ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇപ്പോള്‍ ഇസ്ലാമിക സ്‌റ്റേറ്റ് ജിഹാദികള്‍ തലകൊയ്തു എന്ന് വിശ്വസിക്കപ്പെടുന്ന രണ്ടാമത്തെ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ട്‌ലോഫുമൊപ്പം പ്രവര്‍ത്തിക്കാന്‍ ടൈംസ് മാസികയുടെ എഡിറ്റര്‍ എന്ന നിലയില്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. സിറിയന്‍ പട്ടണമായ അലെപ്പോയുടെ പ്രാന്തപ്രദേശത്തേക്ക് റിപ്പോര്‍ട്ടിംഗിനായി പോയ സോലോഫ് എന്ന് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ 2013 ആഗസ്റ്റിലാണ് അപ്രത്യക്ഷനായത്.
അദ്ദേഹത്തെ സുവ്യക്തമായി അറിയാമെന്ന് അവകാശപ്പെടാന്‍ എനിക്കാവില്ല. അതുപോലെ തന്നെ, കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീവ്രവേദനയുടെ ആഴമളക്കാനും എനിക്കാവില്ല. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു പ്രദേശത്തേക്ക് നിരന്തരം യാത്ര ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരം വിശദീകരിക്കാനുള്ള ഉള്‍ക്കാഴ്ചയും എനിക്കില്ല.
ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍പ്പണവും അതിന്റെ പരപ്പും ചൂണ്ടിക്കാട്ടുക മാത്രമേ എനിക്ക് ഇപ്പോള്‍ സാധിക്കൂ. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലാണ് ഉണ്ടായിരുന്നത്. മുഅമര്‍ ഗദ്ദാഫിയുടെ സ്വേച്ഛാധിപത്യത്തിന്റെ അന്ത്യത്തിന് ശേഷം രാജ്യം അരാജകത്വത്തിന്റെ ആഴങ്ങളിലേക്ക് നിപതിയ്ക്കുന്നതിന്റെ ദുരന്തത്തെ കുറിച്ച് അദ്ദേഹം അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അപ്പോള്‍. അവിടെ സംഭവിക്കുന്ന ആയുധങ്ങളുടെ വ്യാപനത്തെ കുറിച്ചും ഇസ്ലാമിക് സായുധസംഘങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും വളര്‍ച്ചയില്‍ വിളറി നില്‍ക്കുന്ന അവിടുത്തെ ദുര്‍ബലമായ കേന്ദ്ര സര്‍ക്കാരിനെ കുറിച്ചുമുള്ള കനപ്പെട്ട ലേഖനങ്ങള്‍ അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ദുരന്തസൂചകങ്ങളായ മുന്നറി യിപ്പുകളായിരുന്നു. വിവിധ നിരകളിലുള്ള ഇസ്ലാമിസ്റ്റുകളും നഗര, ഗോത്ര സായുധസംഘങ്ങളും നടത്തുന്ന താഴ്ന്ന തരത്തിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ് ലിബിയ ഇപ്പോള്‍. രാജ്യത്തിന്റെ യഥാര്‍ത്ഥ അധികാരികളാണെന്ന് രണ്ട് ശത്രു സര്‍ക്കാരുകള്‍ അവകാശപ്പെടുന്നു; രണ്ടു കക്ഷികളും പരിഹാസ്യമാം വിധം ദുര്‍ബലരുമാണ്.
2012 ലെ കുറച്ചുകൂടി പ്രതീക്ഷാ നിര്‍ഭരമായ ഒരു ഘട്ടത്തില്‍, ഗദ്ദാഫിയുടെ ആയുധപ്പുരകള്‍ ശൂന്യമാക്കുന്നതിന്റെ ഭാഗമായി അണപൊട്ടിച്ച ആയുധങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ അന്നത്തെ പുത്തന്‍കൂറ്റുകാരായ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെ കുറിച്ച് സോട്ട്‌ലോഫ് നിരീക്ഷിച്ചു. ആയുധം മടക്കി നല്‍കുന്നതിനായി പോരാളികള്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ഭാഗ്യക്കുറി ടിക്കറ്റുകളെയും ഐപാഡുകളെയും കുറിച്ച് അദ്ദേഹം നര്‍മ്മരസത്തോടെ എഴുതി.
എന്നാല്‍ അത്തരം ശ്രമങ്ങളും പരാജയപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ‘ഞങ്ങളുടെ ആയുധങ്ങള്‍ തിരിച്ചു നല്‍കേണ്ട കാര്യമില്ല,’ ഒരു ബെന്‍ഗാസി സൈനിക നേതാവ് സോട്ട്‌ലോഫിനോട് പറഞ്ഞു. ആ റിപ്പോര്‍ട്ട് ഇങ്ങനെ അവസാനിക്കുന്നു: ‘അവര്‍ അത് തിരിച്ചേല്‍പ്പിക്കാതിരിക്കുന്നിടത്തോളം കാലം ആയുധങ്ങള്‍ ശേഖരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട ഒന്നായി തുടരും.’
ഗദ്ദാഫിക്ക് ശേഷമുള്ള ശൂന്യതയില്‍, സെപ്റ്റംബര്‍ 11ന് ബെന്‍ഗാസിയിലെ യുഎസ് നയതന്ത്ര കാര്യാലയത്തില്‍ നടന്ന ആക്രമണത്തെ കുറിച്ച് സോട്ട്‌ലോഫ് ടൈമിന് വേണ്ടി ദീര്‍ഘ ലേഖനങ്ങള്‍ എഴുതി. ലിബിയ എന്ന രാജ്യത്തെ മൊത്തത്തില്‍ തുറന്നു കാട്ടുന്നതിന്റെ ഭാഗമായി, വധങ്ങള്‍ സൃഷ്ടിക്കുന്ന ഓളങ്ങളെ കുറിച്ചും രാജ്യത്തെ ഏറ്റഴും ഉയര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്മാരുടെ നേരെയുള്ള ആക്രമണങ്ങളെ കുറിച്ചുമുള്ള സോട്ട്‌ലോഫിന്റെ ശ്രദ്ധാപൂര്‍വമായ പുരാവൃത്തങ്ങള്‍ക്ക് പക്ഷെ അമേരിക്കന്‍ ജനത വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല.
‘നിലവില്‍ തന്നെ ആഴത്തില്‍ അപര്യാപ്തമായിരുന്ന സിറിയയുടെ പൗര സ്ഥാപനങ്ങളെ 2011 ലെ എട്ടുമാസം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം നാമമാത്രമാക്കി,’ 2012 നവംബറില്‍ സോട്ട്‌ലോഫ് എഴുതി. ‘ക്രമം ഉറപ്പാക്കാന്‍ ഒരു സുരക്ഷ സ്ഥാപനങ്ങളും ഇല്ലാതിരിക്കുകയും പ്രതികളെ വിചാരണ ചെയ്യാന്‍ സാധിക്കാത്ത വിധം കാര്യക്ഷമതയില്ലാത്ത ഒരു നിയമസംവിധാനം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, തങ്ങളുടെ രാജ്യം തങ്ങളുടെ മുന്നില്‍ തകര്‍ന്ന് വിഴുമെന്ന് സിറിയക്കാര്‍ ഭയക്കുന്നു.’
ഈജിപ്തും ഇസ്രായേലും യെമനും ഉള്‍പ്പെടെ അറബ് ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നും സോട്ട്‌ലോഫ് റിപ്പോര്‍ട്ട് ചെയ്തു. ജീവിതത്തിന്റെ അവസാന വര്‍ഷം അദ്ദേഹം സിറിയന്‍ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യത്തിനകത്തു നിന്നുള്ള സംഘര്‍ഷങ്ങളെ കുറിച്ചും അതിര്‍ത്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും അദ്ദേഹം റിപ്പോര്‍ട്ടുകള്‍ അയച്ചു. ‘അവസാനമില്ലാത്ത യുദ്ധത്തി്‌ന്റെ വേദിയിലെ നടന്‍മാരാണ് തങ്ങള്‍ എന്ന ഭയത്തോടെ’ അലെപ്പോയിലെ ഭക്ഷണ വിതരണകേന്ദ്രത്തിലെ ക്യൂവില്‍ നില്‍ക്കുന്ന ആളുകളോടൊപ്പമുള്ള തന്റെ അനുഭവങ്ങളെ കുറിച്ച് ഫോറിന്‍ പോളിസില്‍ അദ്ദേഹം മറക്കാനാവാത്ത ലേഖനങ്ങള്‍ എഴുതി. പ്രസിഡന്‍റ് ബാഷര്‍ ആസാദിന്റെ സര്‍ക്കാരിനെതിരെ സിറിയയിലെ ‘മിതവാദികളായ’ വിമതര്‍ പോരാടിക്കൊണ്ടിരുന്ന സമയത്ത് സിറിയയുടെ യുദ്ധം തകര്‍ത്ത വാണിജ്യ തലസ്ഥാനത്തേക്ക് നടത്തിയ പത്ത് ദിവസത്തെ യാത്രയുടെ ഉല്‍പന്നമായിരുന്നു ആ ലേഖനം. ക്രിസ്തുമസിന്റ തലേദിവസമാണ് അത് പ്രസിദ്ധീകരിച്ചത്.
‘ഞങ്ങള്‍ കന്നുകാലികളല്ല, മനുഷ്യരാണ്,’ പിറ്റ റൊട്ടിയുടെ റേഷന് വേണ്ടിയുള്ള ക്യൂവില്‍ ഉന്തും തള്ളും നടക്കുന്നതിനിടയില്‍ ഇരുവരും നില്‍ക്കുമ്പോള്‍, ഒരു ആലെപ്പോ നിവാസി സോട്ട്‌ലോഫിനോട് പറഞ്ഞു. ‘പക്ഷെ ഈ യുദ്ധം ഞങ്ങളിലെ മനുഷ്യത്വത്തെ നിശബ്ദമായി നിഗ്രഹിക്കുകയാണ്, ഞങ്ങള്‍ക്ക് നേരെ ഒറ്റ വെടിപോലും ഉതിര്‍ക്കാതെ തന്നെ.’