സെൻസർ സംവിധാനത്തിലാകും എയർബാഗ് സംവിധാനം പ്രവർത്തിക്കുക
പതിനായിരക്കണക്കിന് രൂപ മുടക്കി സ്മാർട്ട്ഫോൺ വാങ്ങുന്നവരാണ് ഇന്നത്തെ തലമുറ. ഫോൺ വാങ്ങിയാലോ ആദ്യ ചിന്ത ഇതെങ്ങാനും താഴെ വീഴുമോ എന്നാണ്. താഴെ വീണാൽ തീർന്നു എല്ലാം. സ്മാർട്ട്ഫോണിനെ സംരക്ഷിക്കാനെന്ന തരത്തിലുള്ള ബാക്ക് കെയിസുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം കെയിസുകളെ എങ്ങനെ നമുക്ക് വിശ്വസിക്കാനാകും? മാത്രമല്ല ഇത്തരം കെയിസുകൾ പതിനായിരങ്ങൾ മുടക്കി വാങ്ങിയ നമ്മുടെ സ്മാർട്ട്ഫോണിൻറെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തില്ലേ?
പേടിക്കേണ്ട കെയിസുകൾ പഴംകഥയാകുന്ന കാലം എത്തിയിരിക്കുകയാണ്. ജർമൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഫിലിപ്പ് ഫ്രെൻസൽ മൊബൈൽ ഫോണുകൾക്കുള്ള എയർബാഗ് നിർമിച്ചു ടെക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജെർമനിയിലെ ആലെൻ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഈ 25-കാരൻ. തൻറെ കൈയ്യിൽ നിന്നും സ്മാർട്ട്ഫോൺ താഴെ വീണു കേടായത് മുതൽ മൊബൈൽ ഫോൺ സംരക്ഷിക്കാനുള്ള എയർബാഗ് സംവിധാനത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതാണ് ഫിലിപ്പ്.
സെൻസറിംഗ് സ്പ്രിംഗ് എയർബാഗ്
നാല് വർഷത്തെ പ്രയത്നത്തിനൊടുവിൽ ഫിലിപ്പ് അത് കണ്ടെത്തി. മൊബൈലിനായുള്ള എയർബാഗ്. സെൻസർ സംവിധാനത്തിലാകും എയർബാഗ് സംവിധാനം പ്രവർത്തിക്കുക. ഇതിനായി കനം കുറഞ്ഞ ചെറിയൊരു കെയിസ് ഫോണിൽ ഘടിപ്പിക്കണം. മൊബൈൽ ഫോൺ സ്വതന്ത്രമായി താഴെ വീഴുന്ന സമയത്ത് സെൻസറിലൂടെ കെയിസ് പ്രവർത്തിക്കും. ഇതിലൂടെ കെയിസിൽ ഘടിപ്പിച്ചിട്ടുള്ള കെയിസിൻറെ നാലു വശത്ത് നിന്നും സ്പ്രിംഗ് പുറത്തു വരികയും അതിലൂടെ ഫോൺ താഴെ കേടുകൂടാതെ സുരക്ഷിതമായി വീഴുകയും ചെയ്യും.
മൊബൈൽ എയർബാഗ് സംവിധാനം പൂർണമായും നാല് സ്പ്രിംഗ് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. താഴെ വീഴുമ്പോൾ സ്പ്രിംഗിൽ തട്ടി തെന്നിമാറുന്നതിലൂടെ താഴെ വീഴുന്നതിൻറെ ആഘാതം കുറയും. ഇതിലൂടെ ഫോൺ താഴെവീണ് കേടാകുന്നതിൽ നിന്നും സ്ക്രാച്ച് സംഭവിക്കുന്നതിൽ നിന്നും രക്ഷനേടാം. ഫിലിപ്പിന് തൻറെ പുതിയ കണ്ടുപിടിത്തത്തിനായി പേറ്റൻറ് നേടിക്കഴിഞ്ഞു. ജർമൻ സർക്കാർ ഫിലിപ്പിന് പ്രത്യേകം അംഗീകാരവും നൽകുകയുണ്ടായി. നിലവിൽ മൊബൈൽ എയർബാഗ് വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല.
13 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമായി ജബ്ര എലൈറ്റ് ഹെഡ്ഫോണുകള് വിപണിയില്‍