ബ്രാ മാത്രമല്ല ചൂരിദാറിന്‍റെ നീളമുള്ള കയ്യും മുറിച്ചുമാറ്റി; ജീന്‍സിന്റെ പോക്കറ്റ് കീറിയെടുത്തു
നീറ്റ് പരീക്ഷയെഴുതാൻ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ എത്തിയ മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്രവും ഷാളും നിർബന്ധപൂർവം അഴിപ്പിച്ചതായി ആക്ഷേപം. രാവിലെ 8.30 മുതൽ പരീക്ഷക്ക് എത്തിയ പെൺകുട്ടികളെ പ്രത്യേകം പരിശോധനമുറിയിൽ കൊണ്ടുവന്ന ശേഷമാണ് ശിരോവസ്ത്രവും ഷാളുമെല്ലാം അഴിച്ചുമാറ്റാൻ നിർദേശിച്ചത്.
കണ്ണൂര്‍ സെന്ററില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അടിവസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധിച്ച വാര്‍ത്ത ഇന്നലെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപേക്ഷ ഫോമില്‍ ഡ്രസ് കോഡ് വേണമോയെന്ന് ചോദിച്ചിരുന്നെന്നും താന്‍ വേണ്ട എന്നാണ് വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ ഡ്രസ് കോഡിന്റെ കാര്യങ്ങള്‍ പറഞ്ഞ് ഡ്രസ് മുഴുവന്‍ മാറ്റിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നും ബീപ്പ് ശബ്ദം വന്നപ്പോള്‍ തന്റെ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു.
Read More: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ ‘ബ്രാ’ ഊരി പരിശോധിച്ചെന്ന് പരാതി
കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് ഇവര്‍ക്ക് പരീക്ഷയെഴുതേണ്ടിവന്നു.
ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുക, ജീന്‍സിന്റെ പോക്കറ്റ് കീറുക തുടങ്ങിയ പരിപാടികളും ഡ്രസ് കോഡിന്റെ പേരില്‍ അരങ്ങേറി. പല രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്ക് പുതിയ ഡ്രസ് വാങ്ങിക്കൊടുക്കുന്നതിന് വേണ്ടി പൂട്ടിയ കടകള്‍ തുറപ്പിക്കേണ്ടി വന്നു.
പരീക്ഷയ്ക്ക് തൊട്ട് മുന്‍പ് ഇത്തരം നടപടികള്‍ ഉണ്ടായത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതായി രക്ഷിതാക്കള്‍ പറഞ്ഞു. പലരും കരഞ്ഞുകൊണ്ടാണ് പരീക്ഷാ ഹാളിലേക്ക് പോയത്. പരിശോധന കാരണം പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകുകയും ചെയ്തു. മുസ്ലീം പെണ്‍കുട്ടികളുടെ കാര്യത്തില്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ വിലക്കേണ്ടതില്ല എന്ന് ഹൈക്കോടതി വിധിയുണ്ട്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കള്‍.