അഴിമുഖം പ്രതിനിധി
ജാതി മാത്രമാകരുത് സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡമെന്ന് രാജ്യത്തെ സംവരണ പ്രക്രിയയില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു വിധിയിലൂടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ യുപിഎ സര്‍ക്കാര്‍ ജാട്ട് സമുദായത്തെ പിന്നാക്ക വിഭഗക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് അര്‍ഹതപ്പെട്ടവരുടെ അവസരങ്ങള്‍ നിഷേധിക്കലാണെന്നും കോടതി നിരീക്ഷിച്ചു. മൂന്നാം ലിംഗക്കാരെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന നിര്‍ദ്ദേശവും വിധിയിലുണ്ട്.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഏറെ നിര്‍ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിര്‍ണായക വോട്ട് ബാങ്കുള്ള ജാട്ട് സമുദായത്തെ പ്രീണിപ്പിക്കാന്‍ എടുത്ത നടപടി അന്ന് തന്നെ വിവാദമായിരുന്നു. എന്നാല്‍, പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരും ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു തീരുമാനമായിരുന്നില്ല ഇതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദി സര്‍ക്കാരും ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. 2014 ഓഗസ്റ്റ് 11ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംവരണ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപത്തെ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു.
ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍, രാഷ്ട്രീയപരമായും സാമൂഹികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ജാട്ട് വിഭാഗങ്ങളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.