അഴിമുഖം പ്രതിനിധി
സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയിൽ പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു. സുനന്ദയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും അമിത മരുന്ന് ഉപയോഗമാകാം മരണകാരണം എന്നായിരുന്നു തരൂരിന്റെ മൊഴി.കേസിന്‍റെ ഭാഗമായി നാലാം തവണയാണ് തരൂര്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. അദ്ദേഹത്തിന്‍റെ സഹായി നാരായൺ സിങ്, ഡ്രൈവർ ബജ്റംഗി, സുഹൃത്ത് സഞ്ജയ് ധവാൻ എന്നിവരെയും നേരത്തെ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു.
സുനന്ദയുടെ മരണം വിഷാംശം മൂലമാണെന്നും ആല്‍പ്രാക്സ് എന്ന മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടി (എയിംസ്)ലെ മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താൻ തരൂരിന്‍റെ ഒൗദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാരെയും പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് തരൂരിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തത്.