിരുന്നവനും ആദ്യം 500 കൊടുത്തു നോക്കി, നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചില്ലറ കൊടുത്തു ഒത്തുതീര്‍പ്പാക്കി. പുഷ്‌കറിലെക്കുള്ള യാത്ര നല്ല രസമായി തോന്നി. ചിലയിടങ്ങളില്‍ തടാകങ്ങള്‍, കുന്നുകള്‍. ബസില്‍ അടുത്ത ഇരുന്ന അജ്മീറിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരു യുവാവിനോട് സംസാരം ആരംഭിച്ചു. ആ യുവാവും പുഷ്‌കറിലേക്ക് പോവുകയായിരുന്നു. എന്തിനാ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ മേളയില്‍ കബഡി കളിക്കുന്നുണ്ട് എന്ന് പറഞ്ഞു. സംസാരം നീണ്ടപ്പോള്‍ ഞാന്‍ ലളിതമായി ഒരു 20 രൂപ നല്‍കാമോ? എന്ന് ചോദിച്ചു. പുഷ്‌കറില്‍ നിന്ന് തിരിച്ച് പോകാനാണെന്ന് കൂടി പറഞ്ഞപ്പോള്‍ അയാള്‍ പണം നല്‍കി.

മനസ്സില്‍ ചെറിയൊരു ആശ്വാസം. ഇനി ആരുണ്ട് എന്നോട് മുട്ടാന്‍ എന്ന മട്ടില്‍ ഒരു ആത്മവിശ്വാസം. ബസ് ഇറങ്ങി ഞാന്‍ നടന്നു. അവിടെ തദ്ദേശീയരേക്കാള്‍ വിദേശികളാണ് കൂടുതല്‍. പുഷ്‌കര്‍ തടാകം കാണാം നടക്കുമ്പോള്‍, വൈകുന്നേരം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ചു ഞാന്‍ മുന്നോട്ട് മേള നടക്കുന്ന മൈതാനത്തിലേക്ക് നടന്നു. ആ വഴി നടക്കുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള അമ്പലം കാണാം. പുഷ്‌കറില്‍ എന്തായാലും കണ്ടിരിക്കേണ്ട ഒരിടം. അകത്തേക്ക് കേറാന്‍ തുടങ്ങിയപ്പോള്‍ വലിയ ബാഗുമായി പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞു, ബാഗ് സൂക്ഷിക്കാന്‍ ഇടമുണ്ട്, പക്ഷെ 10 രൂപ കൊടുക്കണം, അതായത് എന്റെ കയ്യിലുള്ള സമ്പാദ്യത്തിന്റെ ഏകദേശം പകുതി വരുന്ന തുക. സൃഷ്ടാവിന്റെ സന്നിധി കാണാന്‍ പറ്റാത്ത ഭാഗ്യം കെട്ടവനായി പോയല്ലോ ഞാന്‍ എന്നോര്‍ത്ത് ആ അമ്പലത്തിനു മുന്നില്‍ കുറച്ച് നേരം ഇരുന്നു. പിന്നെ മേള നടക്കുന്ന മൈതാനത്തേക്ക് നടന്നടുത്തു. അവിടെ എത്തുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ പലയിടത്തായി വിഭജിക്കപ്പെട്ടു കിടക്കുന്നു. കൂടുതല്‍ ആളുകള്‍ നില്‍ക്കുന്ന ഇടത്തേക്ക് നുഴഞ്ഞു കയറി. അവിടെ കുതിരകളുടെ അഭ്യാസ പ്രകടനമാണ്. താളത്തിനനുസരിച്ച് അവ ചുവടുകള്‍ വെക്കുന്നു, ഓരോ കുതിരക്കും നിശ്ചിത സമയമുണ്ട്. കുതിരയോടൊപ്പം പരിശീലകനും സജ്ജമാക്കിയ സ്റ്റേജില്‍ കയറും. അമ്പരിപ്പിക്കുന്ന പല പ്രകടനങ്ങളുമുണ്ടായി. മാര്‍ക്ക് ഇടാന്‍ അവിടെ ജൂറിയും ഇരിപ്പുണ്ട്. ചെപ്പടിവിദ്യ കാണാനാണ് പിന്നെ ചെന്നത്. ലംബകാകൃതിയുള്ള ഒരു ചെറിയ കൂട്, അതില്‍ ബാലനെ അദൃശ്യനാക്കുന്ന വിദ്യ. ടിവി ചാനലുകള്‍ കാണുന്ന ചിലര്‍ക്ക് പെട്ടെന്ന് പിടികിട്ടും ആ സൂത്രം. എനിക്കും മനസിലായി അത്. എങ്കിലും ചില ആളുകളുടെ മുഖത്ത് അമ്പരപ്പുണ്ട്. ഞാണിന്‍ മേല്‍ കളിക്കുന്ന കൊച്ചു പെണ്‍കുട്ടി, കുരങ്ങുകളുമായി നീങ്ങുന്ന പരിശീലകന്‍, മേയ് വഴക്കം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍. അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട്.

വിശന്നു തുടങ്ങിയപ്പോള്‍ നല്ല ഭക്ഷണം കഴിക്കണമെന്നു തോന്നി. ഇന്നലെ ഒരു നേരം മാത്രം, ഇന്നാണെങ്കില്‍ രാവിലെ മുതല്‍ വയറ്റിലേക്ക് ഒന്നും പോയിട്ടില്ല. കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റിയ ഒരു ഹോട്ടല്‍ തപ്പി പിടിച്ച് താലി ഭക്ഷണം കഴിച്ചു, നല്ല രുചി. ചോര്‍ കുറച്ചേ ഒള്ളു എങ്കിലും റൊട്ടി വിശപ്പകറ്റി. ഭക്ഷണത്തിനു ശേഷം വീണ്ടും മേള ഗ്രൗണ്ടിലേക്ക്. കബഡി തുടങ്ങാറായി. അതിനിടെ ചെപ്പടി വിദ്യകള്‍ മൈതാനത്തിന്റെ പല മൂലയിലും, എനിക്ക് ചിരി പൊട്ടി എല്ലാം ഒരേ ഇനം തന്നെ ആ കുട്ടിയെ അപ്രത്യക്ഷമാക്കുന്നത്. കബഡി പ്രാദേശിക ടീമുകള്‍ തമ്മിലാണ്. എനിക്ക് പണം തന്ന ചെറുപ്പക്കാരന്‍ ഒരു ടീമിന്റെ കൂടെ ഇരിക്കുന്നത് കണ്ട് ഞാന്‍ കയ്യുയര്‍ത്തി കാണിച്ചു. പുള്ളി എന്റെ അടുത്തേക്ക് വന്നു കുശലം പറഞ്ഞു അവരുടെ അടുത്തേക്ക് തിരിച്ചു പോയി. കളി ചടുലമല്ല, മണലില്‍ കൂടി നീങ്ങാന്‍ വളരെ പ്രയാസപ്പെടുന്നുണ്ട് കളിക്കാര്‍. എന്റെ അടുത്ത് ഒരു വിദേശ വനിത ഇരിപ്പുണ്ട്. അവരുടെ മുഖത്ത് ഇതെന്തൂട്ടാ എന്ന ഭാവം. ഞാന്‍ ചുമ്മാ വിശേഷം ആരാഞ്ഞു. പുള്ളിക്കാരിക്ക് കൊച്ച് മക്കളോട് ഇന്ത്യയിലെ വിശേഷം പറയുമ്പോള്‍ കബഡി എന്ന വിചിത്രമായ കളി കണ്ടു എന്ന് പറയാന്‍ വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. കുറെ നേരം ആയിട്ടും നടക്കുന്നത് ഒന്നും മനസിലാകുന്നില്ല. ഞാന്‍ വിശദീകരിച്ചു കൊടുത്തു. പ്ലീസ് എന്ന് പറഞ്ഞു അവര്‍ അത് അവരുടെ ഡയറിയില്‍ കുറിച്ചു എടുക്കുകയും ചെയ്തു. കാല്‍ വാരി അടിക്കുന്നതില്‍ ഇന്ത്യക്കാര്‍ ലോകകിരീടം ചൂടിയ കഥയും ഞാന്‍ പറയാതിരുന്നില്ല. കബഡി കളി കുറെ നേരം കണ്ടപ്പോള്‍ വിരസമായി തോന്നി ഞാന്‍ അടുത്ത മൂലയിലേക്ക് നീങ്ങി. അവിടെ കുതിരയോട്ടം നടക്കുന്നു. വേഗത്തിലും നിയന്ത്രണത്തിലും മികവു പ്രകടിപ്പിക്കാനുള്ള വേദി. ഇരു വശത്ത് നില്‍ക്കുന്ന കാണികള്‍ പൈസ കയ്യില്‍ വെച്ച്‌കൊടുക്കുന്നു, അവര്‍ അതിനെ നിസാരമായി എടുത്ത് കൊണ്ട് പോകുന്നു. ഇതിനിടെ എന്റെ ശ്രദ്ധ പതിഞ്ഞത് ഒരു വൃദ്ധനിലാണ്. അയാളാണ് ഏറ്റവും വേഗത്തിലും നിയന്ത്രണത്തിലും കുതിരയെ ഓടിക്കുന്നത്. മൈതാനത്തെ കാഴ്ചകളെ ഒതുക്കി ഞാന്‍ പുഷ്‌കര്‍ തടാകത്തിലേക്ക് പോകാന്‍ ഒരുങ്ങി. സന്ധ്യയില്‍ ദീപങ്ങളില്‍ കുളിച്ചു നില്ല്ക്കുന്ന തടാകം കാഴ്ചക്ക് നല്ലതായിരിക്കുമെന്ന തോന്നലാണ് ആ സമയം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

ആ പ്രേരണ വെറുതെയായില്ലെന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി. പുഷ്‌കര്‍ തടാകത്തിനു ചുറ്റും നടക്കാന്‍ ഒരു കൊതി തോന്നി. കേറി ചെന്നപ്പോള്‍ തന്നെ കുറെയേറെ പൂക്കള്‍ എന്റെ കയ്യിലേക്ക് തന്നു ചിലര്‍. അവിടെയുള്ള ഒരു ട്രസ്റ്റ് വക പൂജ കര്‍മങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ പങ്കാളിയാവാനുള്ള ക്ഷണമാണ്. നിരസിച്ചില്ല. പാദരക്ഷകള്‍ അഴിച്ച് വെച്ച് അവര്‍ക്കൊപ്പം പങ്ക് ചേര്‍ന്നു. മുഖ്യ കാര്‍മികന്‍ ആരതി ഉഴിയുന്നു, എല്ലാവരും പൂക്കള്‍ തടാകത്തില്‍ ചൊരിഞ്ഞപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. അവിടെ നിന്നും തടാകത്തിനു ചുറ്റും ഒറ്റക്ക് ഞാന്‍ വലം വെച്ചു. ചെറിയൊരു തണുപ്പ് തോന്നി തുടങ്ങിയിരുന്നു. മേള കാണാന്‍ തിരിച്ചു നടന്നു. അവിടെ കൂറ്റന്‍ ബലൂണ്‍ പറത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആളുകള്‍ തടിച്ചു കൂടുന്നുണ്ട് കാണാന്‍. കാര്‍ണിവല്‍ നടക്കുന്നുണ്ട് തൊട്ടടുത്ത്. ഞാന്‍ പോയില്ല, കാശില്ലാത്ത പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് മാത്രമല്ല എവിടെയും ഒരു കാര്യവുമില്ല. വിശക്കുന്നുണ്ട് എനിക്ക്. ബാഗില്‍ തപ്പിയപ്പോള്‍ ഹൈദരാബാദ് നിന്നും യാത്ര തുടങ്ങുമ്പോള്‍ സുഹൃത്ത് നല്‍കിയ ഒരു പാക്കറ്റ് ബ്രഡ് ഇരിപ്പുണ്ട്, കൂടെ അല്പം ജാമും. അതെടുത്ത് തിന്നാന്‍ തുടങ്ങി, വെള്ളവും കുടിച്ചു. അങ്ങനെ തിന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ചെറിയ കുട്ടി വന്നു, 10 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. പൈസ ചോദിച്ചു. തിന്നാന്‍ വല്ലതും മതിയോ എന്ന് തിരിച്ചു ചോദിച്ചു, മതിയെന്ന് പറഞ്ഞപ്പോള്‍ ബ്രെഡില്‍ ജാം പുരട്ടി 4 കഷണം കൊടുത്തു. അവള്‍ അടുത്തിരുന്നു കഴിച്ചു തുടങ്ങി, ഇടയ്ക്ക് അവള്‍ ജാം ചൂണ്ടി കാണിച്ചിട്ട് ഇതെന്താണ് ഭയ്യ എന്ന് ചോദിച്ചു. അതിന്റെ പേര് ജാം എന്നാണെന്നും ഇഷ്ടായോ എന്ന് ചോദിച്ചപ്പോള്‍ നല്ല രുചിയുണ്ടെന്നുമാണ് അവള്‍ പറഞ്ഞത്. വേണമെന്ന് അവള്‍ പറഞ്ഞില്ല എന്നാലും ബാക്കിയുണ്ടായിരുന്ന ആ ബ്രെഡും ജാമും കൊടുത്തു. ഒന്നും തിരിച്ച് പറയാതെ അവള്‍ അവളുടെ കൂട്ടുകാരുടെ അടുത്തേക്ക് അതും എടുത്ത് ഓടി പോയി. ഒന്ന് മെനക്കെട്ടാല്‍ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് കാര്‍ഡ് ഉരച്ചാല്‍ എനിക്ക് കിട്ടും ഈ പറഞ്ഞ ബ്രെഡും ജാമും. ഒരു തമിഴ് സിനിമയില്‍ വിജയ് പറയുന്നുണ്ട്- ‘ലൈംഗിക ഉറയില്‍ സ്ട്രാബറി ഫ്‌ളേവര്‍ ചോദിച്ച് വാങ്ങുന്ന നമ്മെ പോലുള്ളവര്‍ ഉള്ള ഈ ഇന്ത്യയില്‍ സ്ട്രാബറി എന്താണെന്നോ അതിന്റെ രുചി എന്താണെന്നോ അറിയാത്ത എത്രയോ ബാല്യങ്ങള്‍ ഉണ്ട്!’


ചിത്രങ്ങള്‍- ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

അപ്പോഴേക്കും പ്രേം ജോഷ്വാ ബാന്‍ഡിന്റെ സംഗീത പരിപാടികള്‍ക്കുള്ള ഒരുക്കം തുടങ്ങി. പ്രേം ജോഷ്വായും, റൗള്‍ സെന്‍ഗുപ്തയും, സാത്ഗ്യന്‍ ഫുകുടയും, ഡിവിനും സന്നിഹിതരായിരുന്നു, ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു, എത്ര നോക്കിയിട്ടും എനിക്ക് അവരെ മനസിലായില്ല. രൂണ റിസ് വി ആണെന്ന് തോന്നുന്നു അത്. അതെ നമ്മുടെ സ്വന്തം ഡ്രം മാന്ത്രികന്‍ ശിവമണിയുടെ ഭാര്യ. ആ വിശ്വാസം തെറ്റാതെ ഇരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. മനസ്സില്‍ താളങ്ങളും ഓളങ്ങളും തലങ്ങും വിലങ്ങും ഓടി. പ്രേം ജോഷ്വാ ജര്‍മന്‍കാരനാണ് ജന്മം കൊണ്ട്. ഓഷോയുടെ കടുത്ത ആരാധകന്‍. രാത്രി 11 മണിക്ക് ആണ് എന്റെ അടുത്ത യാത്ര തുടങ്ങേണ്ടത്, കോട്ട എന്ന സ്ഥലത്തേക്ക്. അജ്മീറില്‍ നിന്നാണ് അങ്ങോട്ട് ബസ് ബുക്ക് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ 9.30 ആയപ്പോള്‍ പുഷ്‌കര്‍ മതിയാക്കാന്‍ തീരുമാനിച്ചു. അജ്മീറിലേക്ക് ഒരു ബസ് കിട്ടി. പക്ഷെ അവര്‍ 20 രൂപ വാങ്ങിച്ചു. ടിക്കറ്റ് ഒന്നും യാത്രികര്‍ക്ക് നല്‍കാത്ത ഒരു സ്വകാര്യ ബസ്. കോട്ടയില്‍ വെളുപ്പിന് 5.30 നു എത്തും. അവിടെ ചെന്നിട്ട് എന്ത് ചെയ്യണം എവിടെ പോകണം എന്ന് ഒരു നിശ്ചയവുമില്ല. പണം കിട്ടിയാല്‍ എളുപ്പം തീരുമാനിക്കാം. പക്ഷെ എല്ലാ എടിഎമ്മുകളിലും പണം ഉണ്ടാവുകയില്ല എന്നാണ് അറിഞ്ഞത്. അര്‍ദ്ധരാത്രി മുതല്‍ പണം ലഭ്യമാകുമോ? അതോ ബാങ്ക് സമയം മുതലാണോ എടിഎം പ്രവര്‍ത്തിക്കുക? നിശ്ചയമില്ലാത്ത കുറെ ചോദ്യങ്ങള്‍… ഒരു ചായ കുടിക്കാന്‍ കൊതിയാവുന്നു. ഇന്നത്തെ അവസ്ഥയില്‍ അത് ഒരു ആഡംബരം ആണ് എന്ന തിരിച്ചറിവില്‍ ഞാന്‍ ആ ആഗ്രഹത്തെ കൊന്നു കുഴിച്ചു മൂടി. ആ ബസിന്റെ സീറ്റില്‍ ഞാന്‍ കിടന്നു ഉറങ്ങി, എല്ലാ ആകുലതകളെയും എനിക്ക് മുന്‍പേ കോട്ടയിലേക്ക് പറഞ്ഞു വിട്ട് സ്വസ്ഥമായി ഞാന്‍ ഉറങ്ങി.

തുടരും..

(ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ്‌ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനെറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

എന്റെ യാത്രാനുഭവങ്ങള്‍ മാത്രമാണ് ഇത്. രാജസ്ഥാനില്‍ കണ്ട കാഴ്ചകളും ഇടങ്ങളും എന്നോട് എന്ത് സംവദിച്ചു എന്നും അവ എന്റെ മനസ് എങ്ങനെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നും മാത്രമേ ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഒരു യാത്രാവിവരണത്തിന്റെ അടക്കമോ വിശകലന രീതിയോ ഇതില്‍ പ്രതീക്ഷിച്ചാല്‍ നിരാശരാകുമെന്നു തീര്‍ച്ചയാണ്. രാജസ്ഥാന്‍ എന്ന് പറയുമ്പോള്‍ തന്നെ എന്റെ മനസിലേക്ക് ഓടി വരിക മണല്‍ക്കാടും, മരുഭൂമിയിലെ കപ്പല്‍ എന്ത് എന്ന ചോദ്യവും പിന്നെ തലയില്‍ പകിടി വെച്ച് മീശ നരച്ച മനുഷ്യരും പിന്നെ ബാല്യം അതിന്റെ സമയത്തിന്റെ ഏറെ നേരം കട്ടെടുക്കാന്‍ അനുവദിച്ച തീപ്പെട്ടിപടം കളിക്കാന്‍ സൂക്ഷിക്കാറുള്ള പരുപരുത്ത ക്യാമല്‍ ബ്രാന്‍ഡ് തീപ്പട്ടി പടവും ആണ്. അവധിയുടെ കുറവ് ഉള്ളതുകൊണ്ട് എന്റെ യാത്ര ജയ്പൂര്‍, അജ്മീര്‍, പുഷ്‌കര്‍, പിന്നെ രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ ഏതെങ്കിലും ഇടങ്ങള്‍ എന്ന് എന്റെ മനസിനെ പരുവപ്പെടുത്താന്‍ ഞാന്‍ എന്ത് മാത്രം കഷ്ടപ്പെട്ടെന്നോ. ജയ്‌സാല്മീര്‍, ബിക്കാനീര്‍, മൌണ്ട് അബു, ഉദയ്പൂര്‍, ജോധ്പൂര്‍; എന്നെ കൊതിപ്പിക്കുകയും അയ്യേ പൂയ് പൂയ് എന്ന് പരിഹസിക്കുകയും ചെയ്ത ഇടങ്ങള്‍ കുറവല്ല.

സെക്കന്ദരാബാദില്‍ നിന്നും ജയ്പൂര്‍ എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച രാത്രി 9.30 നുള്ള ട്രെയിനില്‍ ഞാന്‍ യാത്ര തിരിച്ചു. ജയ്പൂര്‍ എത്തുമ്പോള്‍ ബുധനാഴ്ച രാവിലെ 7 മണി ആകുമെന്ന് ടിക്കറ്റില്‍ ഉണ്ടായിരുന്നു. പോകേണ്ട ഇടങ്ങള്‍ ഒരു ചെറു പേപ്പറില്‍ ഞാന്‍ എഴുതിവെച്ചിരുന്നു. ഇടയ്ക്കിടെ എടുത്ത് നോക്കും. ഹവ മഹല്‍, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ജല മഹല്‍, ജായ്ഗഡ് കോട്ട, അമീര്‍ കോട്ട, നാഹര്‍ഗഡ് കോട്ട അങ്ങിനെ ഓരോന്ന്. ഇനിയും കുറെ വേണമല്ലോ ലിസ്റ്റില്‍ എന്ന് ആലോചിച്ചിരിക്കും. യാത്രക്ക് മുന്‍പേ ഒന്ന് തീരുമാനിച്ചിരുന്നു, മിനറല്‍ വാട്ടര്‍ കുപ്പികള്‍ വാങ്ങില്ല എന്ന്, പൊതുവായി കുടിവെള്ളം എവിടെ നിന്ന് വിതരണം ചെയ്യുമോ അവിടെന്നു ശേഖരിക്കാനായിരുന്നു തീരുമാനം. ജയ്പൂര്‍ എത്തിചേര്‍ന്നു ട്രെയിന്‍, പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ മാത്രമേ വൈകിയുള്ളൂ. കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. പിന്നെ ഒരു ചായയും കുടിച്ച് കയ്യില്‍ ഉണ്ടായിരുന്ന രണ്ട് കുപ്പികളില്‍ വെള്ളം എടുത്ത് പതുക്കെ പുറത്തേക്കിറങ്ങി. ചുറ്റും നിരീക്ഷിച്ചു, മെട്രോ റെയില്‍ കടന്നു പോകുന്നുണ്ട് തൊട്ടടുത്ത് കൂടെ. ഹവ മഹല്‍ തൊട്ടു യാത്ര തുടങ്ങണം എന്ന് തീരുമാനിച്ചു.

വന്നിറങ്ങിയതല്ലേ ഉള്ളു, അതുകൊണ്ട് തുടക്കം യൂബര്‍ ടാക്‌സി വഴി തുടങ്ങാമെന്ന് വെച്ചു. പക്ഷെ ബുക്ക് ചെയ്ത 3 ടാക്‌സികളും ലേറ്റ് ആകും എന്നതുകൊണ്ട് ഒന്നിന് പുറകെ ഒന്നായി കാന്‍സല്‍ ചെയ്തു. ജുഗ്‌നു ഓട്ടോ നോക്കിയിട്ട് കിട്ടുന്നുമില്ല. എങ്കില്‍ ആദ്യം വിശപ്പിന്റെ വിളിക്ക് കാത് കൊടുക്കാം എന്ന് തീരുമാനിച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍ വശത്ത് കണ്ട ഹോട്ടലുകളില്‍ ഒന്നിലേക്ക് നടന്നു. ചോള ബട്ടൂരക്ക് ഓര്‍ഡര്‍ കൊടുത്ത് ഒരു പാട്ടും കേട്ട് ഞാന്‍ അകലേക്ക് നോക്കിക്കൊണ്ടിരുന്നു. ആ പാട്ടിന്റെ ഇടയിലൂടെ വേറെ ഒരു സംഗീതം കേറി വരുന്നത് പോലെ, ”അവനവന്‍ കുരുക്കുന്ന”. ഇല്ല തോന്നിയതാകാം. പേഴ്‌സ് എടുത്ത് നോക്കി പൈസ ഉണ്ട്, 300 രൂപയോളം. അതില്‍ നിന്നും പൈസയും കൊടുത്ത് കടക്കാരനോട് ഹവ മഹലില്‍ പോകാന്‍ ബസ് കിട്ടുമോന്നു ചോദിച്ചപ്പോള്‍ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പും ബസ് നമ്പറും പറഞ്ഞു തന്നു. ബസ് എന്ന് പറയാന്‍ പറ്റില്ല, നമ്മുടെ നാട്ടിലെ ബസിന്റെ മൂന്നില്‍ ഒന്ന് വലിപ്പമുള്ള ഒരു വണ്ടി. കണ്ടക്ടറോട് ഹവ മഹല്‍ എത്തുമ്പോള്‍ പറയാന്‍ പറഞ്ഞേല്‍പ്പിച്ചു. അയാള്‍ ഇടം എത്തിയപ്പോള്‍ അറിയിച്ചപ്പോള്‍ 10 രൂപ കൊടുത്ത് അവിടെ ഇറങ്ങി.

ഹവ മഹലിലേക്ക് പോകുന്ന വഴി ചോദിച്ചപ്പോള്‍ കരുണാമയനായ ഒരുവന്‍ വന്നു ചൂണ്ടി കാണിച്ചു തന്നു. കൂട്ടത്തില്‍ ഒരു ഉപദേശവും തന്നു- ‘ഇവിടെ ഒന്നും കാണാനില്ല കുട്ടി, കുറച്ചൂടെ മുന്നോട്ട് നടന്നാല്‍ ജന്ദര്‍ മന്ദറും സിറ്റി പാലസും ഉണ്ട്, തൊട്ടടുത്ത് തന്നെ പര്‍ച്ചെസിനു രാജസ്ഥാനി മാര്‍ക്കറ്റും ഉണ്ട്.’ നാട്ടുകാരെയും വീട്ടുകാരെയും അനുസരിക്കാത്ത നമ്മള്‍ ഒരു രാജസ്ഥാനിക്ക് വഴങ്ങുകയോ ഇല്ലേയില്ല. ഞാന്‍ ഹവ മഹലില്‍ പോകാന്‍ തീരുമാനിച്ചു. 50 രൂപ പ്രവേശന ഫീസായി നല്‍കി അതിനുള്ളിലേക്ക് കടന്നു. പുറം ലോകം അത്ര വിധിച്ചിട്ടില്ലാത്ത രാജകൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേകം തയ്യാര്‍ ചെയ്ത കൊട്ടാരസമുച്ചയ ഭാഗമാണ് ഹവ മഹല്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കൊട്ടാരം ചുവപ്പും പിങ്ക് നിറവുമുള്ള കല്ലുകൊണ്ടാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വര്‍ണങ്ങള്‍ എനിക്ക് അത്ര പരിചിതമല്ല. അതുകൊണ്ട് ആയിരിക്കണം എനിക്ക് പലപ്പോഴും ഈ പിങ്ക് എന്ന നിറത്തേക്കാള്‍ കാവി നിറത്തോടാണ് എനിക്ക് ആ കല്ലുകള്‍ സാദൃശ്യം തോന്നിയത്. ആ കല്ലുകള്‍ മാത്രമല്ല ജെയ്പൂര്‍ നഗരത്തിലെ കെട്ടിടങ്ങളുടെ നിറവും എനിക്ക് കാവി നിറമായാണ് തോന്നിയത്.

അഞ്ച് നിലയിലായി ഉയരം കൂടുതോറും വലുപ്പം കുറയുന്ന പിരമിഡ് ആകൃതിയിലാണ് ഹവ മഹലിന്റെ നിര്‍മാണം. ഒന്നാം നിലയില്‍ എത്തിയപ്പോള്‍ തൊട്ടു മുകളിലെ കിളിവാതിലിലൂടെ ആരോ വെറുതെ വിളിക്കുന്ന. എനിക്ക് വളരെ കൗതുകം തോന്നി, വിനോദ സഞ്ചാരികളുടെ കൂട്ടത്തിലെ ഏതോ പെണ്‍കുട്ടികളുടെ കുസൃതി. പുറമേ നിന്ന് എത്ര ശ്രമിച്ചാലും കാഴ്ച്ച മറക്കുന്ന രീതിയിലാണ് കിളി വാതിലുകളുടെ നിര്‍മിതി. എത്രയോ രാജകുമാരികളുടെയും അന്തഃപുര സുന്ദരികളുടെയും നോട്ടങ്ങള്‍ വീണ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. മുകളിലേക്ക് കയറേണ്ട ഇടനാഴികളില്‍ നടക്കുമ്പോള്‍ വഴുക്കാതിരിക്കാന്‍ ഏകദേശം ഒരിഞ്ച് ഇടവിട്ട് ചാലുകള്‍. ഒരിടത്ത് പല വര്‍ണത്തിലുള്ള ഗ്ലാസ്സുകള്‍ കൊണ്ട് അലങ്കരിച്ച ജാലകങ്ങള്‍ കണ്ടു. സൂര്യപ്രകാശം തട്ടുമ്പോള്‍ ആ മുറികളില്‍ വര്‍ണവിസ്മയം ഒരുങ്ങും. ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ ചുറ്റും നോക്കി. തെരുവുകളും ആരവല്ലി നിരകളും, കോട്ടകളും കണ്ണിനു ദൃശ്യ വിരുന്നാണ്. കുറച്ചു നേരം എല്ലായിടത്തും ചിലവഴിച്ച് ഞാന്‍ പതുക്കെ ഹവ മഹലിനു പുറത്തേക്ക് വന്നു.

അടുത്ത ലക്ഷ്യം ജന്തര്‍ മന്തറാണ്. നടക്കാവുന്ന അകലമേ ഉള്ളു. അവിടെ എത്തി പ്രവേശനത്തിനായി പണം അടക്കാന്‍ ചെന്നപ്പോള്‍ ഇന്നത്തെ ദിവസം ഫ്രീ എന്ന് പറഞ്ഞു അവിടത്തെ ഉദ്യോഗസ്ഥര്‍. എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചു. ഈ ലോകത്തില്‍ എന്തിനും എന്തെങ്കിലും കാരണം ഉണ്ടായിരിക്കും. ഇവിടെയും അത് ഉണ്ട്, ഞാന്‍ മനസിലാക്കാന്‍ പോകുന്നതെ ഉള്ളു ആ കാരണം. 19 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ശേഖരങ്ങളാണ് നമുക്ക് ജന്തര്‍ മന്തറില്‍ കാണാന്‍ കഴിയുക. ജന്തര്‍ മന്തര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക അണ്ണാ ഹസാരെയും ദല്‍ഹിയിലെ അദ്ദേഹത്തിന്റെ സമര കേന്ദ്രവുമായിരുന്ന ജന്തര്‍ മന്തര്‍ ആയിരിക്കും. ശാസ്ത്ര ജ്ഞാനം കമ്മിയായത് കൊണ്ട് ഓരോ യന്ത്രങ്ങളെ കുറിച്ചു വിശദീകരിച്ച് ഞാന്‍ തെറ്റായ അറിവുകള്‍ പകരാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒന്ന് ഉറപ്പ് പറയാം ഒരു ഗൈഡിന്റെ വിശദീകരണത്തോട് കൂടി ഒന്ന് ചുറ്റി കാണുകയാണെങ്കില്‍ ജ്യോതിശാസ്ത്രത്തിലെ ഭാരതീയ വൈഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് മതിപ്പ് തോന്നാന്‍ ഇടയുണ്ട്. എല്ലാം ചുറ്റി കണ്ടതിനു ശേഷം അവിടെന്നു ഇറങ്ങി സിറ്റി പാലസിലേക്ക്.

സിറ്റി പാലസിലേക്കുള്ള പ്രവേശന ഫീസ് 130 രൂപയാണ് എന്ന് കണ്ടു. ടിക്കറ്റ് എടുത്ത് അകത്ത് കടന്നു, കാഴ്ച്ചകളുടെ ഒരു ചെറു പൂരമുണ്ട് സിറ്റി മഹലില്‍. ചെറിയ ക്ഷീണം തോന്നുന്നതുകൊണ്ട് അല്‍പനേരം ഇരിക്കാം എന്ന് കരുതി. ആ ഇടവേളയില്‍ ഫോണ്‍ കയ്യില്‍ എടുത്തു, ഫേസ്ബുക്കിലും വാട്‌സപ്പിലും കാര്യമായി പരതി, അപ്പോഴാണ് പതിയിരുന്ന അപകടത്തെ കുറിച്ച് വ്യക്തമായ ബോധ്യം വന്നത്. തലേ ദിവസം മുതല്‍ വന്ന എന്നാല്‍ ശ്രദ്ധിക്കാത്ത മെസേജുകള്‍- ബാങ്ക് ഇടപാടുകളെയും എടിഎം നിരോധനത്തെയും കുറിച്ചുള്ള വാര്‍ത്തകളടങ്ങിയ മെസേജുകള്‍. കുറച്ചു നേരം മുന്‍പ് ഒരു സ്റ്റാറ്റസ് ഇട്ടപ്പോള്‍ ഒരു സുഹൃത്ത് സൂചിപ്പിച്ചതാണ്, എന്നാല്‍ അത് 500, 1000 നോട്ടുകളുടെ നിരോധനം മാത്രമായി ഞാന്‍ വ്യാഖ്യാനിച്ച് ആശ്വസിച്ചിരിക്കുകയായിരുന്നു. എന്റെ കയ്യില്‍ അത്തരം വലിയ നോട്ട് ഇല്ലാത്തത് കൊണ്ട് അതെനിക്ക് ബാധകം അല്ല എന്ന് വ്യാജപുളകം കൊണ്ടിരുന്നു. അത്തരം നോട്ടുകള്‍ കൈവശം വയ്ക്കുന്ന മണ്ടന്മാരായ ”പണക്കാരെ” ഓര്‍ത്ത് ഞാന്‍ ചെറുതായി ഊറി ചിരിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്. ഞാന്‍ വെറുതെ എന്റെ പോക്കറ്റിലേക്ക് നോക്കി, 2 പത്ത് രൂപ നോട്ടുകളും പിന്നെ കുറച്ച് രണ്ട് രൂപ തുട്ടുകളും.

നമുക്ക് മാറ്റാന്‍ അല്‍പം പോലും സാധിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ആകുലപ്പെടരുതെന്നാണ് എന്റെ ആപ്തവാക്യം. ഞാന്‍ പതുക്കെ എഴുന്നേറ്റു കാഴ്ചകളിലേക്ക് കടന്നു. കൊട്ടാരങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടുന്ന ഒരു സമുച്ചയമാണ് സിറ്റി മഹല്‍. പ്രവേശന കവാടത്തില്‍ വെച്ച് കാവല്‍ക്കാരന്‍ എന്റെ കയ്യിലുള്ള ബാഗ് ലോക്കറില്‍ വെക്കാന്‍ നിര്‍ദേശിച്ചു. സുഗമമായ സഞ്ചാരത്തിനു ബാഗ് തടസമാകുമെന്നാണ് കാവല്‍ക്കാരന്‍ ഉപദേശം സ്വീകരിച്ച് ഞാന്‍ ബാഗ് ഒരു ലോക്കറില്‍ വെച്ചതിനു ശേഷം നേരെ നടന്നു. ആദ്യം നാം എത്തിപെടുക മുബാറക് മഹല്‍ എന്ന കൊട്ടാരത്തിലാണ്. രാജാവിന്റെ വേഷഭൂഷാധികള്‍, കാര്‍പെറ്റുകള്‍ എന്നിവ നയന മനോഹരം തന്നെ. നല്ല ഒരു പോളോ ടീം ഉണ്ടായിരുന്നു ആ പഴയ കാലഘട്ടത്തില്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. വേനലിലും മഞ്ഞു കാലത്തും കളിക്കുന്ന വസ്ത്രങ്ങളുടെ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. അവിടത്തെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഞാന്‍ പതിയെ ഞാന്‍ അടുത്ത ഇടത്തേക്ക് നീങ്ങി.

പല വിധത്തിലുള്ള ആയുധങ്ങളുടെ കൂമ്പാരമായ ആയുധപ്പുരകളിലായിരുന്നു എത്തിപ്പെട്ടത്. തോക്കുകള്‍, വെടിമരുന്നു സൂക്ഷിക്കാനുള്ള ചിത്രപണികളാല്‍ അലംകൃതമായ ചെറിയ കുപ്പികള്‍ അമ്പുകള്‍, കത്തികള്‍, വാളുകള്‍, കുന്തങ്ങള്‍. ഇവയെല്ലാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് തോന്നി മനുഷ്യനെ എങ്ങനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയും എന്നതില്‍ നമ്മള്‍ ഒരുപാട് ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്. അവിടെ നിന്ന് ഇറങ്ങി ചന്ദ്ര മഹലിലെക്ക് നീങ്ങി ഞാന്‍. ഏഴു നിലകളുള്ള കൊട്ടാരം, അതിന്റെ ഏറ്റവും ഉയരത്തില്‍ രാജ പതാക പാറി കളിക്കുന്നു. ആ കൊട്ടാരത്തിന്റെ മൂലകളിലൂടെ ഞാന്‍ നടന്നു. അവിടെ നിന്ന് ഇറങ്ങി ഞാന്‍ പോയത് ദിവാന്‍-ഇ-ആം എന്ന തുറന്ന ഹാളിലേക്ക്. ആ ഹാളിലേക്കുള്ള വഴിയുടെ ഇരു വശത്തും വലിപ്പം കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച രണ്ട് ഭീമന്‍ വെള്ളി ജാറുകള്‍ ഇരിക്കുന്നുണ്ട്. സിറ്റി പാലസിന്റെ ഉള്‍വശത്ത് തന്നെ സുവനീറുകളും വസ്ത്രങ്ങളും പാദരക്ഷകളും വില്പനയ്ക്ക് ലഭ്യമാണ്. അതിനോടൊക്കെ ചേര്‍ന്നു തന്നെ പാവകൂത്ത് നടക്കുന്നുണ്ട്. ആളുകളുടെ ലഭ്യത അനുസരിച്ച് അവര്‍ സന്നദ്ധരാകും പാവകൂത്ത് പ്രദര്‍ശനത്തിനു. എല്ലായിടങ്ങളും ഓടിച്ച് കണ്ട് കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് സിറ്റി മഹലില്‍ നിന്ന് ബാഗും എടുത്ത് പുറത്തിറങ്ങാന്‍ തോന്നി.

ഇനിയെന്ത്? എന്നത് ഒരു ചോദ്യമായി. ഉത്തരങ്ങള്‍ ഒന്നും മനസില്‍ വന്നില്ല. കയ്യിലിരിക്കുന്ന ചില്ലറ ഒക്കെ കൂട്ടി കൂടി വന്നാല്‍ 30 രൂപയുണ്ടാകും. അടുത്ത ദിവസവും പണം ലഭിക്കാന്‍ സാധ്യതയും ഇല്ല. അതിനു ശേഷം എപ്പോ കിട്ടും എന്നത് അറിയുകയുമില്ല. തിരിച്ച് ഞാന്‍ രാജസ്ഥാനി മാര്‍ക്കറ്റിലേക്കുള്ള വഴിയെ നടന്നു. അതിനു ശേഷം കുറച്ച് നേരം ഇരുന്നു, ഭാവി പരിപാടികള്‍ ആലോചിക്കാന്‍. നേരം 3 മണി ആകാറായി. ചായ കുടിക്കാന്‍ കൊതി തോന്നി. എങ്കിലും ഞാന്‍ ആ ആഗ്രഹത്തെ ഒന്നമര്‍ത്തി പിടിച്ചു. ഗൂഗിളില്‍ എടുത്ത് നോക്കി ജല മഹല്‍ അടുത്താണ്, കാണാന്‍ ചാര്‍ജും ഇല്ല. ജായ്ഗഡ് കോട്ട, അമീര്‍ കോട്ട, നാഹര്‍ഗഡ് കോട്ട. മുന്നും ഒരു ചോദ്യചിഹ്നമായി. പ്രവേശന ഫീസ് കൊടുക്കാന്‍ പണം തികയില്ല. എന്ത് ചെയ്യും? അടുത്ത ദിവസത്തെ അജ്മീര്‍, പുഷ്‌കര്‍ യാത്രയ്ക്ക് മിനിമം 20 രൂപയെങ്കിലും കരുതല്‍ വേണ്ടേ! അപ്പോള്‍ ജല മഹല്‍ ഒഴിച്ചുള്ള ജൈപൂറിലെ കാഴ്ച്ചമോഹങ്ങള്‍ ഉപേക്ഷിക്കുകയല്ലാതെ എന്റെ മുന്നില്‍ വേറൊരു നിര്‍വാഹവുമില്ലായിരുന്നു.

ചെറിയൊരു നിരാശബോധത്തോടെ ഞാന്‍ ഒരു ജുഗ്‌നു ഓട്ടോ ബുക്ക് ചെയ്തു. പേടിഎം വഴി ആണ് പണമിടപാട് എന്ന് നേരത്തെ സൂചിപ്പിച്ചപ്പോള്‍ അയാള്‍ ഒരു മടിയും കൂടാതെ സവാരിക്ക് സമ്മതിച്ചു. ജലമഹലിനു മുന്നില്‍ എന്നെ ഇറക്കി. മനസു കുളിരുന്ന തടാകം, മാന്‍ സാഗര്‍ തടാകം. അതിന്റെ നടുക്കാണ് ജല്‍ മഹല്‍ എന്ന കൊട്ടാരം. കാഴ്ചകള്‍ കൊണ്ട് മനം നിറക്കാന്‍ ഞാന്‍ ആ തടാകത്തിനു ചുറ്റും നടന്നു. പന്നികള്‍ തടാകത്തിന്റെ ഓരത്ത് വെള്ളത്തിലൂടെ ചെറുമീനുകളെ പിടിക്കുന്ന കാഴ്ച്ച ഞാന്‍ കുറെ നേരം നോക്കി നിന്നു. തടാകത്തിലെ മീനുകള്‍ക്ക് തീറ്റ കൊടുത്ത് രസിക്കുന്നുണ്ട് ചില ആളുകള്‍, അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അത്തരം തീറ്റകള്‍ വില്‍ക്കുന്ന മനുഷ്യര്‍ തടാകത്തിന്റെ കരയില്‍ ഇരുപ്പുണ്ട്. മൈദ നനച്ച ചെറു ഉരുളകള്‍ ആണ് തീറ്റകള്‍ ആയി 10 രൂപക്ക് ഓരോ കടലാസ്സ് പാക്കറ്റില്‍ അവര്‍ വില്‍ക്കുന്നത്. എന്നോട് വാങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയുടെ അര്‍ഥം അവര്‍ക്ക് മനസിലാകാന്‍ തരമില്ല. ആരവല്ലി പര്‍വത നിരയുടെ താഴ്വരയിലാണ് മാന്‍ സാഗര്‍ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ വശങ്ങള്‍ കമ്പി വേലി കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. കുറെ നേരം ഞാന്‍ അവിടെ ചിലവഴിച്ചു.

അവിട് നിന്ന് ദൃശ്യമാകുന്ന കോട്ടകളെ നോക്കി കുറെനേരം വെറുതെ നിന്നു. കോട്ടകളില്‍ കയറിയില്ലെങ്കില്ലും അവിടെ വരെ വെറുതെ പോയാലോ എന്ന ആഗ്രഹം ഉദിച്ചു. ക്യാബുകളോ ഓട്ടോകളോ ബുക്ക് ചെയ്യാന്‍ ഫോണ്‍ എടുത്ത ഞാന്‍ നിരാശനായി, മൊബൈല്‍ ഫോണ്‍ ചാര്‍ജ് അപ്പോഴേക്കും തീര്‍ന്നിരുന്നു. അങ്ങനെ ആ മോഹവും വെറുതെയായി. അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതില്‍ മനസ് ചെറുതായി പരിതപിച്ചു. ഇനി തിരിച്ച് ജയ്പൂര്‍ സിറ്റിയിലേക്ക് പോകാമെന്ന് വെച്ചു. ബസ് തന്നെ ശരണം, പക്ഷെ അതിന് കയ്യിലുള്ള 30 രൂപയില്‍ നിന്ന് ചെലവഴിച്ചിട്ട് വേണമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്തോ പോലെയായി. താമസം ബുക്ക് ചെയ്തിരിക്കുന്നത് ജയ്പൂര്‍ ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലില്‍. ഹോസ്റ്റല്‍ ചാര്‍ജ് വെറും 172 രൂപ. ഓണ്‍ലൈനായി ചാര്‍ജ് അടക്കുകയും ചെയ്യാം. വഴിയില്‍ കണ്ട ഒരാളോട് അവിടേക്ക് പോകുന്ന ബസ് നമ്പര്‍ ചോദിച്ചു. അയാള്‍ എനിക്ക് വേണ്ടി ആ റോഡിലൂടെ വരുന്ന വണ്ടിക്കാരോട് അങ്ങോട്ട് കൊണ്ടുപോകുവാന്‍ ചോദിച്ച് കൊണ്ടിരുന്നു, അവസാനം എന്നെ ഒരു വണ്ടിയില്‍ കേറ്റി വിട്ടു.

ഇടക്ക് വെച്ച് ആ വണ്ടി സബ് ന്യൂട്രല്‍ വീഴുന്നു എന്ന കാരണം കൊണ്ട് ഒരു വശത്തേക്ക് ഒതുക്കിയിട്ടത് വെറും യാദൃശ്ചികം! അടുത്ത ബസ് പിടിച്ച് പോയ്‌ക്കോളാന്‍ പറഞ്ഞപ്പോള്‍ കയ്യില്‍ വേറെ കാശ് ഇല്ലെന്നു പറഞ്ഞു, എന്റെ ബാഗും ഉടുപ്പില്‍ കൊളുത്തിയ കൂളിംഗ് ഗ്ലാസും കണ്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ലെങ്കിലും എന്റെ കണ്ണിലെ ആര്‍ദ്രത അവര്‍ കണ്ട് കാണും. എന്നെയും വേറെ 4 പേരെയും അടുത്ത ബസില്‍ കേറ്റി വിട്ടു. ബാക്കിയുള്ളവര്‍ ഇതിനകം സ്ഥലം വിട്ടിരുന്നു. ഹോസ്റ്റലിനു അടുത്ത് വണ്ടി ഇറങ്ങി. ജന്‍പഥ് റോഡ്, വിധാന്‍ സഭയിലേക്ക് അല്‍പ ദൂരം മാത്രമേ ഉള്ളു അവിടെന്നു. ദീപാലംകൃതമായ വിധാന്‍ സഭ നമുക്ക് വ്യക്തമായി കാണാം അവിടെ നിന്നും. ഹോസ്റ്റലിലേക്ക് പതുക്കെ നടന്നു, സെക്യൂരിറ്റി ചോദ്യങ്ങള്‍ ചോദിച്ചു. കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. ”എന്താ പേര്?” എന്ന് ഹിന്ദി ചുവയുള്ള മലയാളത്തില്‍ ചോദ്യം. ഞാന്‍ അമ്പരന്നു പോയി. ”ചൂട് ബെള്ളം ബേനോ?” എന്ന് ചോദിച്ച് എന്നെ വീണ്ടും അദ്ദേഹം ഞെട്ടിച്ചു. പിന്നെ എന്റെ കയ്യില്‍ നിന്ന് ബുക്കിംഗ് സ്ലിപ് വാങ്ങി പുള്ളി ഒറ്റക്ക് പോയി മാനേജരോട് സംസാരിച്ചു.

ആ സമയം എന്തൊക്കെ ചിന്തകളായിരുന്നു എന്ന് എനിക്ക് പറയാനോ എഴുതാനോ സാധിക്കുന്നില്ല. എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് പുറത്തോട്ട് വന്ന് റിസപ്ഷനിസ്റ്റ് പയ്യനോട് എന്റെ സുഹൃത്താണ്, കേരളത്തില്‍ നിന്ന് വന്നതാണ് എന്നൊരു ഡയലോഗും സെക്യൂരിറ്റി നടത്തി. വിമുക്ത ഭടനായ അദ്ദേഹം കേരളത്തിലും കര്‍ണാടകത്തിലും ജോലി ചെയ്തിട്ടുണ്ട്, ഒരു കര്‍ണാടകക്കാരന്‍ മുതലാളിയുടെ കൂടെ. കണ്ണൂര്‍, കാസര്‍ഗോഡ് പുള്ളിക്ക് നല്ല പരിചയം ഉണ്ട്. കുറെ നേരം സംസാരിച്ചതിനു ശേഷം ഞാന്‍ റൂമിലേക്കേ പോയി. പതിയെ ബാഗിനൊപ്പെ ചിന്തകളെയും താഴ്ത്തിവച്ച് ഒരു കുളി പാസാക്കി പുറത്തേക്ക് നടക്കാന്‍ ഇറങ്ങി. നാളെ അജ്മീര്‍, പുഷ്‌കര്‍ യാത്ര എങ്ങനെ സാധ്യമാക്കും എന്നത് വലിയൊരു ചോദ്യമായുണ്ട്, ഉറങ്ങുന്നതിനു മുന്‍പ് അതില്‍ ഒരു തീരുമാനമാക്കാന്‍ മനസിനെ പറഞ്ഞേല്‍പ്പിച്ച് ഞാന്‍ ആ രാജവീധികളിലൂടെ വെറുതെ നടക്കാന്‍ ഇറങ്ങി. വിലപ്പെട്ട ആ 20 രൂപ ഞാന്‍ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചു, ബാഗില്‍ വെച്ച് കള്ളന്മാര്‍ക്ക് എടുക്കാന്‍ ഒരു അവസരം കൊടുക്കാന്‍ എനിക്ക് മനസു വരുന്നില്ല ആ നോട്ടുകളെ…മഞ്ഞു മൂടിയ വഴികളിലൂടെ പാട്ടിനനുസരിച്ച് തലയും ആട്ടി ആട്ടി ഞാന്‍ ഒരു നേര്‍രേഖയിലെന്നോണം നടന്നു…

(ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ്‌ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനെറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍