മിഖായേല്‍ ഒ’സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
അസന്ദിഗ്ധമായൊരു യുദ്ധ വിരുദ്ധ സിനിമ നിര്‍മിക്കാന്‍ ഹോളിവുഡിന് ഇനിയും കഴിവുണ്ടോ? അടുത്ത കാലത്തായുള്ള ഓസ്‌കര്‍ നോമിനികളില്‍ പച്ചയ്ക്ക് കൊലപാതകങ്ങള്‍ക്കെതിരെ വന്ന ഒരു അമേരിക്കന്‍ സിനിമയെന്ന് പറയാവുന്നത് ‘അമേരിക്കന്‍ സ്‌നൈപ്പര്‍’ ആണ്. അതാകട്ടെ അവ്യക്തമായ നിലപാടുകളുള്ളതും സിനിമ യുദ്ധത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതെന്ന ചര്‍ച്ചയിലെത്തിക്കുകയും ചെയ്ത ഒന്നായിരുന്നു.
അതേസമയം വിദേശ ചിത്രങ്ങളുടെ നോമിനികളില്‍ ആരും കാണാതിരുന്ന, എന്നാല്‍ യുദ്ധത്തെക്കുറിച്ചുള്ള അതിനിശ്ചിതവും നിരാശാത്മകവുമായ വിമര്‍ശനങ്ങളാല്‍ ശ്രദ്ധേയമായ ഒരു ചിത്രമുണ്ടായിരുന്നു. കാകസസ് മലനിരകളുടെ യുദ്ധം തകര്‍ത്ത ഒരു പ്രദേശത്ത് 90കളുടെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ‘ടാഞ്ചെറിന്‍’ എന്ന യുദ്ധവിരുദ്ധ സിനിമയെയാണ് ഈ രീതിയിലുള്ള ചിത്രങ്ങളുടെ ആരാധകര്‍ കാത്തിരുന്നത്.
കഥ നടക്കുന്നത് സോവിയറ്റ് റിപ്പബ്ലിക്കില്‍ നിന്നും വിഭജിക്കാനാഗ്രഹിക്കുന്ന, ജോര്‍ജിയ അവകാശമുന്നയിക്കുന്ന അബ്ഖാസിയ എന്ന തര്‍ക്ക പ്രദേശത്താണ്. ജോര്‍ജിയന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നത് അബ്ഖാസിയക്കാര്‍ക്കൊപ്പം അവരുടെ റഷ്യന്‍ കൂട്ടാളികളും മറ്റ് പല കൂലിപ്പട്ടാളക്കാരുമാണ്. സിനിമ തുടങ്ങുമ്പോള്‍ മാര്‍ഗസ് എന്ന നാരങ്ങ കര്‍ഷകനും ഇവോ എന്ന കുട്ടമെടയലുകാരനും ഒഴികെ ആരും യുദ്ധക്കളത്തിലില്ല. രണ്ട് പേരും സ്‌ക്രീനിലെഴുതി കാണിക്കുന്നത് പ്രകാരം ആ പ്രദേശത്ത് വേരുറപ്പിച്ച എസ്‌റ്റോണിയന്‍ വര്‍ഗക്കാരാണ്.
ഈ ആരുമില്ലാത്ത പ്രദേശത്ത് അഹമ്മദ് (ജോര്‍ജി നകാഷിഡ്‌സെ) എന്ന അബ്ഖാസിയക്കാര്‍ക്ക് വേണ്ടി പൊരുതുന്ന മുസ്ലിം ചെചയ്ന്‍ സൈനികനും നിക (മിഖയേല്‍ മെഷ്‌കി) എന്ന ജോര്‍ജിയന്‍ സൈനികനും കണ്ട് മുട്ടുന്നു. മാര്‍ഗസിന്റെ വീട്ടിനു പുറത്ത് വെച്ച് ഒരു കലഹത്തില്‍ ഇരുവര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്നതോടെ ഇവോ ഇവരെ ശുശ്രൂഷിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അതോടൊപ്പം ഇവര്‍ പരസ്പരം കൊല്ലാതിരിക്കാനും അയാള്‍ക്ക് നോക്കിയേ പറ്റുള്ളൂ.
ചില ചില്ലറ വയലന്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ നായകനായ ഇവോയെ പോലെ തന്നെ ‘ടാഞ്ചറിനും’ ആത്മപരിശോധനാത്മകവും വിരക്തവുമാണ്. കഥ വളരെ അടുക്കും ചിട്ടയോടും കൂടെ, പ്രതീക്ഷകള്‍ക്കനുസരിച്ച് ചിലപ്പോള്‍ ഹൃദയാര്‍ദ്രമായി ശത്രുക്കള്‍ക്കിടയിലെ വൈരാഗ്യത്തെ കൂടുതല്‍ തീവ്രമായ മനുഷ്യ സ്വഭാവമായി പരിശോധിക്കുന്നു. ഒരു മധുരനാരങ്ങ പോലെ തന്നെ ഇതും മധുരത്തിന്റെയും അമ്ലഗുണങ്ങളുടെയും കലര്‍പ്പാണ്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജോര്‍ജിയന്‍ എഴുത്തുകാരനും സംവിധായകനുമായ സാസ ഉറുഷാഡ്‌സെ നാടകീയവും ഗുണപാഠപരവുമായ ഒരവതരണം ഒഴിവാക്കുകയും ചിത്രത്തിന്റെ മുഖ്യ സന്ദേശമായ യുദ്ധത്തിന്റെ യുക്തിഹീനതയിലൂന്നിയ പ്രമേയാവതരണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തു. ചില നര്‍മ സന്ദര്‍ഭങ്ങളുണ്ടെങ്കിലും ടാഞ്ചെറിന്‍ ഒരു ദുരന്തകഥയാണ്. ശത്രുക്കള്‍ തമ്മിലുള്ള തീക്ഷ്ണമായ വിരോധത്തിന്റെ കഥ.
കഥ നടക്കുന്തോറും ഈ തീക്ഷ്ണത ആര്‍ദ്രതയ്ക്ക് വഴി മാറുകയും ഒടുവില്‍ അനിവാര്യവും അര്‍ഥശൂന്യവുമായ മരണത്തിന്റെ മുഖത്ത് ഹൃദയഭേദകമായ സഹിഷ്ണുതയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു.