അഴിമുഖം പ്രതിനിധി
പൊതുമേഖല ബാങ്കുകളില്‍ നിന്ന് 500 കോടി രൂപയില്‍ അധികം രൂപ കടമെടുത്തിട്ടുള്ള കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആറ് ആഴ്ചയ്ക്കകം പട്ടിക നല്‍കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനികളുടെ കിട്ടാക്കടം പുനക്രമീകരിച്ചതിന്റെ വിവരങ്ങളും വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു.
വായ്പ തിരിച്ചു പിടിക്കാന്‍ ആവശ്യമായ രീതികളോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ വലിയ തുകയ്ക്കുള്ള വായ്പകള്‍ എങ്ങനെയാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയെന്ന് ഇന്ത്യന്‍ എക്‌സ് പ്രസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഔദ്യോഗിക സ്വഭാവം പുലര്‍ത്തുന്നതിന് മുദ്ര വച്ച കവറില്‍ വിവരങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശമുണ്ടായത്. 2000-ത്തിന്റെ തുക്കത്തില്‍ 14,000 കോടി രൂപയുടെ വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന് ഭൂഷന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പൊതുമേഖലയിലെ ബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ 40,000 കോടി രൂപ എഴുതിത്തള്ളി എന്നും ഭൂഷന്‍ ആരോപിച്ചിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിന് ഇടയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നിരുക്കുന്നത്. വായ്പ എടുത്ത കമ്പനികള്‍ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ നഷ്ടം രേഖപ്പെടുത്തിയതാണ് കിട്ടാക്കടം പെരുകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.