UPDATES

വായിച്ചോ‌

ഇന്ത്യയുടെ ആദ്യ വിമാനത്തിന്‍റെ കഥ; ജെആര്‍ഡി ടാറ്റയുടെയും

1932 ഒക്ടോബര്‍ 15ന് ഇന്ത്യയുടെ ആദ്യ യാത്രാവിമാനമായ ടാറ്റ എയര്‍ വിമാനം കറാച്ചിയില്‍ നിന്ന് ബോംബെയിലേയ്ക്ക് പറത്തി ജെആര്‍ഡി ടാറ്റ ചരിത്രം കുറിച്ചു.

ജെആര്‍ഡി ടാറ്റ എന്ന ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയെ അറിയാത്തവരില്ല. ടാറ്റ ഗ്രൂപ്പിന്റെ ഉടമ മാത്രമല്ല ജെആര്‍ഡി ടാറ്റ. എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ്. 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസിലാണ് ജെആര്‍ഡി ടാറ്റ ജനിച്ചത്. ഇംഗ്ലീഷ് ചാനലിന് കുറുകെ ആദ്യമായി പറന്ന ഫ്രഞ്ച് വൈമാനികന്‍ ലൂയി ബ്ലെറിയട്ടിനേയും ആദ്യത്തെ യുദ്ധ വിമാന പൈലറ്റ് അഡോള്‍ഫ് പിഗോഡിനെയും പോലുള്ളവര്‍ ജെആര്‍ഡി ടാറ്റയുടെ ആരാധനാപാത്രങ്ങളായിരുന്നു. ഫ്രാന്‍സിലെ ഹാര്‍ഡിലോട്ട് ബീച്ചില്‍ അഡോള്‍ഫ് പിഗോഡ് ഒരു വിമാനം ഇറക്കിയത് കണ്ടത് ടാറ്റക്ക് വലിയ പ്രചോദനമായി.

1929ല്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ജെആര്‍ഡി ടാറ്റ ഇന്ത്യയില്‍ തിരിച്ചെത്തി. ടാറ്റയുടെ മറങ്ങിവരവിന് 12 ദിവസം മുമ്പാണ് ബോംബെയിലെ ആദ്യ ഫ്‌ളൈയിംഗ് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത് – എയ്‌റോ ക്ലബ് ഓഫ് ഇന്ത്യ ആന്‍ഡ് ബര്‍മ എന്ന പേരില്‍. 1929 ഫെബ്രുവരി 10ന് ആദ്യമായി വിമാനം പറത്തി ടാറ്റ ലൈസന്‍്‌സ് നേടി. ജെആര്‍ഡി ടാറ്റയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു, പൈലറ്റായി. മൂന്നര മണിക്കൂറോളമാണ് ഒരു ഇന്‍സ്ട്രക്ടറെ ഒപ്പമിരുത്തി ടാറ്റ വിമാനം പറത്തിയത്. ഇന്ത്യയിലെ ആദ്യത്തെ പൈലറ്റ് ലൈസന്‍സായിരുന്നു അത്. 1932ല്‍ ജെആര്‍ഡി ടാറ്റ, സ്വന്തമായി വിമാനക്കമ്പനി സ്ഥാപിച്ചു – ടാറ്റ എയര്‍ സര്‍വീസസ്. ആഭ്യന്തര സര്‍വീസുകളാണ് നടത്തിയത്. ബോംബെയിലെ ജുഹു എയര്‍ സ്ട്രില്‍ ചെറിയൊരു ഓഫീസാണ് തുടക്കത്തില്‍ ഇതിനുണ്ടായിരുന്നത്. 1932 ഒക്ടോബര്‍ 15ന് ഇന്ത്യയുടെ ആദ്യ യാത്രാവിമാനമായ ടാറ്റ എയര്‍ കറാച്ചിയില്‍ നിന്ന് ബോംബെയിലേയ്ക്ക് പറത്തി ജെആര്‍ഡി ടാറ്റ ചരിത്രം കുറിച്ചു. കറാച്ചിയിലെ ഡ്രൈ റോഡ് വിമാനത്താവളത്തില്‍ നിന്ന് അഹമ്മദാബാദ് വഴി ബോംബെയിലെ ജുഹു എയര്‍ സ്ട്രിപ്പില്‍ എത്തുകയായിരുന്നു. ഡി ഹവിലാന്റ് പുസ് മോത്തിന്റെ ഒറ്റ എഞ്ചിന്‍ വിമാനമാണ് ടാറ്റ പറത്തിയത്. എയര്‍മെയിലുകളാണ് വിമാനത്തില്‍ കൊണ്ടുവന്നത്.


കറാച്ചിയില്‍ നിന്ന് ബോംബെയിലേക്ക് ഇന്ത്യയുടെ ആദ്യ വിമാനം പറത്തുന്നതിന് മുമ്പ് ജെആര്‍ഡി ടാറ്റ

സര്‍വീസിന്റെ ആദ്യ വര്‍ഷം ടാറ്റ എയര്‍ വിമാനം 2,57,495 കിലോമീറ്റര്‍ പറന്നു. 155 പേര്‍ അതില്‍ യാത്ര ചെയ്തു. കത്തുകളാണ് മിക്കപ്പോഴും കൊണ്ടുപോയിരുന്നത്. ഏറ്റവും വലിയ ആഭ്യന്തര സര്‍വീസ് വിമാനവും ആ വര്‍ഷം തന്നെ ടാറ്റ സര്‍വീസ് നടത്തി. ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ആറ് സീറ്റുള്ള മൈല്‍സ് മെര്‍ലിന്‍ മോണോപ്ലെയിനാണ് എത്തിയത്. വിമാനത്തിനകത്ത് സ്ഥലപരിമിതിയുണ്ടായിരുന്നതിനാല്‍ പലപ്പോഴും യാത്രക്കാര്‍ക്ക് മെയില്‍ ബാഗുകളുടെ പുറത്തിരിക്കേണ്ടി വന്നു. ടാറ്റ എയര്‍ സര്‍വീസസ് 1938ല്‍ ടാറ്റ എയര്‍ലൈന്‍സായി. 1946 ജൂലായ് 29ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് മാറി. രണ്ടാംലോക മഹായുദ്ധം മൂലം നിര്‍ത്തിവച്ചിരുന്ന സ്ഥിരം യാത്രാ സര്‍വീസുകള്‍ യുദ്ധം അവസാനിച്ചതോടെ പുനരാരംഭിച്ചു. എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന് പേര് മാറ്റി. ബോംബെയിലെ ടാറ്റ ആസ്ഥാനത്ത് തന്നെയായിരുന്നു എയര്‍ ഇന്ത്യയുടേയും ആസ്ഥാനം.

1948ല്‍ എയര്‍ ഇന്ത്യ അതിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി – ബോംബെയില്‍ നിന്ന് ജനീവ വഴി ലണ്ടനിലേയ്ക്ക്. 1948 ജൂണ്‍ എട്ടിനാണ് മലബാര്‍ പ്രിന്‍സസ് എന്ന വിമാനം ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വാണിജ്യവിമാന സര്‍വീസ് നടത്തിയത്. 40 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമായിരുന്നു (ലോക്ക്ഹീഡ് എല്‍ 749) അത്. കെആര്‍ ഗുസ്ദാറും ഡികെ ജത്തറുമായിരുന്നു പൈലറ്റുമാര്‍. ജെആര്‍ഡി ടാറ്റയടക്കം 35 യാത്രക്കാരാണ് അതില്‍ പോയത്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന വികെ കൃഷ്ണമേനോന്‍ അടക്കമുള്ളവര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ലണ്ടന്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. ക്യാമറ ഫ്ലാഷുകള്‍ മിന്നിക്കൊണ്ടിരുന്നു. നമ്മള്‍ കൃത്യസമയത്ത് എത്തിയിരിക്കുന്നു – ടാറ്റ ചിരിച്ചുകൊണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.


മലബാര്‍ പ്രിന്‍സസ് വിമാനം

1953ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. ആദ്യ ചെയര്‍മാനായി നിയമിക്കപ്പെട്ടത് ജെആര്‍ഡി ടാറ്റ തന്നെ. 1978 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1982ല്‍ അതായത് തന്റെ യാത്രയുടെ 50ാം വര്‍ഷത്തില്‍ കറാച്ചിയില്‍ നിന്ന് ഒരിക്കല്‍ കൂടി ബോംബെയിലേയ്ക്ക് ജെആര്‍ഡി ടാറ്റ വിമാനം പറത്തി. യാത്രക്കാരും ഇന്ത്യന്‍ പ്രസിഡന്റിനുള്ള പാകിസ്ഥാന്‍ പ്രസിഡന്റിന്റെ കത്തുകളും ബോംബെ മേയര്‍ക്കുള്ള കറാച്ചി മേയറുടെ കത്തുകളും വിമാനത്തിലുണ്ടായിരുന്നു. ആദ്യ യാത്ര നടത്തുമ്പോള്‍ കറാച്ചി ഇന്ത്യയുടെ ഭാഗമായിരുന്നതിനാല്‍ അത് ആഭ്യന്തര സര്‍വീസായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജെആര്‍ഡി ടാറ്റയുടെ യാത്ര അന്താരാഷ്ട്ര സര്‍വീസായി. 1990ല്‍ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് കുടങ്ങിയ 1,11,000 ഇന്ത്യക്കാരെ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന്് ബോംബെയിലെത്തിച്ച് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചരിത്രം സൃഷ്ടിച്ചു. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രപ്രവര്‍ത്തനമായി മാറി അത്. 59 ദിവസം കൊണ്ടാണ് ഇത് സാദ്ധ്യമാക്കിയത്. ലോകത്ത് ഏതെങ്കിലുമൊരു സിവിലിയന്‍ വിമാനസര്‍വീസ് നടത്തുന്ന ഏറ്റവും രക്ഷാപ്രവര്‍ത്തനമായിരുന്നു അത്. 1992ല്‍ ജെആര്‍ഡി ടാറ്റയെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌ രത്ന നല്‍കി ആദരിച്ചു. 1993ല്‍ ജെആര്‍ഡി ടാറ്റ അന്തരിച്ചു.

വായനയ്ക്ക്: https://goo.gl/INIKel

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍