UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതരസംസ്ഥാന തൊഴിലാളികളെ സുഗതകുമാരി അധിക്ഷേപിച്ചത് നേര്; ജന്മഭൂമി അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍

അഴിമുഖം പ്രതിനിധി 

ഇതര സംസ്ഥാന തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ട് സുഗതകുമാരിയുടേതെന്ന പേരില്‍ മാതൃഭൂമി ദിനപത്രത്തിലെ കേട്ടതും കേള്‍ക്കേണ്ടതും എന്ന പംക്തിയില്‍ വന്ന പ്രസ്താവനയ്ക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിനു പിന്നാലെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മുന്‍പ് എവിടെയോ പറഞ്ഞ കാര്യങ്ങളില്‍ നിന്നും  പത്രം അത് വളച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞ് സുഗതകുമാരി ഇന്ന് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ മാതൃഭൂമിയെ പഴിക്കേണ്ടതില്ല. സുഗതകുമാരി ഇതര സംസ്ഥാന തൊഴിലാളികളെ പറ്റി പറഞ്ഞതെല്ലാം സത്യം തന്നെയാണ്. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ഓണപ്പതിപ്പില്‍ പത്ര പ്രവര്‍ത്തക ലീല മേനോന്‍ സുഗതകുമാരിയുമായി നടത്തിയ മുഖാമുഖ സംഭാഷണത്തിലാണ് സുഗതകുമാരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മുഖാമുഖ സംഭാഷണത്തില്‍ താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പത്രാധിപരുടെ യോഗത്തില്‍ പങ്കെടുത്തിട്ടാണ് വരുന്നത് എന്നും മുഖ്യന്ത്രിയുടെ നിലപാടുകളില്‍ അതൃപ്തി ഉണ്ട്, താന്‍ ഉന്നയിച്ച വിഷയങ്ങള്‍  വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തടയാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നുമുള്ള തന്‍റെ ആവശ്യത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തടയാന്‍ എന്ത്  നടപടിയാണ് സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യകതമാക്കിയില്ല എന്നുമുള്ള ലീലാ മേനോന്‍റെ വാക്കുകള്‍ക്ക് മറുപടിയായി ആണ് സുഗതകുമാരി ഇതരസംസ്ഥാന തൊഴിലാളികളെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നത്.

 “കേരളം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ട് ചെന്നെത്തിക്കുക. നമുക്ക് നമുക്ക് സാംസ്കാരികമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഇവിടെ ജോലിക്ക് എത്തുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവരാണ് ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്ന് കല്യാണവും കഴിച്ചു ഇവിടുത്തുകാരായി മാറും. എന്ന് സുഗതകുമാരി പറയുന്നു.  ഇതാണ് പിന്നീട്  മാതൃഭൂമിയിലെ പംക്തിയില്‍ വന്നത്.

ഇതിനെയാണ് സുഗതകുമാരി നിഷേധിച്ചിരിക്കുന്നത്. 

“കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞത് ശരിയാണ്. എന്നാല്‍ അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് എനിക്കില്ല. മലയാളിയുടെ സംസ്‌കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. 

ഈ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടോ? ഏതുക്രിമിനലിനും ഒളിച്ചുപാര്‍ക്കേണ്ടവനും ഇങ്ങോട്ട് പോന്നാല്‍പ്പോരെ? മയക്കുമരുന്ന് ഉപഭോഗം ഇത്രയേറെ വ്യാപകമായതിന് ഈ ക്രമാതീതമായ കൂട്ടവരവും ഒരു കാരണമല്ലേ? ക്രൈംറേറ്റ് വര്‍ധിക്കുന്നു എന്നുകാണുന്നു. കുറ്റവാളിയെ നാം എങ്ങനെ തിരിച്ചറിയും? ജിഷകേസില്‍ നാമിതൊക്കെ അനുഭവിച്ചു കഴിഞ്ഞു. ഇനി അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നാട്ടിലെ വന്‍ പണക്കാരും കോണ്‍ട്രാക്ടര്‍മാരും ദാരിദ്ര്യം ചൂഷണംചെയ്ത് ലക്ഷക്കണക്കിനാളുകളെ ഇറക്കുമതിചെയ്യുന്നതിന് ഒരു നിയന്ത്രണംവേണം. പരിശോധനയുംവേണം. നുഴഞ്ഞുകയറ്റക്കാര്‍ക്കും തീവ്രവാദികള്‍ക്കുമൊക്കെ സൗകര്യമല്ലേ ഇത്.

നിര്‍മാണമേഖലയല്ലാതെ പിന്നെ എന്തുതൊഴിലാണ് പ്രധാനമായും ഇവര്‍ക്ക്. ഇപ്പോള്‍ത്തന്നെ 15 ലക്ഷത്തിലധികം വസതികള്‍ പൂട്ടിക്കിടക്കുന്നു. ഈ നാട്ടില്‍ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ് മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ? 

ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സര്‍വോപരി മണ്ണെവിടെ?’ ഏതോ ഒരു ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ് എന്നുമാത്രം പറയുന്നു” എന്നാണ് വിവാദങ്ങള്‍ക്ക് മറുപടിയായി എഴുതിയ കുറിപ്പില്‍ സുഗതകുമാരി പറഞ്ഞിരിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ പാറയെവിടെ, മരമെവിടെ, മണ്ണെവിടെ തുടങ്ങിയ ഒരു പരാമര്‍ശവും തന്നെ  ജന്മഭൂമി മുഖാമുഖ സംഭാഷണത്തില്‍  ഇല്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍