അഴിമുഖം പ്രതിനിധി
കഴക്കൂട്ടത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ടെക്കികളുടെ ഹാഷ്ടാഗ് കാമ്പയിന്‍. ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി യുടെ നേതൃത്വത്തിൽ ആണ് ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിച്ചത്. ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിൻ ആണ് ഈ മാസം 17ന് ആണ് ആരംഭിച്ചത്. നിരവധി ടെക്കികൾ കഴക്കൂട്ടം സ്റ്റെഷനിൽ വച്ച് തന്നെ ഈ കാമ്പയിനില്‍ അണി ചേർന്നു.
ടെക്നോപാർക്കിലെ ജീവനക്കാരുടെ യാത്ര ക്ലേശങ്ങളും അതെങ്ങനെ അവരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്ന് പൊതു സമൂഹത്തെയും ഭരണാതികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റെഴ്സ് (LIBERATORS) എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചാണ് മൂന്നു വർഷം മുൻപ് പ്രതിധ്വനി ആദ്യമായി ടെക്കി-ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തത്.
കൂടുതൽ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പ്രതിധ്വനി കാമ്പയിൻ നടത്തുകയും 6000ഓളം ജീവനക്കാരിൽ നിന്ന് ഒപ്പ് ശേഖരിക്കുകയും ചെയ്തിരുന്നു. അതിന്റെ കൂടി ഭാഗമായി ഏഴ് ട്രെയിനുകള്‍ക്കു കൂടി സ്റ്റോപ്പ് ലഭിക്കുകയും കഴകൂട്ടം റെയിൽവേ സ്റ്റെഷന്റെ വരുമാനം 25 ഇരട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ചെന്നൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കു കൂടി സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ ആയിരക്കണക്കിനു ടെക്കി കളുടെ ദുരിതത്തിനും അതോടൊപ്പം നഗരത്തിലെ ഗതാഗത കുരുക്കിനും ശമനമാകും
ഇതിനായി പുതിയ റെയിൽവേ DRM നും ജനപ്രതിനിധികൾക്കും പ്രതിധ്വനി കഴിഞ്ഞ ആഴ്ച നിവേദനങ്ങൾ നൽകിയിരുന്നു. കഴക്കൂട്ടത്തു നിന്നുള്ള സഭാംഗവും മന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനെയും ഡിവിഷണൽറയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി, ശശി തരൂര് ,ഡോ. സമ്പത്ത് എം, സി പി നാരായണൻ എന്നീ എംപിമാര്‍, ഒ. രാജഗോപാൽ എം എൽ എ തുടങ്ങിയവർക്കാണ് നിവേദനങ്ങൾ നൽകിയത്.
#TechiesForMoreStops#PrathidhwaniCampaign#Technopark#IndianRailway എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കഴക്കൂട്ടത്ത് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കാമ്പയിനെക്കുറിച്ചും ടെക്നോപാർക്ക് ജീവനക്കാർക്കും മറ്റുള്ളവർക്കും പ്രതികരിക്കാം.