UPDATES

സയന്‍സ്/ടെക്നോളജി

കോണ്‍ഗ്രസ്സില്‍ നിന്നും പണം പറ്റി ബിജെപിക്ക് വേണ്ടി പണിയെടുത്തു, ഡാന്‍ മുറേസന്റെ ദുരൂഹ മരണം; കേംബ്രിജ്‌ അനലിറ്റിക്കയുടെ ഇന്ത്യന്‍ തന്ത്രം പൊളിഞ്ഞതെങ്ങിനെ?

കെനിയയില്‍ വെച്ചു കേംബ്രിജ് അനലിറ്റിക്ക ഉദ്യോഗസ്ഥന്‍ ഡാന്‍ മുറേസന്‍ ദുരൂഹമായി മരണപ്പെട്ടത് ഇന്ത്യന്‍ തട്ടിപ്പ് പയറ്റാന്‍ ശ്രമിച്ചതുകൊണ്ടാകാം എന്നു വെളിപ്പെടുത്തല്‍

കേംബ്രിജ്‌ അനലിറ്റിക്കയില്‍ നിന്ന് ക്രിസ്റ്റഫര്‍ വൈല്‍ തുറന്നു വിട്ട വിവര മോഷണ വിവാദം ലോകത്തെ ജനാധിപത്യ സംവിധാനങ്ങളുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്.

കെനിയയില്‍ പ്രസിഡന്റ്‌ ഉഹുരു കെന്യാറ്റയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്ന തന്റെ മുന്‍ഗാമി ഡാന്‍ മുറേസന്‍ കൊല്ലപ്പെട്ടതാകാമെന്ന വൈലിന്റെ സംശയപ്രകടനത്തോടെ കേംബ്രിജ്‌ അനലിറ്റിക്ക കൂടുതല്‍ സംശയത്തിന്‍റെ നിഴലില്‍ ആവുകയാണ്.

ലോകമെമ്പാടും തിരഞ്ഞെടുപ്പ് രംഗത്ത് നടക്കുന്ന അവിശുദ്ധ ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരാനും ഈ അന്വേഷണങ്ങള്‍ സഹായിച്ചേക്കാം.

കേംബ്രിജ്‌ അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ്. 2010ല്‍ ബീഹാര്‍ തിരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിച്ച് വന്‍വിജയം നേടിക്കൊടുത്തതായി കേംബ്രിജ്‌ അനലിറ്റിക്ക അവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുമുണ്ട്. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തേടിയ ദി പ്രിന്‍റ് ന്യൂസ് വെബ്സൈറ്റ് ഡാന്‍ മുറേസന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്തു പ്രവര്‍ത്തിച്ചതിന്‍റെ വിശദാംശങ്ങളും പുറത്തുകൊണ്ടുവന്നു.

എസ് സി എല്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അവനീഷ് കുമാര്‍ റായിയെ കണ്ടെത്തി അഭിമുഖം നടത്തിയാണ് ഈ വിവരങ്ങള്‍ പ്രിന്‍റ് കണ്ടെത്തിയത്. കമ്പനി രേഖകള്‍ പ്രകാരം അലെക്സാണ്ടര്‍ ജയിംസ് ആഷ്ബര്‍ണര്‍ നിക്സ്, അലെക്സാണ്ടര്‍ വാഡിങ്ങ്ടണ്‍ ഓക്സ് എന്നിവരും അമരീഷ് കുമാര്‍ ത്യാഗി, അവനീഷ് കുമാര്‍ റായ് എന്നിങ്ങനെ നാലു ഡയറക്ടര്‍മാരാണുള്ളത്.

ബ്രിട്ടീഷ്‌ പൌരന്മാരായ രണ്ടു അലക്സാണ്ടര്‍മാരും 2005 ല്‍ യു കെയില്‍ എസ് സി എല്‍ കമ്പനിയുടെ നാലു സ്ഥാപക ഡയറക്ടര്‍ മാരില്‍പ്പെടുന്നു. അമരീഷ് ത്യാഗി ജെഡിയു നേതാവ് കെ സി ത്യാഗിയുടെ മകനാണ്. ഇപ്പോള്‍ കേംബ്രിജ്‌ അനലിറ്റിക്ക ഇന്ത്യയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഒവ്‌ലിനോ ബിസിനസ് ഇന്‍റ്റലിജന്‍സ് എന്ന സ്ഥാപനവും അമരീഷിന്‍റെതാണ്.

പക്ഷേ എസ് സി എല്‍ ഇന്ത്യയുടെ നാലാമത്തെ ഡയറക്ടര്‍ ആയ അവനീഷ് കുമാര്‍ ആരാണ്? ബീഹാറുകാരനായ ഇയാള്‍ 1984 മുതല്‍ തിരഞ്ഞെടുപ്പ് കണ്‍സല്‍ട്ടന്‍റായി ഇന്ത്യയിലെ വിവിധ പാര്‍ട്ടി നേതാക്കള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് സി എല്‍ ഇന്ത്യ എങ്ങനെ തുടങ്ങിയെന്നും എന്തിനു തുടങ്ങിയെന്നും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നുമുള്ള മുഴുവന്‍ ചരിത്രവും അറിയുന്ന റായ് അത് പ്രിന്റിനോട് വെളിപ്പെടുത്തി.

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

ഇപ്പോഴത്തെ കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രിയായ മഹേഷ്‌ ശര്‍മയ്ക്ക് വേണ്ടി 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ അദ്ദേഹം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ഭൂരിപക്ഷത്തോടെ ബിഎസ്പിയിലെ സുരേന്ദ്ര സിംഗ് നഗറാണ് ജയിച്ചത്. ശര്‍മ തോറ്റതു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇക്കാര്യം ലണ്ടനിലുള്ള സുഹൃത്തിനോട്‌ പറഞ്ഞെന്നും റായ് പറയുന്നു. ആ സുഹൃത്തു പറഞ്ഞതനുസരിച്ചാണ് ഈ വിജയത്തിലെ ദുരൂഹത കണ്ടുപിടിക്കാന്‍ എസ് സി എല്‍ യുകെയിലെ ഡാന്‍ മുറേസനുമായി ബന്ധപ്പെട്ടതെന്ന് റായ് പറയുന്നു.

റൊമേനിയന്‍ പൌരനായ മുറേസന്‍ ബിഹേവിയറല്‍ ഡയനാമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദഗ്ധരുമായി ഇന്ത്യയില്‍ എത്തി. നിഗേല്‍ ഓക്സ്‌ 1993-ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. നിഗേലും സഹോദരന്‍ അലക്സാണ്ടറും പിന്നീട് അലക്സാണ്ടര്‍ നിക്സുമായി ചേര്‍ന്ന് എസ് സി എല്‍ സ്ഥാപിക്കുകയായിരുന്നു.

ഫേസ്ബുക്ക് ജനാധിപത്യത്തിന് ദോഷം; കുറ്റസമ്മതവുമായി ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍

ശര്‍മയ്ക്ക് വോട്ടുകള്‍ കുറഞ്ഞു പോയ ജെവാറില്‍ മുറേസനും കൂട്ടരും ദ്വിഭാഷികളുടെ സഹായത്തോടെ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഒരു മാസത്തോളം ആളുകളുടെ അഭിമുഖങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ ശേഷം അത് കണ്ടു വിലയിരുത്തി. ആളുകളുടെ മുഖഭാവത്തില്‍ നിന്ന് അവര്‍ കള്ളമാണോ പറയുന്നതെന്ന് തിരിച്ചറിയാന്‍ ശ്രമിച്ചു. അവരുടെ പഠനത്തിലൂടെ തെളിഞ്ഞത് അവിടെയുള്ള വോട്ടര്‍മാര്‍ ശര്‍മയെ ഒരു നേതാവോ, ഡോക്ടറോ പോലുമായല്ല ആശുപത്രി ഉടമയായ ഒരു ബിസിനസുകാരന്‍ ആയിട്ടാണ് വിലയിരുത്തിയതെന്നാണ്. എന്തെങ്കിലും വികസന വാഗ്ദാനം അവര്‍ക്ക് നല്‍കുന്നതിനു പകരം അവരെ സേവിക്കുമെന്നു മാത്രമാണ് ശര്‍മ പറഞ്ഞത്.

ശര്‍മയുടെ ടീമിലെ ഒരു ബ്രാഹ്മണനോടുള്ള എതിര്‍പ്പ് മൂലം ആ പ്രദേശത്തെ ബ്രാഹ്മണരില്‍ ഒരു വിഭാഗം ബി എസ് പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തതും ശര്‍മയ്ക്ക് വിനയായി. ശര്‍മയുടെ വീട് വീടാന്തരം ഉള്ള പ്രചരണം ഫലപ്രദമായില്ല എന്നും കണ്ടെത്തി.

എതിരാളികളെ കുടുക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചു; ട്രംപിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയുടെ വെളിപ്പെടുത്തല്‍

തനിക്കു ഇന്ത്യയില്‍ കൂടുതല്‍ പ്രവരത്തിക്കാന്‍ താല്പര്യം ഉണ്ടെന്നു മുറേസന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ലണ്ടന്‍ ടീമിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിരുന്ന റായ് സഹകരണം തുടരാന്‍ തീരുമാനിച്ചു. ബീഹാറില്‍ 2010 തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ സുഹൃത്ത് അമരീഷ് ത്യാഗിയുമായി ചേര്‍ന്ന് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു പതിവെന്ന് റായ് പറയുന്നു. അങ്ങനെയിരിക്കെ അലക്സാണ്ടര്‍ നിക്സിനോപ്പം ഡല്‍ഹിയില്‍ എത്തിയ മുറേസന്‍ ഒവ്‌ലിനോ ബിസിനസ് ഇന്റലിജന്‍സിന്റെ ഓഫിസില്‍ വച്ച് റായിയുമായി കൂടിക്കാഴ്ച നടത്തി. ഒപ്പമുണ്ടായിരുന്ന ത്യാഗിയും ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ ജാതി മത രാഷ്ട്രീയ താല്പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിപുലമായ വിവര ശേഖരണം റായ് നടത്തുന്നത് അറിയാമായിരുന്ന മുറേസന്‍ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇത് ഉപയോഗിക്കാമെന്ന സാധ്യത തിരിച്ചറിഞ്ഞിരുന്നു.

ഇങ്ങനെ 28 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ വിവര ശേഖരം തയാറാക്കിയാല്‍ 2014 തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടികള്‍ക്ക് നല്‍കി ഉണ്ടാക്കാവുന്ന നേട്ടങ്ങള്‍ പറഞ്ഞു മനസിലാക്കിയ മുറേസന്‍ സംരഭത്തില്‍ പങ്കു ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു.

സംഘപരിവാറിനേയും മോദി സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ ഫേസ്ബുക്ക് തടയുന്നുണ്ടോ?

റായ് ഇതിനായി ഒരു മൊബൈല്‍ ആപ് ഉണ്ടാക്കുന്നതിനുള്ള ആശയം മുന്‍പോട്ടു വച്ചു.
എസ് സി എല്‍ ടീം ഒരിക്കലും ബീഹാറില്‍ പോവുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. താന്‍ വ്യക്തിപരമായാണ് വിവിധ പാര്‍ട്ടികളിലുള്ള 27 സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി പ്രവര്‍ത്തിച്ചതെന്ന് റായ് പറയുന്നു.

ഇതിനു പുറമേ 2003ല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രവര്‍ത്തിച്ച വിവരങ്ങള്‍ കൂടി ചേര്‍ത്ത് പവര്‍ പോയിന്റ്‌ പ്രസന്‍റേഷനും തയ്യാറാക്കിയാണ് താന്‍ രംഗത്തിറങ്ങിയതെന്നു പറഞ്ഞ റായ് അത്തരമൊരു പ്രസന്‍റേഷന്‍ പ്രിന്റുമായി പങ്കുവച്ചു.

പദ്ധതി പ്രവത്തനം തുടങ്ങിയ 2011 മുതല്‍ അതില്‍ പങ്കാളികളായ നിക്സും മുറേസനും ഡല്‍ഹിയിലേക്ക് അടിക്കടി വരുമായിരുന്നു. ഇടയ്ക്കിടെ അവരുടെ ലണ്ടന്‍ ഓഫിസില്‍ നിന്നുള്ള ജീവനക്കാരും എത്തിയിരുന്നു. ഇവര്‍ക്ക് താമസിക്കാനായി ഇന്ദിരാപുരത്തെ ഷിപ്ര സണ്‍ സിറ്റിയില്‍ വീട് വാടകയ്ക്കെടുത്തു.

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്

നിക്സിനും മുറേസനും ഒപ്പം റായിയും ത്യാഗിയും കൂടി നേതാക്കന്മാരെ കണ്ടു തങ്ങളുടെ പദ്ധതി വില്‍ക്കാനുള്ള നടപടി തുടങ്ങി. തിരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് രംഗത്ത് തങ്ങളുടെ പദ്ധതിയുടെ പ്രത്യേകതകളും അത് വഴി ഉണ്ടാകാവുന്ന നേട്ടങ്ങള്‍ പറഞ്ഞു മനസിലാക്കി കക്ഷികളെ തേടുകയായിരുന്നു ലക്‌ഷ്യം. കോണ്‍ഗ്രസിലെയും ബിജെപിയിലെയും മുതിര്‍ന്ന നേതാക്കളെയൊക്കെ കണ്ടിരുന്നു എന്ന് പറഞ്ഞെങ്കിലും പേരുകള്‍ റായ് വെളിപ്പെടുത്തിയില്ല.

നല്ല പ്രതിഫലം പ്രതീക്ഷിക്കാമെന്ന ചിന്തയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കാന്‍ ആയിരുന്നു നിക്സിന് താല്പര്യം. എന്നാല്‍ ഉത്സാഹം കാണിച്ചതല്ലാതെ ഒരിക്കലും കോണ്‍ഗ്രസ് നേതാക്കള്‍ കരാറോ അനുമതിയോ കൊടുത്തില്ല. പദ്ധതിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ അമേത്തിയിലും റായ് ബറേലിയിലും ജെയ്പുരിലും മധുബനിയിലും സൌജന്യമായി വിവരശേഖരണം നടത്തി രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചു.

നിക്സ് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവിനെയും കണ്ടിരുന്നു. പക്ഷേ പ്രസന്‍റേഷന്‍ നടക്കുമ്പോള്‍ മുഴുവന്‍ അദ്ദേഹം ഉറങ്ങുകയായിരുന്നത്രേ.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

ഇന്ദിരാപുരത്ത് പ്രവര്‍ത്തനം തുടങ്ങി. രണ്ട് മൂന്ന് മാസം ഇന്ത്യന്‍ സര്‍വേയര്‍മാര്‍ക്ക് എസ് സി എല്‍ യുകെ ടീം പരിശീലനം നല്‍കി. വോട്ടര്‍മാരില്‍ നിന്നുള്ള വിവരങ്ങള്‍ നേരിട്ട് മൊബൈല്‍ ആപ്പിലേക്ക് ശേഖരിക്കുന്ന വിധത്തില്‍ ആയിരുന്നു പ്രവര്‍ത്തനം.

എന്നാല്‍ പരിശീലനത്തിനിടയില്‍ റായ് മറ്റൊരു കാര്യം ശ്രദ്ധിച്ചു. ചോദ്യങ്ങളില്‍ ഏറെയും കോണ്‍ഗ്രസിനോട് വോട്ടര്‍മാര്‍ക്ക് വിരോധം ഉണ്ടാക്കാവുന്ന വിധം ആയിരുന്നു. കോണ്‍ഗ്രസിന്റെ കരാര്‍ ലഭിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനു ഒപ്പം കോണ്‍ഗ്രസിനോട് വിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വൈരുധ്യം റായ്ക്ക് മനസിലായില്ല.

ഇതിനിടയില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഗുജറാത്തി വനിത പദ്ധതിയുടെ മേല്‍നോട്ടത്തിനായി എത്തി. അവര്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ഒരു സഹപ്രവര്‍ത്തകന്റെ ചോദ്യത്തിനു താന്‍ കക്ഷിയുടെ ഭാഗത്ത്‌ നിന്നാണ് എന്ന് റായ് കേള്‍ക്കാന്‍ ഇടയായി. ഇതോടെ പദ്ധതിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും അത് കോണ്‍ഗ്രസല്ലെന്നും ബോധ്യപ്പെട്ടു. കോണ്‍ഗ്രസ് തോല്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു അമേരിക്കന്‍ ബിസിനസുകാരനാണ് തന്റെ കക്ഷി എന്നാണ് ഈ വനിത പറഞ്ഞത്.

തെറ്റുപറ്റി: സുക്കര്‍ബര്‍ഗ്; കുറ്റസമ്മതം ഫേസ്ബുക്കിന്റെ അടിത്തറയിളകുമെന്ന ഘട്ടത്തില്‍

കോണ്‍ഗ്രസിന്റെ പണം പറ്റി അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിലെ അധാര്‍മികത ചൂണ്ടിക്കാട്ടിയപ്പോള്‍ എനിക്ക് പണം മതി എന്നായിരുന്നത്രേ നിക്ക്സിന്‍റെ മറുപടി.

പദ്ധതിക്കായി റായ് നിര്‍മിച്ച ആപ്പിനു പകരം നിക്സ് കൊണ്ട് വന്ന ആപ്പിലേക്ക് ശേഖരിച്ച വിവരങ്ങള്‍ അമേരിക്കയിലെ സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ റായ് വിസമ്മതിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പണം മുടക്കിയ വ്യക്തി പിന്‍വാങ്ങിയതോടെ പദ്ധതി പൂര്‍ണമായും നിലച്ചു.

പിന്നീട് കെനിയയിലേക്ക് പോയ മുറേസന്റെ മരണ വിവരമാണ് അറിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമായി പുറത്തു വന്നത്. എന്നാല്‍ ഇതൊരു കൊലപാതകം ആണെന്ന് എസ് സി എല്ലിലെ ബ്രിട്ടീഷ്‌ ജീവനക്കാര്‍ സംസാരിക്കുന്നതു താന്‍ കേട്ടിരുന്നെന്നും റായ് പറയുന്നു. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച തിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളില്‍ നിന്നും പണം പറ്റുന്ന അതേ തന്ത്രമാകാം കെനിയയില്‍ മുറേസന്‍റെ മരണത്തിനു കാരണമായതെന്നും റായ് സംശയിക്കുന്നു.

മുറേസന്‍റെ ഒഴിവിലാണ് ഇപ്പോള്‍ വിവാദത്തിനു തുടക്കമിട്ട ക്രിസ്റ്റഫര്‍ വൈല്‍ കേംബ്രിജ്‌ അനലിറ്റിക്കയില്‍ എത്തുന്നത്.

വിവരമോഷണം: തന്നെ ബലിയാടാക്കിയെന്നു ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍; തന്റെ റഷ്യന്‍ ബന്ധം ചാരനാണ് എന്നതിന് തെളിവല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍