അഴിമുഖം പ്രതിനിധി
ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവരില്‍ പലര്‍ക്കും കയ്‌പ്പേറിയൊരു ഭൂതകാലം ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ മുന്‍കാല ഓര്‍മകള്‍ അതു ശരിവയ്ക്കുകയാണ്. രാജ്യമാകെ ആരാധകരുള്ള ഒരു താരമാണ് റെയ്‌ന ഇന്ന്. പക്ഷേ ഒരിക്കല്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു ഈ ഉത്തര്‍പ്രദേശുകാരന്‍. തന്നെ ഇപ്പോഴും ഭയപ്പെടുത്തുന്ന ഭൂതകാലത്തിന്റെ ഓര്‍മകള്‍ റെയ്‌ന ഒരു പത്രത്തിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
പതിമൂന്നാം വയസില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായൊരുനുഭവം റെയ്‌ന പങ്കുവയ്ക്കുന്നുണ്ട്. താന്‍ ഉറക്കത്തിലായിരുന്നു. ഇടയ്‌ക്കെപ്പോഴോ തോളില്‍ വല്ലാത്ത ഭാരം അനുഭവപ്പെട്ടപ്പോഴാണ് കണ്ണു തുറന്നത്. തന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ്. നെഞ്ചിനു മുകളില്‍ തന്നെക്കാള്‍ വലിയൊരു കുട്ടി കയറിയിരിക്കുന്നു. അവന്‍ തന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുകയാണ്. കൈയും കാലും അനക്കാന്‍ പറ്റാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
സ്‌പോര്‍ടസ് ഹോസ്റ്റലിലെ ദിനങ്ങളും റെയ്‌ന ഓര്‍മിച്ചു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള മര്‍ദ്ദം ഏല്‍ക്കേണ്ടി വന്നൂ. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി മര്‍ദ്ദനത്തെ തുടര്‍ന്ന് കോമ സ്‌റ്റേജില്‍ ആശുപത്രിയില്‍ കിടന്നു. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ ഹോസ്റ്റല്‍ ജീവിതത്തില്‍ മനസില്‍ കൂടി. ഒരു വര്‍ഷം അവിടെ പിടിച്ചു നിന്നു. സഹിക്കാന്‍ പറ്റില്ലെന്നായപ്പോള്‍ അവിടം ഉപേക്ഷിച്ചു വീട്ടിലേക്കു പോന്നൂ. പക്ഷേ സഹോദരന്‍ തന്നെ ഉപദേശിച്ചു. എന്റെ ഭാവിയെക്കുറിച്ച് ഓര്‍മപ്പെടുത്തി. അങ്ങനെ രണ്ടു മാസത്തിനുശേഷം വീണ്ടും ഹോസ്റ്റലിലേക്ക് തിരികെ പോയി; റെയ്‌ന ഓര്‍ത്തെടുക്കുന്നു.
ജീവിതത്തില്‍ ഇത്തരത്തില്‍ പലദുരിതങ്ങളും സഹിച്ചാണ് താനിന്നിവിടെ എത്തിയിരിക്കുന്നതെന്നും പിന്നിട്ടകാലത്തെ അനുഭവങ്ങള്‍ ജീവിതത്തില്‍ വിജയം നേടുന്നതിന് ഉപകരിക്കുമെന്നും റെയ്‌ന പറഞ്ഞു. ട്വന്റി-20 ലോകകപ്പ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റെയ്‌ന.