270 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള ഇന്ത്യയിലും ഹാക്കിങ് നടന്നിരിക്കാമെന്ന് ആശങ്ക.
ഫേസ്ബുക്കിൽ വൻ സുരക്ഷാ പ്രശ്നമുള്ളതായി കമ്പനിയുടെ വെളിപ്പെടുത്തൽ. 5 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഇതിനകം തന്നെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഈ പ്രശ്നം വെബ്സൈറ്റിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവം വാർത്തയായതോടെ ഫേസ്ബുക്കിന്റെ ഓഹരിവിലയിൽ 3% ഇടിവുണ്ടായിട്ടുണ്ട്.
അഞ്ചു കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഹാക്കർമാർക്ക് കയറാൻ സാധിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറിൽ വന്ന കോഡിങ് പഴുതിലൂടെയാണ് ഹാക്കർമാർ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള വഴി കണ്ടെത്തിയത്.
View as എന്ന ഫീച്ചറാണ് കുഴപ്പമുണ്ടാക്കിയതെന്ന് ഫേസ്ബുക്ക് അറിയിച്ചു. സ്വന്തം പ്രൊഫൈൽ മറ്റുള്ളവർക്ക് കാണാൻ എങ്ങനെയിരിക്കുമെന്ന് ഉപയോക്താവിന് മനസ്സിലാക്കാൻ വഴി നൽകുന്ന സംവിധാനമാണ് ഈ ഫീച്ചറിലുള്ളത്. ഈ ഫീച്ചറിനു പിന്നിലെ കോഡിങ്ങിലുള്ള പിഴവുകൾ വഴി ‘ഫേസ്ബുക്ക് ആക്സസ് ടോക്കൺ’ സ്വന്തമാക്കാൻ ഹാക്കർമാർക്കായി. ഇതുവഴി പ്രസ്തുത ഫേസ്ബുക്ക് പ്രൊഫൈലുകളെ ഏറ്റെടുത്ത് വിവരങ്ങൾ ചോർത്തുകയും മറ്റു പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരിക്കാമെന്നാണ് നിഗമനം.
ഫേസ്ബുക്ക് സദാസമയവും ലോഗിൻ ചെയ്തിരിക്കുന്ന വിധത്തിൽ ക്രമീകരിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ആക്സസ് ടോക്കൺ. വെബ്സൈറ്റ് ഉപയോഗിക്കുമ്പോഴെല്ലാം പാസ്സ്‌വേഡ് നൽകുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ആക്സസ് ടോക്കണുകൾ സ്വന്തമാക്കിയതോടെ 5 കോടി പ്രൊഫൈലുകളുടെ ‘ഡിജിറ്റൽ കീ’ ഹാക്കർമാരുടെ കൈവശമെത്തി.
ഫേസ്ബുക്കിന്റെ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡണ്ട് ഗയ് റോസൻ ആണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ഒരു ബ്ലോഗ് പോസ്റ്റിലൂടെയായിരുന്നു ഇത്.
ആരാണ് ഈ ആക്രമണം നടത്തിയതെന്നതിൽ ഫേസ്ബുക്കിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇന്ത്യൻ ഉപഭോക്താക്കളെയും ബാധിച്ചിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 270 കോടി ഉപയോക്താക്കളുണ്ട്. ആഗോളതലത്തിൽ 2 ബില്യൺ പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് കമ്പനി സിഇഒ മാർക്ക് സുക്കർബർഗ് രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും താൽക്കാലികമായി View as ഫീച്ചർ എടുത്തുമാറ്റിയിരിക്കുകയാണ്. തങ്ങളുടെ പരിശോധനകൾക്കു ശേഷം പൂർണമായും സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഈ ഫീച്ചർ പുനസ്ഥാപിക്കൂ എന്നും സുക്കർബർഗ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ സംശയാസ്പദമായ 4 കോടി അക്കൗണ്ടുകൾ കൂടി തങ്ങൾ ലോഗൗട്ട് ചെയ്തിട്ടുള്ളതായും സുക്കർബർഗ് പറഞ്ഞു. ഇവർ വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. നിലവിൽ പ്രശ്നബാധിതമായ 5 കോടി അക്കൗണ്ടുകൾക്ക് പുറമെയാണിത്. പാസ്സ്‌വേഡ് മറന്നു പോയവർക്ക് ഫേസ്ബുക്ക് ഹെൽപ് സെന്ററിന്റെ സഹായത്തോടെ അവ വീണ്ടെടുക്കാമെന്നും സുക്കർബർഗ് അറിയിച്ചു.
“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”